കൊൽക്കത്ത ; ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിക്ക് നേരെ നാട്ടുകാരുടെ ആക്രമണം . ശനിയാഴ്ച പശ്ചിമ ബംഗാളിലെ സോണാർപൂരിൽ നടന്ന അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ പോയപ്പോഴാണ് അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം ഉണ്ടായത്. നാട്ടുകാർ അഭിഷേക് ബാനർജിയ്‌ക്ക് നേരെ ചീമുട്ടയും, കല്ലുകളും എറിഞ്ഞു.
ആക്രമണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഹെൽമെറ്റ് ധരിപ്പിച്ചാണ് രക്ഷപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന്, അഭിഷേക് ബാനർജിയെ ചികിത്സയ്‌ക്കായി കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന അദ്ദേഹത്തെ കാണാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പിന്നീട് ആശുപത്രിയിലെത്തി.
“അവർ ഇഷ്ടിക എറിഞ്ഞു, മുട്ട എറിഞ്ഞു, കല്ലെറിഞ്ഞു. ഇതെന്താണെന്ന് പറയൂ. സമീപത്ത് നിൽക്കുന്ന എല്ലാ ആളുകളും, പ്രദേശവാസികളും, അവർ എപ്പോഴും ഞങ്ങളെ കണ്ട് സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഞങ്ങളെ അഭിവാദ്യം ചെയ്യുന്നവരുമായിരുന്നു. ഞങ്ങളുടെ പക്കൽ എല്ലാ വീഡിയോ തെളിവുകളും ഉണ്ട്. .”അഭിഷേക് പറഞ്ഞു.
“അവർ എന്നെ കൊല്ലാൻ ആഗ്രഹിച്ചു. ഞാൻ ഹെൽമെറ്റ് ധരിച്ചിരുന്നു. അവർ എന്റെ വസ്ത്രങ്ങൾ കീറി, എന്റെ കണ്ണട ഒടിച്ചു . മുഴുവൻ സംഭവവും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇക്കാര്യം ഞങ്ങൾ തീർച്ചയായും ഹൈക്കോടതിയെ അറിയിക്കും. ഗവർണറെയും ഇക്കാര്യം ഞങ്ങൾ അറിയിക്കും. ഞാൻ തീർച്ചയായും കോടതിയെ സമീപിക്കും “ എന്നും അഭിഷേക് ബാനർജി പറഞ്ഞു.
















