Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

Published by
ആര്‍ പ്രദീപ്‌

‘ചിരിക്കാത്ത ഒരു ദിവസം നഷ്ടപ്പെട്ട ദിവസമാണെ’ന്ന് പറഞ്ഞ് ഉറക്കെ ചിരിച്ചത് വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിനാണ്. ഭാഷയും ദേശവും കടന്ന് ചാപ്ലിന്‍ സിനിമകള്‍ ലോകത്തെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ലോകത്തെ ഏതോ ഒരു മൂലയ്‌ക്ക് കേരളമെന്ന കൊച്ചു ദേശത്ത് ചാപ്ലിനോട് സാമ്യമുള്ള ചിരി സമ്മാനിച്ചു, സലിം കുമാര്‍ എന്ന സാധാരണ നാട്ടിന്‍പുറത്തുകാരന്‍. ചിരിയുടെ രാജാവെന്ന് വാഴ്‌ത്തപ്പെട്ടപ്പോഴും ചാപ്ലിന്‍ സിനിമകള്‍ പ്രേക്ഷകന്റെ കണ്ണു നനയിപ്പിച്ചു. ഒരേ സമയം ചിരിപ്പിക്കുകയും മനസില്‍ വിങ്ങലായി നീറിപ്പിടിക്കുകയും ചെയ്തു സലിം കുമാറിന്റെ കഥാപാത്രങ്ങള്‍. കോമഡിയുടെ ലേബല്‍ പൊട്ടിച്ച് ഗൗരവമുള്ള വേഷങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ചു, രണ്ടുപേരും. ചിരിപ്പിച്ച കൈകള്‍ കൊണ്ടുതന്നെ ചിന്തിപ്പിച്ചു!

മലയാളിയുടെ സോഷ്യല്‍ മീഡിയ യുഗത്തെ ചാപ്ലിനായിരുന്നു സലിംകുമാര്‍. മണവാളനും പ്യാരിയും മുകുന്ദനുണ്ണിയുമില്ലാത്ത മലയാളി ട്രോളില്ല. ഏതാശയത്തിനും പറ്റിയ ഒരു മുഖമായിരുന്നു അത്. ”നിങ്ങള്‍ക്ക് ആവശ്യമുള്ളത് പണമാണ്, എനിക്ക് ആവശ്യത്തിലധികമുള്ളതും പണമാണ്” എന്ന മണവാളന്റെ ഭാഷ, കാശുള്ളവന്‍ കാട്ടുന്ന അഹങ്കാരത്തിനുള്ള മറുപടിയായിരുന്നു. മായാവി എന്ന സിനിമയിലെ ”ഇതൊക്കെ എന്ത്?” എന്ന സംഭാഷണത്തിനുമപ്പുറം പ്രേക്ഷകനെ ചിരിപ്പിച്ചത് അതിനൊപ്പം നല്‍കിയ ഭാവമായിരുന്നു. ”കാണാനൊരു ലുക്കില്ലന്നേയുള്ളു, ഭയങ്കര ബുദ്ധിയാ” എന്നത് സിനിമാ സംഭാഷണം മാത്രമായിരുന്നില്ല. തന്റെ രൂപത്തെക്കുറിച്ചുള്ള തിരിച്ചറിവായിരുന്നു. പക്ഷേ, അതിനും മേലേ, ഭാവത്തിലൂടെ ചലനങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ സൗന്ദര്യസങ്കലപ്ങ്ങളെ സലിംകുമാര്‍ പൊളിച്ചടുക്കി.

അഡ്വ. മുകുന്ദനുണ്ണിയും സ്രാങ്കും തബല ഭാസ്‌കരനും

തബല ഭാസ്‌കരന്‍ എന്ന കഥാപാത്രം മുതലാണ് സലിംകുമാര്‍ മലയാളിയെ ഞെട്ടിച്ചു തുടങ്ങിയത്. 2003ല്‍ കമല്‍ സംവിധാനം ചെയ്ത ‘ഗ്രാമഫോണ്‍’ എന്ന സിനിമയില്‍ സലിം കുമാര്‍ അവതരിപ്പിച്ച തബല ഭാസ്‌കരന്‍, സലിം കുമാറിന്റെ കരിയറിലെ ആദ്യത്തെ ശ്രദ്ധേയമായ വേഷങ്ങളില്‍ ഒന്നാണ്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിന്റെ സംഗീതപാരമ്പര്യം പറയുന്ന സിനിമയില്‍, ഭാസ്‌കരന്‍ ഒരു തബലിസ്റ്റ് മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. ഗ്രാമഫോണിനു മുമ്പ് ‘ഈ പറക്കും തളിക’യിലെ കോശി, ‘മീശമാധവ’നിലെ അഡ്വ. മുകുന്ദനുണ്ണി പോലുള്ള ഹാസ്യ വേഷങ്ങളിലൂടെയായിരുന്നു സലിം കുമാര്‍ അറിയപ്പെട്ടത്. ഗ്രാമഫോണിലേക്ക് വിളിക്കുമ്പോള്‍ ഇത്രയും ഗൗരവമുള്ള വേഷം തനിക്ക് വഴങ്ങുമോ എന്ന ഭയം സലിമിനുണ്ടായിരുന്നു. എന്നാല്‍ കമലിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഭാസ്‌കരനെ ഏറ്റെടുത്ത സലിം, അതിമനോഹരമായി തബല വായിക്കുകയും ആ കഥാപാത്രത്തെ അനശ്വരമാക്കുകയും ചെയ്തു.

മോഹന്‍ലാലിന്റെ ഒപ്പം മുഴുനീള കഥാപാത്രമായി സലിംകുമാര്‍ നിറഞ്ഞാടിയത് ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലാണ്. മോഹന്‍ലാലിന്റെ കഥാപാത്രമായ അബ്ദുള്‍ ഖാദറിന്റെ സഹായിയായ ഉസ്മാനായി. അബ്ദുവിന്റെ കാമുകിയെ നേടിയെടുക്കാനുള്ള പ്രയത്‌നത്തിന് ഐഡിയകള്‍ പറയുന്നത് ഉസ്മാനാണ്. ‘ഇക്കാ… എനിക്കൊരു ഐഡിയ ഉണ്ട്!’ എന്നു പറഞ്ഞ് ഉസ്മാന്‍ വരുമ്പോള്‍ പ്രേക്ഷകനില്‍ ചിരിപൊട്ടുന്നു.

ഷാഫി സംവിധാനം ചെയ്ത ‘മായാവി’ സിനിമയില്‍ സലിം കുമാര്‍ അവതരിപ്പിച്ച കണ്ണന്‍ സ്രാങ്ക് മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ കോമഡി കഥാപാത്രങ്ങളില്‍ ഒന്നാണ്. മമ്മൂട്ടി നായകനായ മഹി എന്ന ‘മായാവി’യുടെ വലംകൈയായി എത്തിയ കണ്ണന്‍ സ്രാങ്ക്, സലിം കുമാറിന്റെ കരിയറിലെ മുന്‍പന്തിയില്‍ നില്‍ക്കുന്ന വേഷമാണ്. ”എനിക്ക് പ്രാന്തായതാണോ, അതോ നാട്ടുകാര്‍ക്കു മുഴുവന്‍ പ്രാന്താണോ…” എന്ന സംഭാഷണം ആര്‍ക്കുമറക്കാനാകും.

അച്ഛനുറങ്ങാത്ത പെരുമഴക്കാലങ്ങള്‍

‘പെരുമഴക്കാലം’ എന്ന സിനിമയില്‍ സലിം കുമാര്‍ അവതരിപ്പിച്ച ആമുഎളേപ്പാ ഒരു ചെറുവേഷമാണെങ്കിലും മലയാളി മറക്കാത്ത കഥാപാത്രമാണ്. ഹാസ്യനടന്റെ ലേബലില്‍ നിന്ന് ‘നടന്‍’ എന്ന നിലയിലേക്കുള്ള സലിമിന്റെ യാത്രയിലെ പ്രധാന പടവുകളിലൊന്നായിരുന്നു അത്. ആമുഎളേപ്പായെ നിര്‍വചിക്കുന്ന ഒരൊറ്റ വാക്ക് ‘വിശപ്പ്’ എന്നാണ്. നായികയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമുഹൂര്‍ത്തത്തിലും ആമുഎളേപ്പായുടെ പ്രധാന അന്വേഷണം ‘ചോറായോ? കറിയെന്താ?’ എന്നാണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ പുറത്തുവന്നതിനു ശേഷമാണ് സലിം കുമാറിലെ യഥാര്‍ത്ഥ നടനെ മലയാളം തിരിച്ചറിഞ്ഞത്. സാമുവല്‍ എന്ന കഥാപാത്രം സലിം കുമാറിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു. സ്ഥിരം കോമഡി ട്രാക്കില്‍ നിന്ന് പൂര്‍ണമായി മാറിനിന്ന കഥാപാത്രം. ഇവിടെ ചിരിയില്ല. പഞ്ച് ഡയലോഗില്ല. ഉള്ളത് വേദനയും നിസ്സഹായതയും ജീവിതഭാരവും മാത്രം. പ്രായം തികഞ്ഞ പെണ്‍കുട്ടികളുള്ള, ദരിദ്രനായ പിതാവിന്റെ വേദന സലിംകുമാറിലൂടെ പ്രതിഫലിച്ചപ്പോള്‍ അത് സമൂഹത്തിലെ സാധാരണക്കാരുടെ വേദനയായി. ഈ സിനിമയ്‌ക്ക് ശേഷമാണ് ‘കേരള കഫേ’യിലെ ബ്രിഡ്ജ് എന്ന ഭാഗത്തിലെ മണികണ്ഠനും ‘ആദാമിന്റെ മകന്‍ അബു’വിലെ അബുവും സലിം കുമാറിനെ തേടിയെത്തിയത്. ‘അച്ഛനുറങ്ങാത്ത വീട്’ ഇല്ലായിരുന്നെങ്കില്‍ അബു ഉണ്ടാവില്ലായിരുന്നു എന്ന് പറയാം.

മലയാളത്തിലെ ആദ്യ ആന്തോളജി സിനിമയായ ‘കേരള കഫേ’യിലെ ‘ബ്രിഡ്ജ്’ എന്ന ഹ്രസ്വചിത്രത്തിലാണ് സലിം കുമാര്‍ മണികണ്ഠനായി വേഷമിട്ടത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഈ ഭാഗം സലിം കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. മണികണ്ഠന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം അയാള്‍ അനുഭവിക്കുന്ന നിസ്സഹായതയാണ്. ഒരു വശത്ത് സ്‌നേഹമുള്ള ഭാര്യ, മറുവശത്ത് പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അമ്മ. രണ്ടുപേരെയും നോക്കാനുള്ള വരുമാനം ഇല്ല. ഒടുവില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ മനസ്സില്ലാമനസ്സോടെ അമ്മയെ ഉപേക്ഷിക്കേണ്ടി വരുന്ന നിമിഷമാണ് ‘ബ്രിഡ്ജി’ന്റെ അവസാനം. അമ്മയെ പാലത്തിനരികില്‍ കൊണ്ടിരുത്തി, തിരിഞ്ഞുനോക്കാതെ നടന്നുപോകുന്ന മണികണ്ഠന്റെ ദൈന്യത സലിം കുമാര്‍ അഭിനയിച്ച് ഫലിപ്പിച്ചപ്പോള്‍ തിയേറ്ററുകള്‍ നിശ്ശബ്ദമായി. പ്രേക്ഷകര്‍ ഈറനണിഞ്ഞു.

അബുവിന്റെ സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല

‘ആദാമിന്റെ മകന്‍ അബു’വിലൂടെ സലിം കുമാര്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്റെ പേര് സ്വര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ത്തു. ചിത്രത്തിലെ ‘അബു’ എന്ന കഥാപാത്രം സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്തു. അബു അതിദരിദ്രനായ അത്തര്‍ വില്‍പ്പനക്കാരനാണ്. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കിടയിലും അബുവിന്റെ ഏറ്റവും വലിയ സ്വപ്‌നം ഹജ്ജ് തീര്‍ത്ഥാടനം നടത്തുക എന്നതാണ്. പ്രതിസന്ധികള്‍ നിരവധി ഉണ്ടാകുമ്പോഴും അതിനെയെല്ലാം അതിജീവിച്ച് വീട്ടുപറമ്പിലെ പ്ലാവ് വെട്ടി വിറ്റ് ഹജ്ജിനുള്ള പണം കണ്ടെത്തുന്നു. എന്നാല്‍ സാങ്കേതിക പിഴവുകള്‍ കാരണം ഹജ്ജിനുപോകാന്‍ കഴിയാതെ വരുന്നു. ജീവിതകാലം മുഴുവന്‍ കാത്തിരുന്ന, അതിനുവേണ്ടി സര്‍വ്വതും ത്യജിച്ച, ഒരു സ്വപ്‌നം തകര്‍ന്നു വീഴുമ്പോഴും അബു പതറുന്നില്ല. ദൈവഹിതത്തിനു മുന്നില്‍ ശാന്തനായി അയാള്‍ തലകുനിക്കുന്നു. ഈ നിമിഷമാണ് സലിം കുമാര്‍ എന്ന നടന്റെ പ്രതിഭ പൂര്‍ണമായി തെളിയുന്നത്.

‘മ്യാവൂ’വിലെ ഉസ്താദ്, സലിം കുമാറിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലാണ്. ‘ആദാമിന്റെ മകന്‍ അബു’ കഴിഞ്ഞ് വീണ്ടും ഒരു മുസ്ലിം പശ്ചാത്തലമുള്ള, ഗൗരവമുള്ള വേഷം. കോമാളിവേഷങ്ങളില്‍ നിന്ന് തുടങ്ങി, ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ എന്ന നിലയിലേക്കുള്ള സലിം കുമാറിന്റെ യാത്രയില്‍ ഉസ്താദും പ്രധാന നാഴികക്കല്ലാണ്.

ചാര്‍ളിചാപ്ലിന്‍ പറഞ്ഞത് സലിംകുമാര്‍ ജീവിച്ചു കാണിച്ചു. ചിരിക്കാത്ത ഒരു സീന്‍ പോലും വേസ്റ്റേണ്! ഒരാള്‍ വടികറക്കി ലോകം കീഴടക്കി. മറ്റെയാള്‍ ”ഡോണ്ടു…ഡോണ്ടു…” എന്നു പറഞ്ഞു മലയാളിയുടെ ഹൃദയം കീഴടക്കി. രണ്ടുകാലം, രണ്ടു ശൈലി, പക്ഷേ ലക്ഷ്യം ഒന്ന്. മനുഷ്യനെ ചിരിപ്പിക്കുക, ചിന്തിപ്പിക്കുക. ചാര്‍ളി ചാപ്ലിനും സലിംകുമാറും ഇനിയുമത് ചെയ്തുകൊണ്ടേയിരിക്കും…

Recent Posts