
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനും സംഘത്തിനുമെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് നടപടി. സംസ്ഥാന സൈബർ ഓപ്പറേഷൻസ് പോലീസ് സൂപ്രണ്ട് അങ്കിത് അശോകൻ അന്വേഷണത്തിന് നേതൃത്വം നൽകും.
പോക്‌സോ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്-എംഡിഎംഎ ഉപയോഗവും വിതരണവും, മാനസികവും ശാരീരികവുമായ പീഡനങ്ങള്‍, അശ്ലീല പ്രചാരണം, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങളിൽ സൈബര്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അഡ്വ. ശ്രീജിത്ത് പെരുമന ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് കുട്ടികൾ തത്സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ ചെയ്ത രീതിയിൽ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇവർ സൈബർ ഇടങ്ങളെ മലിനമാക്കിയതെന്നാണ് ശ്രീജിത്ത് പെരുമന കുറിച്ചിരിക്കുന്നത്.
തൊപ്പിയും കൂട്ടാളികളും ചേര്‍ന്ന് തന്റെ കുടുംബത്തെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാനും ശ്രമിച്ചുവെന്ന കടുത്ത ആരോപണവുമായി പ്രമുഖ ഗായകന്‍ ഹനാന്‍ ഷായും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.