Kerala

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സംസ്ഥാനത്ത് വീണ്ടും എച്ച്1എൻ1(പന്നിപ്പനി) പനിമരണം റിപ്പോർട്ട് ചെയ്തു. കൊച്ചി പാലാരിവട്ടം സ്വദേശിനി ലളിതാംബികയാണ് മരിച്ചത്. കടുത്ത പനിയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ.

ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെത്തുടർന്ന് മരിക്കുകയായിരുന്നു. കൊച്ചി നഗരപരിധിയിൽ മരണം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. രോഗപ്രതിരോധത്തിനായുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകി.

കഴിഞ്ഞ ദിവസം കോട്ടയത്തും സമാനമായ മരണം റിപ്പോർട്ട് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ യുവാവാണ് കഴിഞ്ഞാഴ്ച മരിച്ചത്. തുടക്കത്തിൽ സാധാരണ പനിയാണെന്ന് കരുതി കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഈ യുവാവ് ചികിത്സ തേടിയത്. നാല് ദിവസത്തോളം ചികിത്സ തുടർന്നു. പിന്നീട് പനി കുറയാതെ ആരോഗ്യനില അതിവേഗം മോശമായി.

ഇതോടെ കോട്ടയത്തെ പ്രധാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. കൊച്ചിയിലും കോട്ടയത്തുമായി തുടർച്ചയായി മരണങ്ങൾ ഉണ്ടായതോടെ ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് എച്ച്1എൻ1 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെടുന്ന വൈറസാണ് രോഗം പടർത്തുന്നത്. വായുവിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് ശ്വാസകോശത്തെയാണ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. സാധാരണ പനി ലക്ഷണങ്ങളോടെയാണ് തുടക്കമെങ്കിലും പെട്ടെന്ന് ന്യുമോണിയയിലേക്ക് മാറാൻ സാധ്യതയുണ്ട്. കടുത്ത പനി, കഫക്കെട്ട്, തൊണ്ടവേദന, വിറയൽ, ശ്വാസംമുട്ടൽ, ശരീരവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

സ്വയം ചികിത്സ പാടില്ല
പനി ബാധിച്ചാൽ യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് മരുന്ന് വാങ്ങി കഴിക്കരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ തുടക്കത്തിൽ തന്നെ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഗർഭിണികൾ, പ്രായമായവർ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവർക്ക് പനിവന്നാൽ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് വൈറസ് ബാധിച്ചാൽ സ്ഥിതി വേഗത്തിൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

രോഗം സ്ഥിരീകരിക്കൽ
ലക്ഷണങ്ങൾ കണ്ടാൽ രക്തപരിശോധന കൊണ്ട് മാത്രം പൂർണമായി രോഗം സ്ഥിരീകരിക്കാൻ കഴിഞ്ഞേക്കില്ല. തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ ശേഖരിക്കുന്ന സ്രവങ്ങൾ പരിശോധിച്ചാണ് രോഗബാധ ഉറപ്പാക്കുന്നത്. വിട്ടുമാറാത്ത പനിയുണ്ടെങ്കിൽ വേഗത്തിൽ പരിശോധനകൾക്ക് വിധേയരാകണം. കൃത്യസമയത്ത് മരുന്നുകൾ നൽകി ചികിത്സിച്ചാൽ എളുപ്പത്തിൽ ഭേദമാക്കാൻ കഴിയുന്ന രോഗമാണിത്. എന്നാൽ ചികിത്സ വൈകിപ്പിക്കരുത്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കും.

പ്രതിരോധം പ്രധാനം
വായുവിലൂടെ പകരുന്ന രോഗമായതിനാൽ വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും വായയും മൂക്കും തൂവാല ഉപയോഗിച്ച് മറയ്‌ക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്‌ക്കിടെ കഴുകുന്നത് ശീലമാക്കുക. പനിയുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും പോകാതെ വീട്ടിൽ പൂർണമായി വിശ്രമിക്കണം. പുറത്തിറങ്ങുമ്പോൾ എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. പ്രതിരോധത്തിനുള്ള മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ പകർച്ചപ്പനി സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.