India

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല, ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമില്ലാത്ത നേതാവ്: ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ലാത്ത നേതാവാണെന്ന് ചരിത്രകാരനും രാഷ്ട്രീയനിരീക്ഷകനുമായ രാമചന്ദ്രഗുഹ.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ലാത്ത നേതാവാണെന്ന് ചരിത്രകാരനും രാഷ്‌ട്രീയനിരീക്ഷകനുമായ രാമചന്ദ്രഗുഹ. രാഹുല്‍ ഗാന്ധിക്ക് രാഷ്‌ട്രീയത്തില്‍ കൃത്യമായ പ്രതിബദ്ധതയോ ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമോ ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി, ഗാന്ധി ബിഫോര്‍ ഇന്ത്യ തുടങ്ങി ഒട്ടേറെ വിഖ്യാത ചരിത്രപുസ്തകങ്ങള്‍ രചിച്ച രാമചന്ദ്രഗുഹ ഇതിന് മുന്‍പും ഗാന്ധികുടുംബത്തിന്റെ കുടുംബവാഴ്ചയെ വിമര്‍ശിച്ചിട്ടുണ്ട്. ‘ദി വയര്‍’ വാര്‍ത്താചാനലിന് വേണ്ടി മോദിയുടെ ബദ്ധശത്രുവായ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് രാമചന്ദ്ര ഗുഹ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഒരിയ്‌ക്കല്‍ കൂടി വിമര്‍ശനം കടുപ്പിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയിലും കോണ്‍ഗ്രസ് നേതാവെന്ന നിലയിലും എന്തുകൊണ്ട് രാഹുല്‍ ഗാന്ധി പരാജയപ്പെടുന്നു എന്ന വിശദീകരിക്കുകയാണ് രാമചന്ദ്രഗുഹ ഈ അഭിമുഖത്തില്‍.

മികച്ച രാഷ്‌ട്രീയ നേതാവാകാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല

ബി.ജെ.പിയുടെ രാഷ്‌ട്രീയത്തിനെതിരെ ശക്തമായൊരു തിരിച്ചുവരവ് ആഗ്രഹിക്കുന്നവര്‍, അതിനുള്ള പ്രധാന പ്രതീക്ഷയായി രാഹുല്‍ ഗാന്ധിയെ കാണുന്നത് അവസാനിപ്പിക്കണമെന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിക്കൊരു വെല്ലുവിളിയാകാന്‍ ആവശ്യമായ അച്ചടക്കമോ ഗൗരവമോ രാഷ്‌ട്രീയ പാരമ്പര്യമോ രാഹുല്‍ ഗാന്ധിക്കില്ല. രാഹുല്‍ നല്ലൊരു മനുഷ്യനായിരിക്കാം, എന്നാല്‍ ഒരു മികച്ച രാഷ്‌ട്രീയ നേതാവാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും രാമചന്ദ്രഗുഹ തിരിച്ചടിച്ചു.

രാഹുല്‍ ഗാന്ധി അമ്മയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണം

രാഹുല്‍ ഗാന്ധി ഇപ്പോഴും അമ്മ സോണിയാഗാന്ധിയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം മാത്രമാണ്. സോണിയാ ഗാന്ധിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നതും ഈ നിര്‍ബന്ധം കാരണമാണ്. സ്വന്തമായൊരു താല്പര്യമോ രാഷ്‌ട്രീയത്തോടുള്ള ആഭിമുഖ്യമോ കൊണ്ടല്ല രാഹുല്‍ രാഷ്‌ട്രീയ രംഗത്തേക്ക് വന്നത്, അതുകൊണ്ടുതന്നെ ഈ പദവിക്ക് അദ്ദേഹം ഒട്ടും അനുയോജ്യനല്ല- രാമചന്ദ്ര ഗുഹ തുറന്നടിക്കുന്നു.

രാഹുല്‍ ഗാന്ധി:തെറ്റുകളില്‍ നിന്നും പഠിക്കാത്ത നേതാവ്

തന്റെ മുന്‍കാല തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകുന്നില്ലെന്ന് ഗുഹ വിമര്‍ശിച്ചു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഉയര്‍ത്തിയ ‘ചൗക്കീദാര്‍ ചോര്‍ ഹേ’ പ്രചാരണം വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചത്. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ശൈലി തന്നെയാണ് രാഹുല്‍ പിന്തുടരുന്നത്. ഭരണപരമായ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനോ പാര്‍ട്ടിയെ താഴേത്തട്ടില്‍ ശക്തിപ്പെടുത്തുന്നതിനോ ശ്രദ്ധിക്കാതെ പ്രധാനമന്ത്രിയെ ഭീരുവെന്നും വിട്ടുവീഴ്ച ചെയ്തവനെന്നും വ്യക്തിപരമായി ആക്രമിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്.ഇത് ഫലപ്രദമല്ല. – രാമചന്ദ്രഗുഹ വിശദീകരിച്ചു.

രാഹുലും സോണിയയും മോദി അമിത് ഷാ സഖ്യത്തിന്റെ അധികാരമുറപ്പിക്കാന്‍ സഹായിക്കുന്ന കൂട്ടാളികള്‍

ഒരുകാലത്ത് കോണ്‍ഗ്രസ് ശക്തമായിരുന്ന ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ന് ബി.ജെ.പി പ്രബല ശക്തിയായി മാറിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ ഈ തുടര്‍ച്ചയായ തകര്‍ച്ച തടയാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. നരേന്ദ്ര മോദിയും അമിത് ഷായും അധികാരം നിലനിര്‍ത്തുന്നതിനും അത് കേന്ദ്രീകരിക്കുന്നതിനും അറിഞ്ഞോ അറിയാതെയോ സഹായിക്കുന്നത് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരെ ചുറ്റിപ്പറ്റിയുള്ള സ്തുതിപാഠകരുമാണെന്ന് രാമചന്ദ്ര ഗുഹ തുറന്നടിച്ചു. ഇവര്‍ യഥാര്‍ത്ഥത്തില്‍ മോദി-ഷാ സഖ്യത്തിന്റെ അധികാരം ഉറപ്പിക്കുന്നതിനുള്ള കൂട്ടാളികളായി മാറുകയാണ്.

Recent Posts