
വാഷിംഗ്‌ടൺ: ഈ വാരാന്ത്യത്തിൽ അമേരിക്കയും ഇറാനും യൂറോപ്പിൽ ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വാഷിംഗ്ടണിനെ പ്രതിനിധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റ് രാജ്യത്തിനെതിരായ പുതിയ ആക്രമണങ്ങൾ പിൻവലിക്കുമെന്ന് വാഗ്ദാനം ചെയ്തതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ വന്നത്.
വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കരാറിന്റെ ഭാഗമായി ഇറാൻ ആണവായുധം കൈവശം വയ്‌ക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഈ കരാറിന് വ്യക്തിപരമായി അംഗീകാരം നൽകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. കരാർ ഒപ്പിട്ടതിനുശേഷം ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിന് ഞങ്ങൾ ഒരു വലിയ ഒത്തുതീർപ്പ് ഉണ്ടാക്കി, യുഎസും ഇറാനും രേഖകളുടെ അന്തിമരൂപീകരണത്തിന് വിധേയമാക്കും, അത് അടുത്ത കുറച്ച് ദിവസങ്ങളിൽ പൂർത്തിയാകണം, ഒരുപക്ഷേ യൂറോപ്പിൽ ഒപ്പുവെക്കും. ഇതൊരു മികച്ച കാര്യമാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, കരാറിന്റെ ഭൂരിഭാഗവും അന്തിമമാക്കിയെങ്കിലും ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേൽ ബഗായ് പറഞ്ഞതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ന് പുലർച്ചെ ഇറാനിൽ നടത്താനിരുന്ന ആക്രമണം ട്രംപ് റദ്ദാക്കിയിരുന്നു. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും വെനസ്വേലയ്‌ക്ക് സമാനമായി ഇറാന്റെ എണ്ണയുടെ പൂർണ നിയന്ത്രണം കൈയടക്കുമെന്നും ഭീഷണി മുഴക്കി പിന്നാലെയായിരുന്നു നിലപാട് മാറ്റം.