കട്ടപ്പന: തേയില ഉദ്പ്പാദനത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന പീരുമേട്ടിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ മഴ കനത്തതോടെ പൊട്ടിപ്പൊളിഞ്ഞ ലയങ്ങളില്‍ കഴിയുന്നത് ഭീതിയോടെ. ഏതാനും വര്‍ഷം മുമ്പ് ലയം ഇടിഞ്ഞുവീണ് ഒരു തൊഴിലാളി സ്ത്രീ മരിച്ച സംഭവവും ഇതിനിടയില്‍ ഉണ്ടായിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ലയങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന് കുട്ടികള്‍ക്കും തൊഴിലാളികള്‍ക്കും പരിക്കേറ്റ നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തൊഴിലാളികളുടെ ദുരിതങ്ങള്‍ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടും തോട്ടം ഉടമകളും തൊഴില്‍ വകുപ്പും അവഗണന തുടരുകയുമാണ്. തൊഴിലാളി സ്‌നേഹത്തിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന ഇടതു വലത് ട്രേഡ് യൂണിയന്‍ നേതാക്കളും തോട്ടം ഉടമകള്‍ക്ക് ഓശാന പാടുകയാണ്. 1995ല്‍ കേന്ദ്രം ഭരിച്ച നരസിംഹറാവുവിന്റെ മന്ത്രിസഭയാണ് തേയില വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. ഇതേ തുടര്‍ന്ന് നിരവധി തോട്ടങ്ങള്‍ പൂട്ടി പോവുകയും ഉടമകള്‍ ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ടായി.
പിന്നീട് തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും തൊഴിലാളികള്‍ക്ക് നല്‍കേണ്ട നിയമ പരിരക്ഷയുടെ കാര്യത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വരുത്തിയത് ഗുരുതര വീഴ്ചയാണ്. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ രോഗപീഡകളാല്‍ ദുരിതമനുഭവിക്കുകയും കഷ്ടത സഹിക്കാനാവാതെ ചിലര്‍ ആത്മഹത്യ ചെയ്യുകയും മറ്റ് ചിലര്‍ യഥാസമയം ചികിത്സ കിട്ടാതെ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ മൂന്നു പതിറ്റാണ്ടിന് മുമ്പ് പൂട്ടിപ്പോയ ഏറ്റവും വലിയ പീരുമേട് ടീ കമ്പനി തുറന്നു പ്രവര്‍ത്തിക്കാന്‍ ഇടത് വലത് സര്‍ക്കാരുകള്‍ ശ്രമിച്ചതുമില്ല. ഒടുവില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കമ്പനി അവരുടെ ഫാക്ടറികള്‍ പൊളിച്ചുനീക്കി സ്ഥലം വിടുകയും ചെയ്തു. മറ്റു തൊഴിലുകള്‍ വശമില്ലാത്ത നൂറു കണക്കിന് തൊഴിലാളികള്‍ ഇന്നും പട്ടിണിയും രോഗ ദുരിതങ്ങളുമായി ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന ലയങ്ങളില്‍ ഭീതിയോടെ കഴിയുന്നുണ്ട്.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തൊഴിലാളിലയങ്ങളുടെ നവീകരണത്തിന് പത്തു കോടി രൂപ അനുവദിച്ചുവെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനം പീരുമേട്ടിലെ ശീതകാറ്റില്‍ ലയിച്ചു ചേരുകയായിരുന്നു.
















