കൊല്ലം:: കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുന്ന വയോധികരെ കൊല്ലുന്ന യുവാവ് പിടിയില്‍.തമിഴ്‌നാട് തക്കല സ്വദേശി വിജുവാണ് പിടിയിലായത്. ഇയാള്‍ സീരിയല്‍ കില്ലറാണോ എന്നും പൊലീസ് സംശയിക്കുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ ഇതേ യുവാവ് നേരത്തെ മറ്റൊരു വയോധികനെയും കൊന്നിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
തമിഴ്‌നാട് വാല്‍പാറയില്‍ നിന്നാണ് കൊല്ലം സിറ്റി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. മേയ് 24ന് അർദ്ധരാത്രിയാണ് കൊലപാതകം നടക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപത്തെ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന രാജേന്ദ്രൻ എന്ന വയോധികനെയാണ് പ്രതി കൊലപ്പെടുത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
ഏപ്രില്‍ 19 ന് പാരിപ്പള്ളിയില്‍ നടന്ന കൊലപാതകവുമായി പ്രതി വിജുവിന് ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. പാരിപ്പള്ളിയിലും കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനാണ് കൊല്ലപ്പെട്ടത്. കടത്തിണ്ണകളില്‍ ഉറങ്ങുന്ന അനാഥരായ വയോധികരെ കൊലചെയ്യാന്‍ മാത്രം എന്ത് വിചിത്ര മാനസികാവസ്ഥയാണ് ഈ യുവാവിന് എന്നാണ് ചോദ്യം. വയോധികരെ കൊലപ്പെടുത്തിയ രീതിയിലും സാമ്യമുണ്ട്.
















