
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പെന്നതു പോലെ ഗംഗ ഒഴുകിക്കൊണ്ടേയിരിക്കുന്നു. മനുഷ്യരുടെ വരവും പോക്കും സാമ്രാജ്യങ്ങളുടെ ഉദയവും പതനവും വിശ്വാസങ്ങളുടെ രൂപാന്തരങ്ങളും നിശബ്ദമായി കണ്ടുകൊണ്ട് ഇന്നും ദേവഗംഗ മുന്നോട്ട്. ഈ പുണ്യനദിയുടെ കരയില്‍ ഒരു പുണ്യനഗരം മരിക്കാതെ, പഴകാതെ, കാലത്തോടൊപ്പം പ്രായമാകാതെ, പ്രൗഢിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു; കാശി എന്ന ബനാറസ് എന്ന വാരാണസി. ഭാരതത്തിന്റെ ആത്മാവില്‍ പതിഞ്ഞ നാമമാണ് കാശി. ലോകത്തെ ഏറ്റവും പൗരാണിക നഗരം. ലോകത്ത് മറ്റൊരിടത്തും നാഗരികത തൊട്ടുതീണ്ടാത്ത കാലത്ത് രാജനഗരമായി തലയുയര്‍ത്തി നിന്ന ഇടം. ഇവിടെ തീര്‍ത്ഥാടകര്‍ ആദ്യം കാണുന്നത് ക്ഷേത്രങ്ങളോ ഘാട്ടുകളോ അല്ല, കാലത്തിന്റെ സ്പര്‍ശം തന്നെയാണ്. ഇടവഴികള്‍ ചരിത്രഗ്രന്ഥത്തിന്റെ താളുകള്‍ പോലെ തുറന്നു കിടക്കുന്നു. യുഗങ്ങളുടെ പ്രതിധ്വനി പോലെ മുഴങ്ങുന്ന മണിനാദം. ഓരോ ചുവടിലും ജീവിതവും മരണവും തമ്മിലെ അദൃശ്യബന്ധത്തിന്റെ അഭൗമസ്പര്‍ശം.
ഈ നഗരത്തിന് ഒരു കാവല്‍ക്കാരനുണ്ട്. അതു രാജാവോ യോദ്ധാവോ അല്ല, കാലഭൈരവനാണ്. കാശിയുടെ നിശബ്ദ കാവല്‍ക്കാരന്‍. നമുക്കു കൈവിട്ട് പോകുന്ന ഓരോ നിമിഷവും ഒരോരോ നൈമിഷിക മരണമാണ്. തിരികെ ലഭിക്കാത്ത ഇന്നലെയുടേയും ഉറപ്പൊട്ടുമില്ലാത്ത നാളെയുടെയും ഇടയിലെ അനിശ്ചിതത്വത്തിന്റെ നടുവില്‍ നില്‍ക്കുന്ന സത്യമാണ് കാലം.
ആ കാലത്തിന്റെ പ്രതിരൂപമാണ് കാലഭൈരവന്‍. വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവന്‍ എന്നാണ് വിശ്വാസം. കപാലമാലയും സര്‍പ്പങ്ങളേയും ശരീരത്തില്‍ അണിയുന്ന കാലഭൈരവന്റെ വാഹനം നായയാണ്. കാലത്തിന്റെ ഈശ്വരനായാണ് കാലഭൈരവന്‍ ആരാധിക്കപ്പെടുന്നത്.
ഐതിഹ്യം ഇങ്ങനെ
ത്രിമൂര്‍ത്തികള്‍ക്കിടയില്‍ ഒരിക്കല്‍ ആരാണ് കൂടുതല്‍ ശ്രേഷ്ഠന്‍ എന്ന തര്‍ക്കം വന്നു. പ്രശ്നപരിഹാരത്തിനായി പരമശിവന്റെ നേതൃത്വത്തില്‍ സഭ ചേര്‍ന്നു. മഹാമുനിമാരും ഋഷിമാരും സിദ്ധന്‍മാരും ജ്ഞാനികളും സന്നിഹിതരായി. സഭയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നു നിബന്ധന വച്ചു. ശ്രീപരമേശ്വരനാണ് ഏറ്റവും ശ്രേഷ്ഠനെന്ന് എല്ലാവരും അംഗീകരിച്ചു. പക്ഷേ, ബ്രഹ്‌മാവ് ഈ തീരുമാനത്തെ അംഗീകരിച്ചില്ല. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മാവ് ശ്രീപരമേശ്വരനെ അപമാനിച്ചു. ഇതില്‍ കുപിതനായ ഭഗവാന്റെ നെറ്റി ത്തടത്തില്‍ നിന്ന് ഒരു പ്രകാശലിംഗം പ്രത്യക്ഷപ്പെട്ടു. ഒടുവില്‍, ഈ പ്രകാശലിംഗത്തിന്റെ അഗ്രം കണ്ടെത്തുന്നയാളെ ശ്രേഷ്ഠനായി അംഗീകരിക്കാമെന്ന് സമവായമായി. മഹാവിഷ്ണുവും ബ്രഹ്‌മാവും ഈ തേജോലിംഗത്തിന്റെ ഇരു അഗ്രങ്ങള്‍ തേടി താഴേക്കും മുകകളിലേക്കു യാത്രയായി. കാലങ്ങളോളം സഞ്ചരിച്ചിട്ടും പ്രകാശലിംഗത്തിന്റെ തുടക്കവം കണ്ടെത്താനാവാതെ പരാജയം സമ്മതിച്ചു മഹാവിഷ്ണു തിരിച്ചെത്തി. എന്നാല്‍ സൃഷ്ടിദേവനായ ബ്രഹ്‌മാവ് മടങ്ങി വന്ന്, പ്രകാശലിംഗത്തിന്റെ അഗ്രം കണ്ടെന്ന് കള്ളം പറഞ്ഞു. ഇതോടെ പരമശിവന്റെ തിരുനെറ്റിയില്‍ നിന്ന് ഉഗ്രരൂപിയായ ഭൈരവന്‍ അവതരിച്ചു. ഭൈരവന്‍ തന്റെ ഇടതു കൈയിലെ ചെറുവിരല്‍കൊണ്ട്, ബ്രഹ്‌മാവിന്റെ അഹങ്കാരത്തെ പ്രതിനിധാനം ചെയ്ത അഞ്ചാംശിരസ് ഛേദിച്ചു. പക്ഷേ ആ ശിരസ് ഭൈരവന്റെ വിരലില്‍ നിന്ന് അടര്‍ന്നു മാറാതെ കിടന്നു. ബ്രഹ്‌മഹത്യാപാപം ബാധിച്ച ഭൈരവന്‍ പാപമോചനത്തിനായി തീര്‍ത്ഥാടനങ്ങള്‍ ഏറെ നടത്തി. ഒടുവില്‍ കാശിയില്‍ എത്തി തപസ് തുടങ്ങി. ഒരിക്കല്‍ ഗംഗാപ്രവാഹത്തില്‍ കൈമുക്കിയപ്പോള്‍ വിരലറ്റത്തു നിന്ന് ബ്രഹ്‌മശിരസ് അടര്‍ന്നു പോയി. അതോടെ ഭൈരവന്‍ പാപമുക്തനായി. ഈ സംഭവം നടന്ന സ്ഥലമാണ് കാശിയിലെ പസിദ്ധമായ കപാലമോചന തീര്‍ത്ഥം.
കാശിയില്‍ ഇരുന്നുകൊണ്ട് ഭക്തരുടെ കര്‍മ്മപാപങ്ങള്‍ തീര്‍ക്കാന്‍ പരമശിവന്‍ കാലഭൈരവനോട് ആവശ്യപ്പെട്ടു. അന്നുമുതല്‍ കാലഭൈരവന്‍ കാശിയുടെ കാവല്‍ദൈവം എന്നറിയപ്പെടുന്നു.
കാശിയിലെ ജനങ്ങള്‍ കാലഭൈരവനെ കൊട്ടുവാള്‍ എന്ന പേരിലാണു വിളിക്കുന്നത്. ഒരു നഗരത്തിന്റെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥനെയാണ് പഴയകാലത്ത് കൊട്ടുവാള്‍ എന്ന് വിളിച്ചിരുന്നത്. കാശിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ ആദ്യം വിശ്വനാഥനെ ദര്‍ശിക്കും. എങ്കിലും യാത്ര പൂര്‍ണമാകുന്നതും കാലഭൈരവ ദര്‍ശനത്തോടെയാണ്. നഗരത്തിന്റെ യഥാര്‍ത്ഥ കാവല്‍ക്കാരന്റെ അനുമതിയില്ലാതെ കാശിയുടെ അനുഗ്രഹം പൂര്‍ണമാകില്ലെന്നാണു വിശ്വാസം.
കാലഭൈരവ ക്ഷേത്രത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ത്തന്നെ ഒരു ആദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെടും. ഭൈരവന്റെ വാഹനം നായയാണല്ലോ. ഈ പ്രതീകത്തിന് ആഴമേറിയ അര്‍ഥമുണ്ട്. രാത്രി മുഴുവന്‍ ഉറങ്ങാതെ കാവല്‍ നി
ല്‍ക്കുന്ന ജീവി. അപകടം വരുമ്പോള്‍ ആദ്യം മുന്നറിയിപ്പ് നല്‍കുന്നത് നായയാണ്. ധര്‍മ്മത്തിന്റെ കാവല്‍ക്കാരനായ ഭൈരവന് അതിലും യോജിച്ച മറ്റൊരു വാഹനമില്ല. കാശിയിലെ വഴിയിലുടെ സഞ്ചരിക്കുമ്പോള്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ഭക്തരെ കാണാം. അവര്‍ നായയെ ഊട്ടുകയല്ല, മറിച്ച് ഭൈരവന്റെ സാന്നിധ്യത്തെ ആദരിക്കുകയണെന്ന് ആര്‍ക്കും തോന്നിപ്പോകും.
ഗംഗാതീരത്ത് സന്ധ്യ വീഴുമ്പോള്‍ കാശി മറ്റൊരു ലോകമാവുകയാണ്. ദീപങ്ങളുടെ പ്രകാശം ജലത്തില്‍ പ്രതിഫലിക്കുന്നു. പുകയുടേയും മന്ത്രങ്ങളുടേയും ഇടയില്‍ നഗരം സ്വപ്
നസന്നിഭമായി ഒഴുകുന്നു. ഒപ്പം സമയവും ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇതാണ് ജീവിതത്തിന്റെ അനശ്വര സത്യം. അപ്പോഴും അടുത്തെവിടെയോ അദൃശ്യ സാന്നിധ്യമായി കാലഭൈരവന്‍ നിലകൊള്ളുന്നുവെന്നൊരു തോന്നല്‍.