
മാള: മന്ത്രി ഒ.ജെ. ജനീഷിന് വീട്ടിൽ ഭക്ഷണം നൽകിയ സംഭവത്തെ തുടർന്ന് പാർട്ടി പ്രവർത്തകനെ സിപിഐയിൽ നിന്നും പുറത്താക്കി. സിപിഐയുടെ മുതിർന്ന പ്രവർത്തകനും അഷ്ടമിച്ചിറ ബ്രാഞ്ച് അംഗവുമായ പി.എസ്. അബ്ദുൽ റഹ്മാനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടന്നതെന്നും ഇത് പാർട്ടിക്ക് വലിയ അപമാനമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ബ്രാഞ്ച് കമ്മിറ്റി നടപടി സ്വീകരിച്ചത്.
മന്ത്രിക്ക് ഭക്ഷണം നൽകിയ നടപടി തികച്ചും തെറ്റാണെന്നും പാർട്ടിക്കുണ്ടായ അപമാനം വളരെ വലുതാണെന്നും വിലയിരുത്തിയാണ് അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റി ഇദ്ദേഹത്തിനെതിരെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് നടപടിയെടുത്തത്.
അതേസമയം, പാർട്ടിയുടെ ഈ തീരുമാനം തികച്ചും അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് അബ്ദുൽ റഹ്മാൻ പ്രതികരിച്ചു.
കഴിഞ്ഞ 50 വർഷമായി പാർട്ടിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് താൻ. മെയ് 27-ന് വീട്ടുകാരുടെയും നാട്ടുകാരുടെയും അഭ്യർത്ഥന മാനിച്ചാണ് മന്ത്രിക്കു വീട്ടിൽ ഭക്ഷണം നൽകിയതെന്നും ഇതിന് പിന്നിൽ മറ്റ് രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.