2023 മെയ് 30, ചൊവ്വാഴ്ച, സമയം വൈകുന്നേരം അഞ്ച് മണി. അന്ന് ഓഫീസില്‍ നിന്നും നേരത്തെ വീടെത്തി. എന്റെ രണ്ടാമത്തെ മകന്‍ അടുക്കളയില്‍ അവന്റെ കൂട്ടുകാരനു വേണ്ടി ചായ ഉണ്ടാക്കുന്ന തിരക്കിലാണ്. എന്നെ കണ്ട പാടെ എന്റെ നേര്‍ക്ക് അവന്‍ ചായക്കപ്പ് നീട്ടി. സിഎ മെയിന്‍ പരീക്ഷയുടെ കോച്ചിങ് ക്ലാസില്‍ പങ്കെടുക്കാന്‍ അടുത്ത ദിവസം കോഴിക്കോടിനു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവന്‍. പഠിക്കാനുള്ള ചില പുസ്തകങ്ങളുമായാണ് കൂട്ടുകാരന്‍ വന്നത്. അത് അവന് കൈമാറിയശേഷം രണ്ടു പേരും പുറത്തേക്കിറങ്ങി.
അര മണിക്കൂര്‍ കഴിഞ്ഞു. ഒരു ചാറ്റല്‍ മഴ എവിടെ നിന്നോ വന്നു. ഒരു റിട്ടയര്‍മെന്റ് പാര്‍ട്ടിക്ക് പോകാന്‍ തയാറായി നിന്ന ഞാന്‍ മഴ കാരണം ടൂ വീലര്‍ എടുക്കാതെ ഓട്ടോ പിടിക്കാനായി ജങ്ഷനിലേക്ക് എത്താനുള്ള ചെറിയ ഇടവഴിയിലേക്കിറങ്ങി. പെട്ടെന്ന് നില തെറ്റിയതുപോലെ ഞാന്‍ രണ്ടു മതില്‍ ക്കെട്ടിനിടയിലുള്ള ഊടുവഴിയില്‍ വീണു. മനസ്സ് ആകെ മരവിച്ചു. എന്തോ ഒരു ആശങ്ക എന്നെ പൊതിയുന്ന പോലെ. തിരിച്ചു വീട്ടില്‍ കയറിയപ്പോള്‍ മൂത്ത മകന്‍ അവിടെ ഇല്ല. ഏതോ ഫോണ്‍ കോള്‍ വന്നിട്ടാണ് അവന്‍ പോയതെന്ന് പിന്നീട് അറിഞ്ഞു. കൂട്ടുകാരനെ യാത്രയാക്കാന്‍ പോയ ഇളയവനും വന്നില്ല. രണ്ട് പേരുടെയും വരവും കാത്ത് ഞാന്‍ വരാന്തയില്‍ ഇരുന്നു. രണ്ട് പേരും ഫോണ്‍ എടുക്കാതെയാണ് പോയിരിക്കുന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ മൂത്തവന്‍ വിതുമ്പുന്ന ചുണ്ടുമായി അകത്തേക്ക് കയറിപ്പോയി. അവന്റെ ഒപ്പം വന്നവന്‍ എന്തോ എന്നോട് പറയാന്‍ തുടങ്ങിയത് അവന്‍ തടഞ്ഞു. ഇളയവന്‍ പിന്നെ വന്നേയില്ല.
അതുവരെ വീട്ടില്‍ വരാത്ത ആള്‍ക്കാരൊക്കെ വന്നുപോയി. എന്തിനാണ് എല്ലാവരും കൂടി ഇങ്ങോട്ട് വരുന്നതെന്ന് നിവൃത്തികേടു കൊണ്ട് ഞാന്‍ ചോദിച്ചു പോയി. മോന്‍ കടവില്‍ കാല്‍ തെറ്റി വീണു. ഒബ്‌സര്‍വേഷനില്‍ ആണ്. അവന്‍ ഉടനെ വരും. നെറ്റിയില്‍ ഒരു മുറിവുണ്ട്. വന്നവരില്‍ നിന്നും ഒഴുക്കന്‍ മട്ടില്‍ മറുപടി. പിന്നീട് രാത്രിയില്‍ ഞാന്‍ ഏതോ ഗ്രൂപ്പില്‍ എന്റെ കുട്ടിയുടെ പടം കണ്ടു. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാതെ അടിക്കുറിപ്പും.
കൂട്ടുകാരനോടൊപ്പം മത്സരിച്ചു നീന്തിയ അവന്‍ മീനച്ചലാറിന്റെ അപകടച്ചുഴികളിലൊന്നില്‍ മുങ്ങിപ്പോയി. ഞാന്‍ വീണ സമയം തന്നെ എന്റെ കുട്ടി എന്നെ കടന്ന് പോയിരിക്കുന്നു!
അന്ന് മുതല്‍ ശരീരം വെടിഞ്ഞ എന്റെ മകന്റെ ആത്മാവ് എവിടെ ഉണ്ടാകുമെന്ന അന്വേഷണത്തിലായിരുന്നു ഞാന്‍. എന്റെ മനസ്സിനെ തണുപ്പിക്കാന്‍ ഭാഗവതത്തില്‍ അഭയംതേടി; ഭഗവാനെ ഉള്ളില്‍ ശപിച്ചുകൊണ്ട് തന്നെ. ഗ്രന്ഥം തുറന്നപ്പോള്‍ കിട്ടിയത് ഓമനിച്ചു വളര്‍ത്തിയ മകനെ അകാലത്തില്‍ നഷ്ടപ്പെട്ട ചിത്രകേതു എന്ന രാജാവിന്റെ വിലാപം. ഋഷീശ്വരന്മാരുടെ സഹായത്തോടെ മകന്റെ ആത്മാവിനെ അച്ചന്റെ മുന്നില്‍ എത്തിച്ചു. പക്ഷേ മരണം എന്ന മതില്‍ക്കെട്ടിനപ്പുറത്ത് നിന്നുകൊണ്ടു തന്നെ തിരിച്ചറിയാതെ ഏത് ജന്മത്തിലെ മാതാപിതാക്കളാണ് നിങ്ങള്‍ എന്ന കുട്ടിയുടെ ചോദ്യത്തിന് മുന്‍പില്‍ താന്‍ വിലപിക്കുന്നത് വൃഥാവിലാണെന്ന് രാജാവ് മനസ്സിലാക്കി. ചിത്രകേതുവിനെ പോലെ ആത്മാവിനെ തിരിച്ചു വിളിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകാതെ പാതി വഴിയില്‍ പ്രാണന്‍ നഷ്ടപ്പെട്ടവരുടെ ആത്മരോദനം എന്റെ ഉറക്കം കെടുത്തി. ആ അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് ശ്രീ.എം എഴുതിയ ജന്മാന്തര യാത്രകളില്‍ ആണ്.
ആരോഗ്യമുള്ള ഒരു മനുഷ്യ ശരീരത്തിലെ ജീവന്‍ അപകടത്തില്‍പ്പെടുകയോ സ്വയം മരണം വരിക്കുകയോ ചെയ്ത് ആത്മാവിനെ വഹിക്കാന്‍ കെല്‍പ്പില്ലാതെ വരുമ്പോള്‍ സംസ്‌കരിച്ചു കഴിഞ്ഞാലും ശരീരത്തിന്റെ കോശങ്ങളില്‍ നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ മൂലം ശരീരാകൃതി നിര്‍ണയിക്കുന്ന വൈദ്യുത ഉത്തേജനങ്ങളായി പുറത്തുവരുന്നു. ശൂന്യതയിലെ അപരന്‍ എന്ന് പറയപ്പെടുന്ന ഈ പ്രതിരൂപത്തിന് അതിന്റെ ഊര്‍ജ്ജം നഷ്ടപ്പെടുന്നതു വരെ ഭൗതികലോകവാസകാലത്ത് പരിചിതമായിരുന്ന പ്രദേശങ്ങളോടും വസ്തുക്കളോടും കാന്തിക ശക്തിയാല്‍ എന്നപോലെ ആകര്‍ഷിക്കപ്പെടും. നിരുപദ്രവകരമായ ഈ ഭൗതിക ശരീരത്തിന്റെ അദൃശ്യ പരിവേഷത്തെയാണ് പ്രേതങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നതെന്ന് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
ആത്മാന്വേഷികള്‍ക്ക് ഒരു വഴികാട്ടി
ശരീരം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ സൂക്ഷ്മ ശരീരത്തിന് അധികനേരം ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കാന്‍ കഴിയില്ല എന്ന വിശ്വാസത്തെയാണ് ഈ വായനാനുഭവത്തിലൂടെ എനിക്ക് തിരുത്തേണ്ടി വന്നത്. എന്റെ മകന്‍ പോയ ആദ്യ ദിവസങ്ങളില്‍ ഏകദേശം 41 ദിവസം വരെ എന്റെ അമ്മയ്‌ക്ക് അവന്റെ സാന്നിധ്യം പല പ്രാവശ്യം അനുഭവപ്പെട്ടു. ഒരു രാത്രിയില്‍ ജനാലക്കല്‍ പുറത്തേക്ക് നോക്കി നില്‍ക്കുന്ന അമ്മയോട് ഞാന്‍ വിവരം തിരക്കിയപ്പോള്‍ അവന്‍ ഇന്നലെയും എന്റെ അടുക്കല്‍ വന്നതാണ്. ഇന്ന് കണ്ടില്ല, അതുകൊണ്ട് നോക്കി നില്‍ക്കുന്നു എന്നാണ് പറഞ്ഞത്. അതുപോലെ ഒരു രാത്രിയില്‍, സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് നിങ്ങള്‍ ആരെങ്കിലും പുറത്തുപോയോ, വണ്ടിയുടെ അടുത്തേക്ക് അവന്‍ പോകുന്ന പോലെ തോന്നിയെന്ന് അമ്മ പറഞ്ഞപ്പോള്‍ ഒരു വൃദ്ധമനസ്സിന്റെ തോന്നലുകളായേ ഞാന്‍ കരുതിയുള്ളൂ. പക്ഷേ യുക്തിക്ക് നിരക്കാത്ത പല കാര്യങ്ങളും ശാസ്ത്രീയമായ വിശകലനത്തിലൂടെ മഹായോഗീശ്വരന്മാര്‍ പകര്‍ന്നുകൊടുത്ത അറിവിലൂടെ ശ്രീ എം സ്ഥാപിക്കുമ്പോള്‍ ഈ ഭൗതികേതര സത്തയെ അമ്മക്ക് കാണാന്‍ കഴിഞ്ഞത് വാര്‍ദ്ധക്യത്തില്‍ സ്വായത്തമാക്കിയ മാനസിക നൈര്‍മല്യം അല്ലെങ്കില്‍ തലച്ചോറിലെ സവിശേഷമായ ഉദ്ദീപനം കൊണ്ടോ ആയിരിക്കുമെന്ന് ഞാനിപ്പോള്‍ കരുതുന്നു.
തിരുവനന്തപുരത്തെ ഒരു മുസ്ലിംകുടുംബത്തില്‍ ജനിച്ച മുംതാസ് അലി ഖാന്‍ എന്ന ശ്രീ എം. രചിച്ച ജന്മാന്തര യാത്രകള്‍ തന്റെ പൂര്‍വ്വ ജന്മസ്മൃതികള്‍ കോര്‍ത്തിണക്കിയ സ്വതന്ത്ര സഞ്ചാരാനുഭവങ്ങളുടെ ആവിഷ്‌കാരമാണ്. ഇതില്‍ വേദാന്തോപനിഷത്തുക്കള്‍, തന്ത്രയുടെ വിവിധ വശങ്ങള്‍, ക്രിയയോഗം എന്നിവ തന്റെ ഗുരുനാഥനുമായുള്ള സംഭാഷണ രൂപേണ ചര്‍ച്ച ചെയ്യപ്പെടുന്നു. തന്റെ ഗുരുവില്‍ നിന്നും സ്വായത്തമാക്കിയ ക്രിയാ വിദ്യയുടെ ദീര്‍ഘകാലത്തെ പരിശീലനം കൊണ്ട് ആത്മാവിന്റെ ഭൗമാതീത ലോകത്തിലൂടെയുള്ള ഇച്ഛാനുസരണ സഞ്ചാരം, ദ്വാപരയുഗം മുതല്‍ കലിയുഗം വരെ താന്‍ കൈകൊണ്ട വ്യത്യസ്ത ജന്മങ്ങള്‍, ഓരോ ജന്മത്തിലും കണ്ടെത്തിയ ഗുരുക്കന്മാര്‍, മഹത് വ്യക്തികള്‍ എല്ലാം വായനക്കാരനെ യുക്തിക്ക് അപ്പുറത്തേക്കുള്ള ബോധതലത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ആത്മാന്വേഷികള്‍ ആയവര്‍ക്ക് ശ്രീ എമ്മിന്റെ ഈ പുസ്തകം ഒരു വഴികാട്ടിയാണ്.
ശ്രീ എം. എന്ന പേര് എന്താണെന്ന് ഒരു അഭിമുഖത്തില്‍ ചോദിക്കാനിടയായപ്പോള്‍ പറഞ്ഞ മറുപടി, മനുഷ്യന്‍ എന്നായിരുന്നു. വേദത്തിലോ ഉപനിഷത്തിലോ ഒരു പ്രാവീണ്യവും ഇല്ലാതിരുന്ന പ്രായത്തില്‍, തന്റെ ഒമ്പതാമത്തെ വയസ്സില്‍ വീടിനു മുന്നില്‍ പ്രത്യക്ഷനായ യോഗിയില്‍ ആകൃഷ്ടനായി. പത്തൊമ്പതാം വയസ്സില്‍ തന്റെ ഗുരുവിനെ കണ്ടെത്താനുള്ള വ്യഗ്രതയില്‍ വീടുവിട്ട് ഹിമാലയത്തിലേക്ക് തിരിച്ചു. ബദരീനാഥ ക്ഷേത്രത്തിനടുത്തുള്ള വ്യാസ ഗുഹയില്‍ താന്‍ തേടിക്കൊണ്ടിരിക്കുന്ന ഗുരുവിന്റെ പ്രിയ ശിഷ്യന്‍ മഹേശ്വരനാഥ ബാബാജിയെ കണ്ടെത്തി. പൂര്‍വ്വജന്മവാസനകളാല്‍ പ്രേരിതനായി ഹിമാലയ സാനുക്കളില്‍ ഉടനീളം ഗുരുവിനോടൊപ്പം സഞ്ചരിച്ചു. പത്തൊമ്പതാമത്തെ വയസ്സില്‍ സംന്യാസം ചോദിച്ചപ്പോള്‍ ഗുരു നിരസിച്ചു. തന്റെ ലക്ഷ്യം ലോക ജനതയെ പരമപദ മാര്‍ഗത്തില്‍ ചരിപ്പിക്കുക എന്നതാണെന്ന് ഗുരുവില്‍ നിന്നും തിരിച്ചറിഞ്ഞ് നേടിയ അറിവുകള്‍
ഓരോ സ്വപ്‌നവും ഓരോ ജന്മം
ലോകം മുഴുവന്‍ സഞ്ചരിച്ച് ശ്രീ എം. അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു. താന്‍ കണ്ട മൂന്ന് വ്യത്യസ്ത സ്വപ്‌നങ്ങളിലൂടെയാണിത്. ഓരോ സ്വപ്‌നവും തന്റെ പൂര്‍വ്വജന്മവുമായി ബന്ധപ്പെട്ടതും അതിന്റെ പുനരാവര്‍ത്തനവുമാണെന്ന് ശ്രീ എം. തിരിച്ചറിയുന്നു.
ആദ്യ സ്വപ്‌നത്തില്‍ പാടലീപുത്ര ദേശത്തിലെ സമ്പന്നനായ വ്യാപാരിയാണ്. ധനത്തിലും സുഖലോലുപതയിലും ആകൃഷ്ടനായപ്പോള്‍ ഭാര്യ വെറുമൊരു കൂലി തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് തന്റെ ജീവിത സിദ്ധാന്തത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. ആ പ്രഹരം കൊണ്ടെത്തിച്ചത് മൗനത്തിന്റെ ധ്വനിയിലൂടെ ആത്മാവിന്റെ അത്യഗാധതയിലേക്ക് ആത്മീയ ആനന്ദം പകരുന്ന മഹാഗുരു തീര്‍ത്ഥങ്കരന്റെ പാദപത്മത്തില്‍ ആയിരുന്നു.
അടുത്ത സ്വപ്‌നം ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ വച്ചായിരുന്നു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന നിബന്ധനയോട് പൂര്‍ണ്ണമായും നീതിപുലര്‍ത്തിയതിനാല്‍ മുസ്ലിമായ എം. ശ്രീകോവിലിനകത്ത് കയറാതെ പുറത്തുനിന്ന് തൊഴുത് മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. ശ്രീകോവില്‍ നട തുറന്നിറങ്ങി വന്ന ശ്രീകൃഷ്ണന്‍ എം എന്ന മുംതാസ് അലി ഖാനെ തുളസി ചന്ദനഗന്ധമാര്‍ന്ന തിരുമാറില്‍ ചേര്‍ത്ത് ആഞ്ഞു പുല്‍കുമ്പോള്‍ ഉളവായ അനുഭൂതിയെ ദ്വാപര യുഗത്തിലെ തന്റെ പൂര്‍വ്വജന്മ സ്മൃതിയുടെ കണ്ണികളുമായി ശ്രീ എം. കോര്‍ത്തിണക്കുന്നു.
(തുടരും)












