
ചെന്നൈ : കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് കെ അണ്ണാമലൈ ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായി. എന്നാൽ അത് തള്ളി അണ്ണാമലൈ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ അദ്ദേഹം ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബീൻ , സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ പുതിയ സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ നടന്നതായും വിവരങ്ങളുണ്ട്. അദ്ദേഹത്തിന്റെ കഴിവുകൾക്ക് അനുസൃതമായ ഉത്തരവാദിത്തങ്ങൾ പാർട്ടി എപ്പോഴും അദ്ദേഹത്തിന് നൽകിയിട്ടുണ്ടെന്നും ഭാവിയിലും അത് തുടരുമെന്നും പാർട്ടി നേതൃത്വം അദ്ദേഹത്തിന് ഉറപ്പ് നൽകിയെന്നാണ് സൂചന.
ബിജെപിയിലെ മറ്റ് മുതിർന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും . അണ്ണാമലൈയുടെ രാഷ്‌ട്രീയ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിച്ചുവരുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഡൽഹി സന്ദർശനം. അണ്ണാമലൈയ്‌ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഡൽഹിയിലേക്ക് പോകുന്നതിനുമുമ്പ് “ദയവായി കാത്തിരിക്കൂ. രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾ ഇരുന്ന് ചർച്ച ചെയ്യും.” എന്നാണ് അണ്ണാമലൈ പറഞ്ഞത്.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020 ലാണ് ബിജെപിയിൽ ചേർന്നത്. വളരെ പെട്ടെന്ന് തന്നെ തമിഴ്നാട്ടിലെ പാർട്ടിയുടെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായി മാറുകയും ചെയ്തു. 2021 മുതൽ 2025 വരെ സംസ്ഥാന ബിജെപി പ്രസിഡന്റായിരുന്ന അദ്ദേഹം സംസ്ഥാനവ്യാപകമായി നിരവധി പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയും യുവ വോട്ടർമാർക്കും സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനും ഇടയിൽ ശക്തമായ പിന്തുണ കെട്ടിപ്പടുക്കുകയും ചെയ്തു.