ആലപ്പുഴ : തൃക്കുന്നപ്പുഴയിൽ വിവാഹത്തിന്റെ മൂപ്പതിയൊൻപതാം നാൾ 19 കാരി മരിച്ചത് സഹിക്കാനാകാത്ത പീഡനങ്ങൾ കാരണമെന്ന് സൂചന. ആലപ്പുഴ പുന്നപ്ര വലിയപറമ്പ് നൗഫൽ മൻസിൽ മുഹമ്മദ് നൗഫലിന്റെ ഭാര്യ ഫാത്തിമയാണ് മരിച്ചത്. ഭർതൃവീട്ടുകാരുടെ കൊടിയ പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് കാട്ടി ബന്ധുക്കൾ രംഗത്തെത്തി. ഭർത്താവ് , ഭർതൃമാതാവ് , ഭർതൃസഹോദരി എന്നിവർക്കെതിരെയാണ് പരാതി. മെയ് 28 നാണ് ഫാത്തിമയെ പാനൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏപ്രിൽ 19 നായിരുന്നു പാനൂർ കൊല്ലന്റേഴത്ത് അബ്ദുൾ നാസറിന്റെ മകൾ ഫാത്തിമയും പുന്നപ്ര വലിയപറമ്പ് നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫലുമായുള്ള വിവാഹം നടന്നത്. ഇതിനിടെ ഗർഭിണിയായ ഫാത്തിമയെ ഗർഭഛിദ്രത്തിന് വിധേയയാക്കാനും ശ്രമം നടന്നു. ഇതിനായി ഫാത്തിമയെ ഉസ്താദിന്റെ അടുത്ത് കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തു . ഇതിന്റെ വോയിസ് ക്ലിപ്പുകളും ഫാത്തിമയുടെ ഫോണിൽ ഉണ്ടായിരുന്നു.
ഫാത്തിമയുടെ പിതാവ് മത്സ്യത്തൊഴിലാളിയാണ് . മതം മാറി മുസ്ലീമായതാണ് ഇതിന്റെ പേരിലും ഫാത്തിമയെ ഭർതൃമാതാവ് റുമൈലത്തും, ഭർതൃസഹോദരിയും ചേർന്ന് ആക്ഷേപിക്കാറുണ്ടായിരുന്നു. ഭർത്താവ് മുഹമ്മദ് നൗഫലുമൊത്ത് ബക്രീദിന് പാനൂരിലെ വീട്ടിലെത്തിയതാണ് ഫാത്തിമ. ഇതിനിടെ ഒരു ഫോൺ കോൾ വന്ന് നൗഫൽ പുറത്തേയ്‌ക്ക് പോയി. ഇതിനിടെ പല തവണ ഫാത്തിമ നൗഫലിനെ വിളിക്കാൻ ശ്രമിച്ചിരുന്നു . ഏറ്റവും ഒടുവിലായി ഫാത്തിമയെ വിളിച്ചതും നൗഫലായിരുന്നു. ഇതിനു പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. ഭർത്താവ് നൗഫലിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനു പിന്നാലെ രാത്രി രണ്ട് മണിക്ക് ഫാത്തിമയെ വീട്ടിൽ നിന്ന് നൗഫൽ പുറത്താക്കിയെന്നും വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
















