Kerala

ഡിപ്ലോമ അഡ്മിഷന്‍; വ്യാജ തിരക്ക് സൃഷ്ടിച്ച് ഏകജാലക സംവിധാനം, വകുപ്പ് മന്ത്രി ഇടപെടണം

സര്‍ക്കാര്‍ കോളജുകളില്‍ സീറ്റുകിട്ടാതെ വരുന്നതോടെ സ്വാശ്രയ കോളജുകളെ ആശ്രയിച്ച് വിദ്യാര്‍ത്ഥികള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ഡിപ്ലോമ അഡ്മിഷനുമായി ബന്ധപ്പെട്ട ഏകജാലക സംവിധാനം പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു.

അപേക്ഷ നല്‍കിയ കുട്ടികളില്‍ ഉയര്‍ന്ന റാങ്കുള്ളവര്‍ അഡ്മിഷന്‍ എടുക്കാനെത്തിയില്ലെങ്കിലും ഫൈനല്‍ അലോട്ടുമെന്റ് വരെ ഇവര്‍ ലിസ്റ്റില്‍ തുടരും. ഇതോടെ ലിസ്റ്റില്‍ പിന്നീട് വരുന്ന കുട്ടികള്‍ പ്രവേശനം ലഭിക്കുമോ എന്ന സംശയത്താല്‍ സ്വാശ്രയ വിദ്യാലയങ്ങള്‍ തേടിപ്പോകും.

പലപ്പോഴും ഇത് സര്‍ക്കാര്‍ പോളിടെക്നിക് കോളജുകളില്‍ സീറ്റുകള്‍ നിറയാതെ വരുന്നതിനും കാരണമാകുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ അലോട്ട്മെന്റ് രീതി മാറ്റണമെന്ന് പരക്കെ ആവശ്യമുണ്ടെങ്കിലും അധികാരികള്‍ ഇത് കേട്ടതായി നടിക്കുന്നില്ല. പ്ലസ് വണ്‍, എന്‍ജിനീയറിങ്, മെഡിക്കല്‍ തുടങ്ങിയ എല്ലാ ഏകജാലക സംവിധാനങ്ങളിലും ഒന്നാമത്തെ ഓപ്ഷന്‍ കിട്ടിയ കുട്ടികള്‍ അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ അടുത്ത അലോട്ടുമെന്റില്‍ അവര്‍ക്ക് അവസരമുണ്ടാകില്ല. പലപ്പോഴും കുട്ടികള്‍ ആദ്യ അലോട്ട്മെന്റില്‍ അഡ്മിഷന്‍ എടുക്കുന്ന സ്‌കൂള്‍/കോളജ് പിന്നീട് മാറാറുമുണ്ട്.

എന്നാല്‍ ഡിപ്ലോമ അഡ്മിഷന്‍ സംവിധാനത്തില്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകളിലും ഇതേ കോഴ്സും കോളജും വന്നുകൊണ്ടേയിരിക്കും. ഈ സംവിധാനം പ്രമുഖ കോളജുകളില്‍ സീറ്റില്ലെന്ന പ്രതീതി സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസരംഗത്തെ വിദഗ്ധര്‍ പറയുന്നു. അഡ്മിഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാരിന്റെ ഫീസിളവുള്ള സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് ഇത് മൂലം ഉണ്ടാകുക. ചില കോളജുകള്‍ സ്പോട്ട് അലോട്ടുമെന്റുള്‍പ്പെടെ നടത്തിയാണ് സീറ്റുകളില്‍ കുട്ടികളെ കണ്ടെത്തുന്നത്. പലപ്പോഴും ഈ ഭാഗ്യപരീക്ഷണത്തിന് കുട്ടികളും രക്ഷിതാക്കളും കാത്തിരിക്കാറില്ല. മാര്‍ക്ക് മാത്രം അലോട്ടുമെന്റില്‍ മാനദണ്ഡമാകുമ്പോള്‍ വിവിധ ട്രേഡുകളില്‍ കഴിവുള്ള പല കുട്ടികളും പുറത്താകും.

സ്വകാര്യ മാനേജുമെന്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അലോട്ടുമെന്റിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് ഫോണ്‍ വഴി സീറ്റ് കച്ചവടം നടത്തുന്നതായുള്ള പരാതി നേരത്തെ മുതലുണ്ട്. അലോട്ടുമെന്റില്‍ സീറ്റ് കിട്ടാത്ത കുട്ടികളെ സീറ്റ് കിട്ടുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും ചിലര്‍ സ്വാശ്രയ കോളജുകളിലേക്ക് എത്തിക്കുന്നതായാണ് പരാതി.

വകുപ്പ് മന്ത്രി ഇടപെടണം

സര്‍ക്കാര്‍ പോളിടെക്നിക്കുകളിലെ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ച പല ഉദ്യോഗസ്ഥരും നിരവധി സ്വാശ്രയ പോളിടെക്നിക്കുകളില്‍ പ്രിന്‍സിപ്പല്‍മാരായും ഡിപ്പാര്‍ട്ട്മെന്റ് മേധാവികളായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം കോളജുകളില്‍ കുട്ടികളെ സംഘടിപ്പിക്കാനായി ഉദ്യോഗസ്ഥര്‍ തമ്മില്‍ ചില ഒത്തുകളി നടക്കുന്നതായും സൂചനയുണ്ട്. അഡ്മിഷന്‍ രീതി മാറ്റാത്തതിന്റെ കാരണം ഇതാണെന്നാണ് പരാതി. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയടക്കം ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. പത്താം ക്ലാസ് പാസായവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെക്നിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി പോളിടെക്നിക് കോളജുകളിലേക്കുള്ള അഡ്മിഷന്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ട്. 22ന് ഇതിനുള്ള സമയം അവസാനിക്കും. 24ന് ട്രയല്‍ അലോട്ടുമെന്റും 26ന് ആദ്യ അലോട്ടുമെന്റും വരും.

Recent Posts