World

സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്നു; പടിവാതിൽക്കൽ ‘എൽ നിനോ’; മുന്നറിയിപ്പുമായി യുഎൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജനീവ: ലോകത്തെ ആശങ്കയിലാക്കി വീണ്ടും എൽ നിനോ പ്രതിഭാസം രൂപമെടുക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി യുഎൻ. ഇത് വരും മാസങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് യുഎന്നിന് കീഴിലുള്ള വേൾഡ് മെട്രോളജിക്കൽ ഓ‌‌ർ​ഗനൈസേഷൻ (ഡബ്ല്യുഎംഒ) അറിയിച്ചു. ‘എൽ നിനോയ്‌ക്കായി തയ്യാറെടുക്കുക’ എന്ന പേരിൽ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നത്.

ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 80 ശതമാനമാണെന്ന് ഡബ്ല്യുഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. മധ്യ പസഫിക് സമുദ്രത്തിലെയും ഭൂമധ്യരേഖാ പ്രദേശങ്ങളിലെയും ഉപരിതല ജലം സാധാരണയേക്കാൾ കൂടുതൽ ചൂടുപിടിച്ചു കിടക്കുന്ന പ്രതിഭാസത്തെയാണ് എൽ നിനോ എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസം രൂപപ്പെടുന്നത് ആഗോള താപനിലയെയും മഴയുടെ ലഭ്യതയെയും സാരമായി ബാധിക്കും.

ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലുടനീളം അടിത്തട്ടിലെ ജലം അസാധാരണമായ രീതിയിൽ ചൂടാകുന്നതാണ് എൽ നിനോ പ്രതിഭാസത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് ഡബ്ല്യുഎംഒ പറഞ്ഞു. ഒരു എൽ നിനോ പ്രതിഭാസം ഏതാനും മാസങ്ങൾ മുതൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കാം. സാധാരണയായി മഞ്ഞുകാലത്താണ് എൽ നിനോ അതിന്റെ പരമാവധി തീവ്രതയിലെത്തുന്നത്.

‘വരും മാസങ്ങളിൽ എൽ നിനോ രൂപപ്പെടാൻ 90% സാധ്യതയുണ്ട്. അത് നമ്മുടെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ലോകം ഇതിനെ അതീവ ഗുരുതരമായ ഒരു കാലാവസ്ഥാ മുന്നറിയിപ്പായി കണക്കാക്കണം. ഇതിനോടകം തന്നെ ചൂടുപിടിച്ചു കിടക്കുന്ന ഈ ലോകത്തെ കൂടുതൽ ദഹിപ്പിക്കാൻ എൽ നിനോ കാരണമായാൽ അത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമാകും’. യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഏപ്രിൽ അവസാനം മുതൽ മെയ് പകുതി വരെ സമുദ്രോപരിതല താപനില അളന്നപ്പോൾ അത് ഉയർന്നുവരുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇത് എൽ നിനോയുടെ പ്രാരംഭ ഘട്ടങ്ങൾ അടുത്തുവരുന്നതായി സ്ഥിരീകരിക്കുന്നുവെന്ന് ഡബ്ല്യുഎംഒ അറിയിച്ചു.