Kerala

പ്രകൃതിദത്ത റബ്ബര്‍ ഉത്പാദനത്തില്‍ 3.4 ശതമാനം വര്‍ധന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: പ്രകൃതിദത്ത റബ്ബര്‍ ഉത്പാദനത്തില്‍ ഭാരതം 2025-26 കാലയളവില്‍ 3.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ 8.75 ലക്ഷം ടണ്ണില്‍ നിന്ന് ഉത്പാദനം 9.05 ലക്ഷം ടണ്ണായി. പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗം 2024-25നെ അപേക്ഷിച്ച് 1.2 ശതമാനം വര്‍ധിച്ച് 14.10 ലക്ഷം ടണ്ണില്‍ നിന്ന് 2025-26ല്‍ 14.27 ലക്ഷം ടണ്ണായി ഉയര്‍ന്നു.

കോട്ടയത്തെ റബ്ബര്‍ ബോര്‍ഡ് ആസ്ഥാന മന്ദിരത്തില്‍ നടന്ന റബ്ബര്‍ ബോര്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് കണ്‍സള്‍ട്ടേറ്റീവ് പാനലിന്റെ 29-ാമത് യോഗത്തിലാണ് പ്രകൃതിദത്ത റബ്ബര്‍ മേഖലയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തത്. ലോകത്തിലെ പ്രകൃതിദത്ത റബ്ബറുത്പാദക രാജ്യങ്ങളില്‍ ഭാരതം ആറാം സ്ഥാനത്താണ്.

രാജ്യത്തെ റബ്ബര്‍ കൃഷി മേഖലകളിലെ അനുകൂല കാലാവസ്ഥ, ടാപ്പിങ് ദിനങ്ങള്‍ വര്‍ധിക്കുന്നതിനും സുസ്ഥിര ടാപ്പിങ് രീതികളിലൂടെ ഉത്പാദനക്ഷമത വര്‍ധിക്കുന്നതിനും കാരണമായി. 2024-25 കാലയളവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ റബ്ബറിന്റെ ആഭ്യന്തരവില കുത്തനെ ഉയര്‍ന്നതും 2025-26ല്‍ റബ്ബര്‍ വിലയില്‍ സ്ഥിരത ഉണ്ടായതും റബ്ബര്‍മേഖലയില്‍ പുത്തനുണര്‍വുണ്ടാകാനും ആഭ്യന്തര-അന്തര്‍ദ്ദേശീയ വിലകള്‍ തമ്മിലുള്ള അന്തരം കുറയാനും സഹായിച്ചു. 2026 മെയ് 14ന് ആര്‍.എസ്.എസ്. 4-ാം ഗ്രേഡ് റബ്ബറിന് കിലോഗ്രാമിന് 262 രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

2025-26 കാലയളവില്‍ രാജ്യത്തെ മൊത്തം പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗം മുന്‍വര്‍ഷത്തേക്കാള്‍ 1.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024-25 കാലയളവില്‍ രാജ്യത്തേക്കുള്ള പ്രകൃതിദത്ത റബ്ബര്‍ ഇറക്കുമതി 5.51 ലക്ഷം ടണ്ണില്‍ നിന്ന് 4.59 ലക്ഷം ടണ്ണായി. എച്ച്എസ് കോഡ് 4005 പ്രകാരമുള്ള കോമ്പൗണ്ടഡ് റബ്ബറിന്റെ ഇറക്കുമതി 2025-26 കാലയളവില്‍ മുന്‍ വര്‍ഷത്തെ 2.45 ലക്ഷം ടണ്ണില്‍ നിന്ന് 3.49 ലക്ഷം ടണ്ണായി ഉയര്‍ന്ന് ഗണ്യമായ വര്‍ധന രേഖപ്പെടുത്തി.

Recent Posts