പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. ‘പെരുമ്പാവൂര്‍ സ്റ്റോറീസ്’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വിഡിയോ ആണ് കേരള പൊലീസിനെ ടാഗ് ചെയ്ത് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചത്.
വിഡിയോയില്‍ യുവാക്കള്‍ പരസ്യമായി കയ്യില്‍ ഇന്‍ജെക്ഷന്‍ ചെയ്യുന്നതും സിറിഞ്ച് കൊണ്ടുനടക്കുന്നതും കാണാം. പിന്നാലെ വിഡിയോ കേരള പൊലീസിന് അയച്ചു കൊടുത്തതിന്റെ സ്ക്രീന്‍ ഷോർട്ടും നോട്ടെഡ് എന്ന് ലഭിച്ച റിപ്ലെയും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉണ്ണി വിഡിയോ പങ്കുവച്ചതിന് പിന്നാലെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സ്ക്രീന്‍ ഷോര്‍ട്ട് പങ്കുവച്ചതോടെ ഉണ്ണി മുകുന്ദനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. കലാകാരന്മാര്‍ക്ക് സാമൂഹിക പ്രതിബന്ധത ഉണ്ടാവേണ്ടത് പ്രധാനമാണെന്നും ഉണ്ണി മറ്റുള്ളവര്‍ക്കും മാതൃകയാണെന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.
പെരുമ്പാവൂരിൽ ലഹരി ഉപയോഗവും മയക്കുമരുന്ന് കടത്തും വലിയ സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പരസ്യമായി തന്നെ ഹെറോയിൻ, നിരോധിത പുകയില ഉല്പ്പന്നങ്ങൾ, സിന്തറ്റിക് ഡ്രഗ്ഗുകൾ എന്നിവയുടെ ഉപയോഗം വർധിക്കുകയാണ്. അതേസമയം മിണ്ടിയും പറഞ്ഞും എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
















