തിരുവനന്തപുരം: ലോ അക്കാദമി തലസ്ഥാന നഗരിയില്‍ കൈവശം വച്ചിരിക്കുന്ന കോടാനുകോടിയുടെ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പരാതിക്കാരുടെ ഹിയറിങ് ഉടന്‍ നടത്തും.
ഭൂമി കൈയേറ്റത്തിനെതിരെ കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി. സുരേഷ് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെയും സര്‍ക്കാരിന് നല്‍കിയ പരാതികളുടെയും അടിസ്ഥാനത്തില്‍ റവന്യൂ അഡീ. സെക്രട്ടറിയാണ് പരാതിക്കാരനെയും ലോ അക്കാദമി മാനേജ്‌മെന്റിനെയും ഹിയറിങ്ങിന് വിളിപ്പിച്ചത്. അക്കാദമി പ്രിന്‍സിപ്പലിനായിരുന്നു നോട്ടീസ് നല്‍കിയതെങ്കിലും ഡയറക്ടറും വനം വകുപ്പ് ഗവ. പ്ലീഡറുമായ നാഗരാജ് നാരായണനാണ് ഹിയറിങ്ങിനെത്തിയത്.
നിയമ ഗവേഷണ സ്ഥാപനമെന്ന നിലയില്‍ അക്കാദമിക്ക് പാട്ട വ്യവസ്ഥയില്‍ അനുവദിച്ച സര്‍ക്കാര്‍ ഭൂമി, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വാടകയ്‌ക്ക് നല്‍കുകയും മറ്റ് സ്ഥാപനങ്ങള്‍ക്കും താമസത്തിനും ഉപയോഗിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
അറുന്നൂറ് കോടിയുടെ ഭൂമിയാണ് നിയമ വിരുദ്ധമായി കൈക്കലാക്കി ബാങ്കും ഹോട്ടലുകളുമുള്‍പ്പെടെ സ്ഥാപിച്ച് ലോ അക്കാദമി മാനേജ്‌മെന്റ് മറ്റൊരു വരുമാന സ്രോതസാക്കിയത്. 1968 ലാണ് മൂന്ന് വര്‍ഷത്തേക്ക് 11.49 ഏക്കര്‍ പാട്ടത്തിന് കൊടുത്തത്. കോളജ് ആവശ്യത്തിന് അഞ്ച് ഏക്കര്‍ മതിയെന്നിരിക്കെ സര്‍ക്കാര്‍ ഒത്താശയോടെ 6.49ഏക്കര്‍ അധികം നല്‍കിയത് വഴി ഏകദേശം 600 കോടി രൂപയുടെ ഭൂമിയാണ് ഡോ. നാരായണന്‍ നായരുടെ കുടുംബം കൈവശപ്പെടുത്തിയത്.
30 കോടിയുടെ ബഹുനില കോംപ്ലക്‌സ് അവിടെ നിര്‍മിച്ചുവരികയാണ്. തണ്ടാര്‍ മഹാസഭ നേതാക്കളായ സുരേഷ് .ടി., അരുണ്‍ എന്നിവര്‍ എം. വിന്‍സെന്റ് എംഎല്‍എ മുഖാന്തരം മുഖ്യമന്ത്രിയെ നേരില്‍ കാണാനുള്ള ശ്രമങ്ങളും ആരംഭിച്ചു. കൈയ്യേറ്റം ഒഴിപ്പിക്കല്‍ വൈകിയാല്‍ ലോ അക്കാദമിയിലും സെക്രട്ടേറിയറ്റിന് മുന്നിലും സമരം ശക്തമാക്കാനാണ് ദളിത് ആദിവാസി സംഘടനകളുടെ തീരുമാനം











