ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിനൊരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം ജൂൺ ആദ്യവാരത്തില്‍ നടക്കുമെന്ന് റിപ്പോർട്ട്. നേരത്തെ ജൂണ്‍ മൂന്നിന് പരീക്ഷണയോട്ടം നടത്താന്‍ തീരുമാനിച്ചു വെങ്കിലും പിന്നീട് സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നു മാറ്റിവെക്കുകയായിരുന്നു. യശ്വന്ത്പൂർ, മംഗളൂരു സെൻട്രൽ സ്റ്റേഷനുകൾക്കിടയിലാണ് പരീക്ഷണയോട്ടം നടക്കുക. ഓട്ടോ എമർജൻസി ബ്രേക്കോടുകൂടിയ എട്ടുകോച്ചുകളുള്ള ട്രെയിനാണ് പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുക.
നിലവിൽ യശ്വന്ത്പൂരിൽനിന്ന് മംഗളൂരു സെൻട്രൽ വരെ ഏകദേശം 8.5 മണിക്കൂറാണ് യാത്രാ ദൈർഘ്യം. ഹാസൻ, ശകലേഷ്പുർ, സുബ്രഹ്മണ്യ റോഡ് തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയാകും പരീക്ഷണയോട്ടം നടക്കുക.
യശ്വന്ത്പൂരിൽനിന്ന് പുലർച്ചെ ആറിന് പുറപ്പെടുന്ന ട്രെയിൻ ഒൻപതിന് ഹാസനിൽ എത്തിച്ചേരുന്ന വിധത്തിലാണ് പരീക്ഷണയോട്ടം നടക്കുക. തുടർന്ന് 9.10ന് ഹാസനിൽനിന്ന് പുറപ്പെട്ട് 9.55ന് ശകലേഷ്പുരിലും 12.30ന് സുബ്രഹ്മണ്യ റോഡിലും എത്തിച്ചേരും. 2.05ന് പാഡിലിൽ എത്തിച്ചേരുന്ന ട്രെയിൻ, 2.40ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരും. മംഗളൂരുവിൽനിന്ന് 2.45ന് മടങ്ങുന്ന ട്രെയിൻ രാത്രി 11ന് യശ്വന്ത്പുരിൽ എത്തിച്ചേരും.
പുതുതായി വൈദ്യുതീകരിച്ച ചുരം സെക്ഷനിൽ ഇലക്ട്രിക് ലോക്കോമോട്ടീവ് ഉപയോഗിച്ച് വലിച്ചിടുന്ന ഒഴിഞ്ഞ പാസഞ്ചർ റേക്ക് ഉൾപ്പെടുന്ന ട്രയൽ റൺ അടുത്തിടെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഹാസൻ-മംഗളൂരു പാതയിലെ 55 കിലോമീറ്റർ സകലേശ്പുർ-സുബ്രഹ്മണ്യ റോഡ് സ്ട്രെച്ച് ഇന്ത്യയിലെ ഏറ്റവും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞ റെയിൽവേ സെക്ഷനുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഈ പാതക്ക് 50 ൽ ഒന്ന് എന്ന നിരക്കിൽ കുത്തനെയുള്ള ചരിവ് ഉണ്ട്, ഓരോ 50 മീറ്റർ ദൂരത്തിലും ട്രാക്ക് ഒരു മീറ്റർ ഉയരുന്നു. മണ്ണിടിച്ചിലിന് സാധ്യത കൂടുതലുള്ളതും 57 തുരങ്കങ്ങൾ, 258 പാലങ്ങൾ, 108 കൂർത്ത വളവുകൾ എന്നിവയുള്ളതുമായ ഇത് വൈദ്യുതീകരണത്തെ സങ്കീർണമായ എൻജിനീയറിങ് ദൗത്യമാക്കിയിരുന്നു. പരീക്ഷയോട്ടം വിജയകരമായി പൂർത്തിയാകുന്നതോടെ വൈകാതെ ട്രെയിൻ സർവീസ് ആരംഭിച്ചേക്കും. ഇതിന് മുന്നോടിയായി അന്തിമ സമയക്രമവും സ്റ്റോപ്പുകളും റെയിൽവേ പുറത്തിറക്കും.
SUMMARY: ; Test run in first week of June











