സങ്കേതങ്ങളുടെ ആദ്യവസാന കലാരൂപമാണു കഥകളി. തന്റെ സ്വത്വം പൂര്‍ണ്ണമായും മറച്ച് അരങ്ങില്‍ പ്രവേശിക്കുകയാണല്ലോ നടന്‍ ചെയ്യുന്നത്. ലൗകികജീവിതത്തിന്റെ അലട്ടലുകളേതുമില്ലാതെ പൂര്‍ണ്ണമായും നടബുദ്ധിയിലേക്കുളള പരകായപ്രവേശം. കഥാപാത്രം ചെറുതോ വലുതോ എന്നതല്ല കഥകളിനടനെ സംബന്ധിച്ചു പ്രധാനം. ആസ്വാദകന്റെ മനസ്സിനെ തന്റെ സ്വാധീനവലയത്തിലേക്കു സാത്വികാംഗികാഭിനയങ്ങള്‍ വഴി ആവാഹിച്ചെടുത്തു ലക്ഷ്യസ്ഥാനത്തേക്കു കൂട്ടിക്കൊണ്ടുപോകുക എന്നതാണ്. ലക്ഷ്യസ്ഥാനം രസാനുഭൂതിയാണ്. നടന്റെ സ്വത്വം ഏതെങ്കിലും സാഹചര്യത്തില്‍, അറിഞ്ഞോ അറിയാതെയോ, വെളിപ്പെട്ടുപോയാല്‍ അഭിനയം പരാജയപ്പെടും. അരങ്ങത്തു പ്രവര്‍ത്തിക്കുന്ന ഓരോ നടനും ശ്രദ്ധവയ്‌ക്കേണ്ട ഇക്കാര്യം ‘മതിഭേദംകൂടാതെ’ അനുഷ്ഠിച്ചുപോരുന്ന കഥകളിനടനാണു കലാമണ്ഡലം കൃഷ്ണപ്രസാദ് ആശാന്‍.
അധ്യയനവും അധ്യാപനവും
കലാമണ്ഡലം സുബ്രഹ്‌മണ്യനാശാനില്‍ തുടങ്ങി, എം.പി.എസ്സ്.ആശാന്‍, വിജയന്‍ ആശാന്‍,വാസുപ്പിഷാരടി ആശാന്‍, ഗോപി ആശാന്‍, ഇടയ്‌ക്ക്, പദ്മനാഭനന്‍ ആശാന്‍, രാമന്‍കുട്ടി ആശാന്‍ എന്നിവരുടെ കാര്‍ക്കശ്യമാര്‍ന്ന ശിക്ഷണങ്ങളിലൂടെ രൂപപ്പെട്ട മെയ്യാണ് കലാമണ്ഡലം കൃഷ്ണപ്രസാദ് എന്ന അനുഗൃഹീത നടനുളളത്. ആറു വര്‍ഷത്തെ ഡിപ്ലോമ പഠനത്തിനും രണ്ടു വര്‍ഷത്തെ പി.ജി.പഠനത്തിനും ശേഷം കലാമണ്ഡലത്തില്‍നിന്ന്, 1986ല്‍ അഭിമാനാര്‍ഹമായ വിജയം കൈവരിച്ചു പുറത്തിറങ്ങിയ നടന്റെ മുന്‍പിലെ ചോദ്യചിഹ്നം ഏവര്‍ക്കുമുളളതുപോലെ, ‘ഇനിയെന്ത്?’ എന്നു തന്നെയായിരുന്നു. എന്നാല്‍, ഏവൂര്‍ ശ്രീകൃഷ്ണസ്വാമിയുടെ കടാക്ഷം അദ്ദേഹത്തിനുമേല്‍ പതിച്ചുവെന്നു പറഞ്ഞാല്‍ മതിയല്ലോ. ചെട്ടികുളങ്ങര ഉണ്ണികൃഷ്ണന്‍ എന്ന പില്‍ക്കാല കഥകളിനടനെ സ്‌കൂള്‍ യുവജനോത്സവവേദിയില്‍ ഒന്നാം സ്ഥാനക്കാരനാക്കാന്‍ യത്‌നിച്ചതിലൂടെ അദ്ദേഹത്തിന്റെ യശസ്സ് കേരളമാകെ വ്യാപിച്ചു. പിന്നീട്, രശ്മി കൈലാസ് എന്ന പെണ്‍കുട്ടിയെ പഠിപ്പിച്ചു. അഭിജിത്ത് രാധാകൃഷ്ണന്‍, സീമ മുരളി, സ്മിത സി. നായര്‍ എന്നിവര്‍ പുറകേ പഠിച്ചുവന്നു. ഇന്നു നിരവധി വേദികളിലൂടെ ആസ്വാദക പ്രശംസ നേടിയ മധു വാരണാസിയും അദ്ദേഹത്തിന്റെ ശിഷ്യനാണ്. അങ്ങനെ, ഈശ്വരന്റെ വരബലംപോലെ ശിഷ്യസമ്പത്താല്‍ അദ്ദേഹം അനുഗൃഹീതനായിത്തീര്‍ന്നു.
കലാമണ്ഡലത്തിലെ അഭ്യസനത്തിനു മുന്‍പു സ്വന്തം നാട്ടില്‍, ഏവൂര്‍ ശങ്കരന്‍ നായര്‍,ഏവൂര്‍ കൃഷ്ണന്‍ നായര്‍ എന്നീ ഗുരുക്കന്മാരുടെ കീഴില്‍ തെക്കന്‍ചിട്ടയില്‍ അദ്ദേഹം അഭ്യസനംനടത്തിയിരുന്നു. പതിമൂന്നാം വയസ്സില്‍ അരങ്ങേറ്റം നടത്തി. കഥകളി തെക്കന്‍ ചിട്ടയിലെ അനിഷേധ്യനായി വിരാജിച്ച ഹരിപ്പാട്ട് രാമകൃഷ്ണപിളളയാണു തന്നെ മനയോല തേപ്പിച്ചതെന്ന് അദ്ദേഹം അഭിമാനപൂര്‍വ്വം പറയും. കലാമണ്ഡലത്തില്‍ വടക്കന്‍ചിട്ടയില്‍ പഠനം ആരംഭിച്ചപ്പോള്‍ സതീര്‍ത്ഥ്യന്‍ കലാമണ്ഡലം സോമന്‍ ആശാനായിരുന്നു. രണ്ടാമത്തെ അരങ്ങേറ്റം അവിടെവച്ചു മാടമ്പി സുബ്രഹ്‌മണ്യന്‍ ആശാന്റെ സംഗീതത്തിന്റെ അകമ്പടിയില്‍. മനയോല തേപ്പിച്ചതാകട്ടെ സാക്ഷാല്‍ രാമന്‍കുട്ടി നായര്‍ ആശാനും. ഗുരുക്കന്മാര്‍ അന്ന് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചതു കലാജീവിതത്തില്‍ തന്റെ ഉത്കര്‍ഷത്തിനു ഹേതുവായി എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഗുരുവായിത്തീര്‍ന്ന ഇക്കാലത്ത് അതേ നിഷ്ഠ പരിപാലിക്കാന്‍ പ്രതിജ്ഞാബദ്ധനാണു താനെന്നും അദ്ദേഹം കാട്ടിത്തരുന്നു.
അഭിനയ സൂക്ഷ്മത
പുറംവേദികളില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ കാലത്ത് പ്രസാദ് ആശാന്‍ സ്ത്രീവേഷമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പഠനകാലത്ത്, കലാമണ്ഡലം പ്രിന്‍സിപ്പല്‍ ആയിരുന്ന നീലകണ്ഠന്‍ നമ്പീശനാശാനാണ് അത്തരം കണ്ടെത്തല്‍ നടത്തിയതും നിര്‍ദ്ദേശംവച്ചതും. അക്കാലത്ത് ആശാന്മാരോടൊപ്പം ഫ്രാന്‍സില്‍ കഥകളി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതു ധന്യതയായി പ്രസാദ് ആശാന്‍ ഓര്‍ക്കുന്നു. അഭിനയത്തിലെ സൂക്ഷ്മതയില്‍ ശ്രദ്ധവയ്‌ക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. ഗുരൂക്തികള്‍ക്ക് വശവദനായി പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ ‘കല്യാണസൗഗന്ധിക’ത്തിലെ പാഞ്ചാലി. ‘എന്‍ കണവാ കണ്ടാലും നീയെങ്കലൊരു കുസുമം…’ എന്ന ഭാഗം അവതരിപ്പിച്ചിരുന്നത് ഓര്‍മ്മയില്‍ വരുന്നു. പൂവ് ഭീമന്റെ കൈയില്‍കൊടുത്തശേഷമാണു പലരും ഈ ഭാഗംചെയ്യുന്നതായി കണ്ടിട്ടുളളത്. ‘എന്‍ കണവാ, കണ്ടാലും നീ എങ്കലൊരു കുസുമം’ എന്ന പദത്തില്‍ പാഞ്ചാലി തന്റെ കൈയിലിരിക്കുന്ന പൂവ് ഭീമനു കാട്ടിക്കൊടുക്കുന്നു. ‘എങ്കലൊരു കുസുമം’ എന്ന മുദ്ര കാണിച്ചശേഷം മാത്രമേ പൂവ് ഭീമന്റെ കൈയില്‍ കൊടുക്കൂ. തുടര്‍ന്നു കലാശം എടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. സാഹിത്യത്തെ ശരിയായ രീതിയില്‍ പിന്‍പറ്റിയാലേ ഇത്തരം ചെറിയ, എന്നാല്‍ വലിയ കാര്യങ്ങളില്‍ മനസ്സെത്തൂ. അതായത്, ചൊല്ലിയാടിപ്പഠിച്ചതിനോടൊപ്പം സ്വന്തം നിരീക്ഷണപാടവത്തെ അരച്ചുചേര്‍ത്തെടുക്കുക എന്ന കൃത്യം. അതു കഥകളിഗ്രഹിതക്കാരുടെ പ്രശംസയ്‌ക്കു പാത്രീഭൂതമായിട്ടുമുണ്ട്.
കലാമണ്ഡലം പ്രാദേശികകേന്ദ്രങ്ങള്‍ ആരംഭിച്ചപ്പോള്‍ ഏവൂര്‍ കേന്ദ്രത്തിലെ പ്രധാനാധ്യാപകനായത് പ്രസാദ് ആശാനായിരുന്നു. ധാരാളം വിദ്യാര്‍ഥികള്‍ക്ക് കഥകളിവഴിയില്‍ സഞ്ചരിക്കാന്‍ അതു കാരണമായി. നിസ്തന്ദ്രമായ പ്രവര്‍ത്തനത്തിലൂടെ ധാരാളം കളികള്‍ ഈ സ്ഥാപനത്തിന്റെ പേരില്‍ ക്ഷേത്രാങ്കണത്തില്‍ അരങ്ങേറി. ഇന്ന് ആ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല. എന്നിരുന്നാലും, സ്വകര്‍മ്മക്ഷേത്രത്തില്‍നിന്നു പിന്തിരിയാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ആശാന്‍ സ്വന്തമായി നടത്തിവരുന്ന സ്ഥാപനത്തില്‍ അനേകം വിദ്യാര്‍ഥികള്‍ക്കു കലാശിക്ഷണം നല്‍കിവരുന്നു. സ്‌കൂള്‍പഠനത്തോടൊപ്പം കഥകളി അഭ്യസിക്കുന്നവരും ഉദ്യോഗസ്ഥരുമൊക്കെ അവിടെ പഠിക്കുന്നു; വേഷംചെയ്യുന്നു.
ഒരിക്കല്‍, കായംകുളത്തിനടുത്തുളള രാമപുരം ക്ഷേത്രത്തില്‍ വലിയൊരു നടന്‍ വരാതിരുന്നതുമൂലം, കലാമണ്ഡലം രാജന്‍മാസ്റ്ററോടൊപ്പം കുന്തിയുടെ വേഷം പ്രസാദ് ആശാനു ചെയ്യേണ്ടിവന്നു. അതേറെ സഹൃദയശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. യൗവനകാലത്തു മുതിര്‍ന്ന ഒരു നടനോടൊപ്പം ഗൗരവമുള്ള ഒരു വേഷംചെയ്തു വിജയിപ്പിക്കാനായത് അപ്രതീക്ഷിതമായിരുന്നു. സഹൃദയരുടെ മുക്തകണ്ഠമായ പ്രശംസ ആ പ്രകടനത്തിനുണ്ടായി. അതിനുശേഷം ആത്മവിശ്വാസം പതിന്മടങ്ങായി വര്‍ദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് അധ്യാപനത്തിലും വലിയ മാറ്റം വരുത്തി. മറ്റൊരനുഭവംകൂടി ജീവിതത്തിലുണ്ടായതും വിസ്മരിക്കാനാകില്ല. ഏവൂര്‍ക്ഷേത്രത്തില്‍ ‘സന്താനഗോപാല’ത്തിലെ ബ്രാഹ്‌മണന്റെ വേഷംചെയ്തപ്പോഴാണ് ആശാന്റെ മകന്റെ ജനനം. അതിലെ മാനസ്സിക സംഘര്‍ഷം നമുക്ക് ഊഹിക്കാവുന്നതേയുളളൂ. പിന്നീട്, അതേ ക്ഷേത്രത്തില്‍ മറ്റൊരു വേഷംചെയ്യാന്‍ അരങ്ങത്തു നില്‍ക്കുമ്പോഴാണു മകളും ജനിച്ചത്. കഥകളിനടനെ സംബന്ധിച്ചിടത്തോളം അരങ്ങും ജീവിതവുമായി വേര്‍തിരിവില്ലെന്നതിന്റെ സാക്ഷ്യംകൂടിയാണ് ഈ ജീവിതപാഠം. ആ മകന്‍ ഇന്ന് അധ്യാപകനായി ജോലിചെയ്യുന്നു. മകള്‍ അധ്യാപികവിദ്യാര്‍ഥിനിയുമാണ്.
സംക്രമണം
അരങ്ങഭിനയത്തിന്റെ വഴിത്തിരിവില്‍ പ്രസാദ് ആശാന്‍ പുരുഷവേഷങ്ങളിലേക്കു തന്റെ ചുവടു മാറ്റി. അവിടെയും തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായി കാണാം. ഉദാഹരണങ്ങളിലൂടെ അതു വ്യക്തമാക്കാം. ‘കര്‍ണ്ണശപഥ’ത്തിലെ ‘സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നു, മൃത്യുവില്‍നിന്നെന്നറിയുന്നോ?’ എന്ന ഭാഗത്ത് അമ്പു വില്ലില്‍ തൊടുത്തു കുന്തിക്കു നേരേ അടുക്കുന്ന കര്‍ണ്ണനെയാണു സാധാരണമായി രംഗത്തു കാണുക. ഞാണേറ്റിയ അമ്പു ലക്ഷ്യം കണ്ടേ മതിയാകൂ. ആ ഔചിത്യബോധം ഇദ്ദേഹത്തിന്റെ കര്‍ണ്ണനെ വ്യതിരിക്തനാക്കുന്നു. കര്‍ണ്ണന്റെ കൈകള്‍ കുന്തിയുടെ കഴുത്തിനുനേരേ ചെല്ലുകയും സംഘര്‍ഷഭരിതമായ രംഗം സൃഷ്ടിച്ചു പിന്‍വാങ്ങുകയും ചെയ്യുന്നതായാണ് പ്രസാദ് ആശാന്‍ അഭിനയിച്ചുകണ്ടിട്ടുളളത്. നളചരിതം നാലാംദിവസത്തില്‍ ബാഹുകന്‍ ഋതുപര്‍ണ്ണഭൂപനു സദ്യയൂട്ടുന്ന രംഗം അവതരിപ്പിക്കുന്നതും വേറിട്ട കാഴ്ചതന്നെയാണ്. ഋതുപര്‍ണ്ണന്‍ തൃപ്തനായി ഉണ്ണുകയല്ല; ഊണുകഴിച്ചതുപോലെ വരുത്തുകമാത്രമാണ് എന്ന രീതിയിലാണ് ആ അഭിനയം. തന്റെ ആഗമനോദ്ദേശ്യം ദമയന്തിയുടെ പാണിഗ്രഹണമാണെന്നും സദ്യവട്ടമല്ലെന്നും ഭംഗ്യന്തരേണ ഋതുപര്‍ണ്ണന്‍ വ്യക്തമാക്കുന്നു. കഥാപാത്രങ്ങളുടെ ഉളളിലേക്ക് ഇതുപോലെ കയറിയിറങ്ങിയാലേ ആവിഷ്‌കാരം ശക്തവും ഫലവത്തുമാകൂ. അതിനു നടനെ പ്രാപ്തനാക്കുന്നതു നിരീക്ഷണപാടവവും ജീവിതാവബോധവുമാണ്. ഇതാണു നടധര്‍മ്മം. കല ജീവിതം തന്നെ.











