തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസംഗം ചർച്ചയാകുന്നു. കുട്ടികൾക്ക് പഠനത്തിൽ പ്രചോദനവും പ്രേരണയും പ്രോത്സാഹനവും നൽകാനുദ്ദേശിച്ചുള്ള പരിപാടിയിൽ മുഖ്യമന്ത്രി വിവരിച്ച കാര്യങ്ങൾ ലക്ഷ്യത്തിന് വിരുദ്ധമായെന്ന് ആരോപിക്കപ്പെടുന്നു.
സദുദ്ദേശ്യത്തിലാണെങ്കിലും മുഖ്യമന്ത്രി ആദ്യ ദിനംതന്നെ കത്തിയും തോക്കും ബോംബും അവതരിപ്പിച്ചുനടത്തിയ പ്രസംഗം അസ്ഥാനത്തായെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കണ്ടുപിടിത്തങ്ങളും അവയുടെ ദുരുപയോഗങ്ങളും സംബന്ധിച്ച് വിശദീകരിച്ച മുഖ്യമന്ത്രി പറഞ്ഞു: കഠാര ആയുധമാണ്. അത് ഈ മേശപ്പുറത്ത് വെറുതേ ഇരുന്നാൽ കുഴപ്പമില്ല, അതുകൊണ്ട് ആരെങ്കിലും ആരെയെങ്കിലും കുത്തിയാലാണ് അപകടം ഉണ്ടാകുന്നത്. ഒരു തോക്ക് മേശപ്പുറത്ത് വെറുതേ ഇരുന്നാൽ തോക്ക് സ്വയം ചെന്ന് ആരെയും വെടിവെക്കില്ല. മറ്റൊരു വലിയ കണ്ടുപിടിത്തമാണ് ബോംബ്. ബോംബ് സ്വയം ചെന്ന് ഉക്രൈനിലോ പാലസ്തീനിലോ വീണ് പൊട്ടുകയില്ല… എന്നിങ്ങനെയായിരുന്നു വിശദീകരണം. വിജ്ഞാന വിസ്‌ഫോടനം എന്ന വാക്ക് ഉപയോഗിക്കുകയും അതിലെ വിസ്‌ഫോടനം പൊട്ടിത്തെറി അല്ല എന്നു വ്യാഖ്യാനിക്കുയും ചെയ്താണ് മുഖ്യമന്ത്രി കത്തിയിലും തോക്കിലും ബോംബിലുമെത്തിയത്.
മഴയില്ലാത്തതാണ് ഈ പ്രവേശനോത്സവത്തിന്റെ പോരായ്‌മയെന്നു പറഞ്ഞ് തുടങ്ങിയ മുഖ്യമന്ത്രി സ്വന്തം ബാല്യകാല വിദ്യാഭ്യാസകാര്യങ്ങൾ പറഞ്ഞ് കുട്ടികളുമായി സംവദിച്ചു.
















