ഇന്ദ്രപ്രസ്ഥ നഗരിയുടെ പ്രാന്ത പ്രദേശമായ ശൃംഗ വനത്തില്‍ യമുനാ നദിയുടെ തീരത്ത് ദ്രോണാചാര്യരുടെ കുലത്തില്‍ ഋഷി വിഷ്ണു പാദന്റെ ഏക മകളായ ഇന്ദുമതിയായിട്ടായിരുന്നു ആ ജന്മം. ജ്യോതിശാസ്ത്രത്തിലും വേദോപനിഷത്തിലും ധനുര്‍ വിദ്യയിലും കുതിരസവാരിയിലും പ്രഗത്ഭയായ ഇന്ദുമതി അച്ഛന്റെ നിര്‍ദ്ദേശപ്രകാരം നാരായണന്റെ അവതാരമായ കൃഷ്ണനെ കാണുവാനായി അച്ഛനോടൊപ്പം വൃന്ദാവനത്തിലേക്ക് യാത്രയായി. മാര്‍ഗമധ്യേ അച്ഛന്‍ ജീവന്‍ വെടിയുന്നു. ഒരുപാട് ജന്മങ്ങളിലെ കഠിന നിഷ്ഠയുടെ പരമോന്നതയില്‍ എത്തിയതിന്റെ ഫലമായി മാത്രം വൃന്ദാവനത്തില്‍ ഇന്ദുമതിക്ക് കൃഷ്ണനുമായുള്ള സമാഗമം സാധിക്കുന്നു. അവിടെ ഋഷികുമാരിയായ ഇന്ദുമതി കണ്ണന്റെ ഏറ്റവും പ്രിയപ്പെട്ട ഗോപികയായി. പിന്നീട് കര്‍മ്മ പൂര്‍ത്തീകരണത്തിനായി കണ്ണന്റെ നിര്‍ദ്ദേശപ്രകാരം മധുരയിലേക്ക് യാത്രയായി. മഹാ കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവ പക്ഷത്തെ ഒരു പോരാളിയായി അശ്വത്ഥാമാവിന്റെ അസ്ത്രമേറ്റ് മരണപ്പെടുന്നു. സുദീര്‍ഘമായ ഇടവേളയ്‌ക്കു ശേഷംവീണ്ടും അടുത്ത ജന്മത്തിലേക്ക്. ഈ ജന്മങ്ങളിലെല്ലാം ആഗ്രഹപൂര്‍ത്തീകരണം ചിരഞ്ജീവിയായ തന്റെ ഗുരു ഹിമാലയന്‍ യോഗി ബാബാജിയെ കണ്ടെത്തുക എന്നുള്ളതായിരുന്നു. ഒരു നൂറ്റാണ്ട് മുന്‍പ് ഹിമാലയന്‍ സാനുക്കളില്‍ ഗുരുവിനോടൊപ്പം തുടങ്ങിയ ജന്മാന്തര യാത്ര എവിടെയോ മുറിഞ്ഞു. വീണ്ടും ഗുരുവിനെ കണ്ടെത്താനുള്ള ശ്രമത്തില്‍ ആഗ്രഹ പൂര്‍ത്തീകരണം നടത്താനായി യാത്ര തുടരുകയായിരുന്നു
കുരുക്ഷേത്ര യുദ്ധത്തില്‍ മരണപ്പെട്ട ജീവന്‍. മണല്‍ കൂനകളും ഭയങ്കരമായ കൊടുങ്കാറ്റുമുള്ള രാജസ്ഥാന്‍ മരുഭൂമിയിലെ കൃഷ്ണന്റെ പിന്‍തല തലമുറക്കാര്‍ എന്നവകാശപ്പെടുന്ന ഭട്ടി രജപുത്രവംശത്തില്‍ റാവല്‍ റിയൊരാജ് എന്ന യോദ്ധാവായി വീണ്ടും പുനര്‍ജനിച്ചപ്പോളാണ് നേരത്തെ കൃഷ്ണന്‍ സൂചിപ്പിച്ച പ്രകാരം ഒരു സിദ്ധനായി വന്ന ബാബാജിയുമായുള്ള ആദ്യത്തെ സമാഗമം. തന്റെ ഗുരുവിനെ കണ്ടെത്താനുള്ള അദമ്യമായ വാസനയുമായിട്ടായിരുന്നു ഓരോ പുനര്‍ജന്മവും. ഓരോ ജന്മത്തിലും ആത്മീയ പരിണാമത്തിന്റെ മാര്‍ഗം തെളിക്കാനായി വഴികാട്ടിയായി ഓരോ മഹാത്മാക്കള്‍ ശ്രീ എമ്മിനടുത്തെത്തി. യാദവ പ്രമുഖനായ യോദ്ധാവില്‍ നിന്ന് ശ്രീ എം മോത്തി എന്ന പേരില്‍ അഫ്ഗാന്‍ കാരനായ ഒരു പ്രഭുവിന്റെ മകളായി ജനിച്ചു. ഇത് ഏകദേശം മുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. ഒരു നവാബിന്റെ ഭാര്യയായ മോത്തി നേരൂരിലെ അവധൂത സന്യാസിയായ സദാശിവ ബ്രഹ്‌മേന്ദ്ര എന്ന മഹാത്മാവിനെ കണ്ടെത്തി ദീക്ഷ സ്വീകരിക്കുന്നു. നര്‍മ്മദയുടെ പ്രളയത്തില്‍ മുങ്ങിമരിച്ച ശേഷം അടുത്ത ജന്മം ബനാറസില്‍ നിന്നും ബദരീനാഥ ലേക്ക് കുടിയേറിയ പണ്ഡിത ബ്രാഹ്‌മണ കുടുംബത്തിലെ പുത്രനായ ജനിച്ചു. അതേ ആത്മാവ് തന്നെ വാരണാസിയിലെ മണികര്‍ണകയില്‍ ശവദാഹം നടത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഹീന ജാതിയിലാണ് പിന്നീട് ജനിച്ചത്. അവിടെ വച്ചായിരുന്നു ബുദ്ധനുമായുള്ള സമാഗമം. സാര്‍നാഥില്‍ എത്തി ബുദ്ധന്റെ പ്രഭാഷണങ്ങള്‍ കേട്ട് നിര്‍ദ്ദേശപ്രകാരം ഗംഗയുടെ ഉത്ഭവസ്ഥാനമായ ഗോമുഖിലേക്ക് പോയി. അവിടെ ഭാഗീരഥീ നദിയിലെ സ്‌നാനത്തിനിടയില്‍ മുങ്ങി മരിക്കുന്നു. കല്‍ക്കട്ടയിലെ ചുവന്ന തെരുവായ സോനാഗച്ചിലുള്ള ഒരു വേശ്യയുടെ മകളായിട്ടാണ് പിന്നീട് ജനിച്ചത്. പേര് ശശികല. ധാരാളം പേര്‍ക്ക് പ്രിയപ്പെട്ട ശശികല നരേന്ദ്രനാഥ് ദത്ത എന്ന യുവ സന്യാസിയെ കാണാനിടയായി. ശ്രീരാമകൃഷ്ണ പരമഹാസന്റെ പ്രിയ ശിഷ്യന്‍ നരേന്ദ്രന്‍ തന്നെയായിരുന്നു അത്. ആ കൂടിക്കാഴ്ച ശശികലയെ പരമഹംസരുടെ അടുത്തെത്തിച്ചു. ചുറ്റും നിന്നവര്‍ തന്നെ പുച്ഛഭാവത്തില്‍ മാറ്റി നിര്‍ത്തിയപ്പോള്‍ ദ്വിതീയമായി ഒന്നുമില്ലാത്ത പരമാനന്ദ സ്വരൂപത്തെ ശ്രീരാമകൃഷ്ണ പരമഹംസരിലൂടെ അവള്‍ക്ക് കാണാന്‍ കഴിഞ്ഞു.
ശരീരം ഉപേക്ഷിക്കാന്‍ സമയമായി എന്നറിഞ്ഞ അവള്‍ തിരിച്ചു വീട്ടിലെത്തി. മൂന്നാഴ്ചകള്‍ക്കു ശേഷം ഒരു വെള്ളിയാഴ്ച വൈകുന്നേരം അമ്മയുടെ മടിയില്‍ തലവച്ച് കിടന്നു പ്രാണന്‍ വെടിയുന്ന സമയത്ത് തന്റെ മുന്‍ജന്മങ്ങളിലെ ഗുരുവായ ഹിമാലയന്‍ യോഗി ബാബാജി അവള്‍ക്കു ദര്‍ശനം നല്‍കുന്നു. തന്റെ അരികിലെത്താന്‍ ഒരു ജന്മം കൂടി കാത്തിരിക്കണമെന്നും, ദക്ഷിണഭാരതത്തിലെ ഒരു മുസ്ലിം കുടുംബത്തില്‍ ജനിക്കുമെന്നും തന്റെ ശിഷ്യനായ മഹേശ്വര്‍ നാഥിനെ അവിടേക്ക് അയക്കുമെന്നും പരമ ഗുരു ഉറപ്പുനല്‍കുന്നു. തന്റെ ഒന്‍പതാമത്തെ വയസ്സില്‍ വീടിനു സമീപം കണ്ട യോഗി മഹേശ്വര്‍നാഥ് ബാബാജി ആയിരുന്നുവെന്ന് ശ്രീ എം. പിന്നീട് മനസ്സിലാക്കുന്നു.
ജന്മാന്തര യാത്രകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തുളസി ചന്ദന സുഗന്ധപൂരിതമായ ഒരു അനുഭൂതിയില്‍ ഞാന്‍ മുങ്ങിപ്പോയി. കെട്ടു കഥയെന്നോ ഒരു ഭ്രാന്തന്റെ ജല്പനങ്ങളെന്നോ ഈ അനുഭവങ്ങളെ വിശേഷിപ്പിക്കാമെന്ന് എഴുത്തുകാരന്‍ തന്നെ ആമുഖത്തില്‍ പറഞ്ഞുവയ്‌ക്കുന്നു. നമ്മുടെ കാലടികളെ പിന്തുടരുന്ന മരണം എന്ന പ്രഹേളിക മറ്റൊരു ജീവന്റെ തുടക്കമാണെന്നുള്ള യാഥാര്‍ത്ഥ്യം. എത്രയോ ജന്മങ്ങളിലൂടെ സഞ്ചരിച്ച ശേഷം ആയിരിക്കണം നമുക്ക് പ്രിയപ്പെട്ടവരെല്ലാം നമ്മുടെ അടുത്ത് എത്തുന്നതും നമ്മളെ ഉപേക്ഷിക്കുന്നതും. അടുത്ത ജന്മത്തിലേക്കുള്ള തയ്യാറെടുപ്പിനായി ഓരോ ജന്മത്തിലും പ്രാണന്‍ വെടിയുന്നത് അപകടമരണങ്ങളില്‍ കൂടിയാണ് എന്നുള്ളത് അതിശയോക്തിയില്ലാതെ അനുഭവവേദ്യമാക്കുന്നു. ഒരുപാട് ജന്മങ്ങളെടുത്തതിനെ കുറിച്ച് വിശദമായി പറയുന്നുണ്ടെങ്കിലും അടുത്ത ജന്മം എടുക്കുന്നതിന് മുന്‍പുള്ള ആത്മാവിന്റെ സ്ഥിതിയെക്കുറിച്ച് ഒന്നും പുസ്തകത്തില്‍ പറഞ്ഞു കാണുന്നില്ല. അടുത്ത ജന്മത്തിലേക്കുള്ള തയ്യാറെടുപ്പിനായി പ്രകാശിതുപൂരിതമായ തുരങ്കത്തിലേക്ക് ആവാഹിക്കുന്നതായും മോത്തിയുടെ കാര്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ശശികലയുടെ കാര്യത്തില്‍അഗാധവും നിത്യാനന്ദവുമായ മഹാനിദ്രയിലേക്ക് വീഴുന്നതായും, സാംഖ്യ യോഗ ദര്‍ശനം അനുസരിച്ച് സര്‍വതും പിന്നീട് ആകാശത്തിലേക്ക് ലയിക്കുന്നുവെന്നും പറയുന്നുണ്ട്.
ഭഗവദ്ഗീത എട്ടാം അധ്യായം അക്ഷരഭ്രമയോഗം 23 മുതല്‍ 26 വരെയുള്ള ശ്ലോകത്തില്‍ ഭഗവാന്‍ അര്‍ജുനനോട് പറയുന്നത് ഇവിടെ സംഗ്രഹിക്കട്ടെ: യോഗികള്‍ ഏതുകാലത്ത് പുനര്‍ജന്മവും ഏതുകാലത്ത് പുനര്‍ജന്മം ഇല്ലായ്‌മയും മരിച്ചിട്ട് പ്രാപിക്കുമോ ആ കാലത്തെക്കുറിച്ച് ഞാന്‍ പറഞ്ഞു തരാം. അഗ്‌നിജ്യോതിസ് വെളുത്ത പക്ഷം ഉത്തരായണത്തിലെ ആറുമാസം ഇവയുടെ അധീശ്വരായ ദേവതകള്‍ വഴിയായി ഗമിക്കുന്ന ബ്രഹ്‌മജ്ഞരായ ജനങ്ങള്‍ ബ്രഹ്‌മത്തെ പ്രാപിക്കുന്നു.
ധൂമം, രാത്രി, കൃഷ്ണപക്ഷം ദക്ഷിണായനത്തിലെ ആറുമാസം ഇവയില്‍ ഇവരുടെ ദേവതകള്‍ വഴി ഗമിക്കുന്ന യോഗി ചാന്ദ്രമാസമായ ജ്യോതിസിനെ പ്രാപിച്ച് തിരിച്ചു ഭൂമിയില്‍ വരുന്നു.
ജഗത്തില്‍ ഈ അഗ്‌നി ധൂമ മാര്‍ഗങ്ങള്‍ നിത്യങ്ങളായി കണക്കാക്കപ്പെടുന്നു. ഒന്നില്‍ക്കൂടി പുനര്‍ജന്മം ഇല്ലായ്‌മയെ പ്രാപിക്കുന്നു. മറ്റേതില്‍ കൂടി വീണ്ടും തിരിച്ചു വരുന്നു.
അങ്ങനെയെങ്കില്‍ ഉത്തരായന കാലം വെളുത്തപക്ഷം ഏകാദശി തിഥിയില്‍ വേര്‍പെട്ട ജീവന്‍ എവിടെയായിരിക്കും? വീണ്ടും തിരിച്ചുവരുമോ? അതോ പുനര്‍ജന്മമില്ലായ്‌മയെ പ്രാപിക്കുമോ? മരണവും ഒരു പ്രതീക്ഷയാണ്.
ശ്രീ എമ്മിനെ കുറിച്ച് അറിയാനും ജന്മാന്തര യാത്രകള്‍ വായിക്കാനും ഈ പുസ്തകത്തെക്കുറിച്ച് എഴുതാനും എന്നെ പ്രേരിപ്പിച്ച ശക്തി വിശേഷത്തെ ഓര്‍ത്ത് ഞാന്‍ ഇപ്പോള്‍ അത്ഭുതപ്പെടുന്നു. ഇതും ഒരു നിയോഗം ആയിരിക്കണം. ഇതിന്റെ കാരണവും കാര്യവും വിഭ്രാന്തിയില്‍ പെട്ട എന്റെ മനസ്സിന്റെ അലച്ചില്‍ ആയിരുന്നു. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടി ഈ വായനയിലൂടെ എനിക്ക് ലഭിച്ചു. മുഷിഞ്ഞ വസ്ത്രം മാറുന്നതുപോലെ ഓരോ മരണവും. പുനര്‍ജന്മത്തിന് പുതിയ വസ്ത്രം ലഭിക്കാനുള്ള കാലതാമസം മാത്രം. ദുഃഖങ്ങള്‍ കൊണ്ട് പരിപാകപ്പെട്ട മനസ്സിന് ഒരു ശാന്തി മന്ത്രം പോലെ ഒരുപാട് പേര്‍ക്ക് ഈ പുസ്തകം മാര്‍ഗ്ഗദര്‍ശിയാകട്ടെ.
(അവസാനിച്ചു)











