Football

ലോകകപ്പ് സന്നാഹ മത്സരങ്ങള്‍: കരുത്തറിയിച്ച് ബ്രസീല്‍; പാനമയെ തകര്‍ത്തത് 6-2ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

റയോ ഡി ജനീറോ: സന്നാഹ മത്സരത്തില്‍ സ്വന്തം മാറക്കാന സ്‌റ്റേഡിയത്തില്‍ കരുത്തറിയിച്ച് ബ്രസീല്‍. അയല്‍ക്കാരായ പാനമയെ രണ്ടിനെതിരെ ആറ് ഗോളുകള്‍ നേടിയാണ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. പരിക്ക് കാരണം പുറത്തിരിക്കുന്ന സൂപ്പര്‍ താരം നെയ്‌മര്‍ ഇല്ലാതെ ഇറങ്ങിയ ടീമിനായി അണി നിരന്ന വിനീഷ്യസ് ജൂനിയര്‍, കാസെമിറോ, ലൂകാസ് പക്വേറ്റ എന്നിവര്‍ ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞു.

തുടക്കത്തിലേ രണ്ടാം മിനിറ്റില്‍ തന്നെ വിനീഷ്യസ് ബ്രസീലിനെ മുന്നിലെത്തിച്ചു. കാസെമിറോയുടേതായിരുന്നു അസിസ്റ്റ്. 14-ാം മിനിറ്റില്‍ ബ്രസീല്‍ പാനമയ്‌ക്ക് ദാനഗോള്‍ വഴങ്ങി. പാനമയുടെ അമിര്‍ മുറില്ലൊ തൊടുത്ത ഫ്രീക്കി ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാത്യൂസ് കൂഞ്ഞയില്‍ തട്ടി ഗോളാകുകയായിരുന്നു. പിന്നീട് 39-ാം മിനിറ്റില്‍ ബ്രസീല്‍ വീണ്ടും ലീഡെടുത്തു. കാസെമിറോ വിന്നീഷ്യസിന്റെ ക്രോസില്‍ ഹെഡറിലൂടെ മുന്‍തൂക്കം നല്‍കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ആഞ്ചെലോട്ടി നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് പടയെ കളത്തിലോട്ട് വിട്ടത്. ഒമ്പത് താരങ്ങളെയാണ് മാറ്റിയത്. മാറ്റിയവരില്‍ വിനീഷ്യസിന് പകരമെത്തിയ ലൂകാസ് പക്വേറ്റ ഒരു ഗോളും നേടി മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. കൂഞ്ഞയ്‌ക്ക് പകരമെത്തിയ ഇഗോര്‍ തിയോഗോയും ബ്രൂണോ ഗിമ്മറെസിന് പകരം കയറിയ ഡാനിലോയും ഗോളടിച്ചു. രണ്ടാം പകുതിയില്‍ നാല് ഗോളുകളാണ് നേടിയത്. പത്ത് മിനിറ്റിനിടെ മൂന്ന് ഗോളുകള്‍. 53-ാം മിനിറ്റില്‍ റയാനിലൂടെ തുടങ്ങി. 60-ാം മിനിറ്റില്‍ പക്വേറ്റ ലീഡ് വര്‍ദ്ധിപ്പിച്ചു. മൂന്ന് മിനിറ്റിനകം കിട്ടിയ പെനാല്‍റ്റി ബ്രസീലിന്റെ തിയാഗോ ഗോളാക്കി. പിന്നീട് 81-ാ മിനിറ്റിലാണ് പക്വേറ്റയുടെ അസിസ്റ്റില്‍ ഡാനിലോ ബ്രസീലിന്റെ ആറാം ഗോള്‍ നേടിയത്. 84-ാം മിനിറ്റില്‍ പാനമയ്‌ക്കായി കാര്‍ലോസ് ഹാര്‍വി ഒരു ഗോള്‍ കൂടി മടക്കി കളി പൂര്‍ത്തിയാക്കി.

Recent Posts