
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണത്തിന് നിർണായക വഴിത്തിരിവാകുന്ന ശാസ്ത്രീയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ജംഷഡ്പൂരിലെ ലാബിൽ നടത്തിയ പരിശോധനയുടെ അന്തിമ റിപ്പോർട്ടാണ് എസ്ഐടിക്ക് ലഭിച്ചത്. കട്ടിളപ്പാളികൾ പൂർണമായും മാറ്റിയിട്ടില്ലെന്നാണ് ശാസ്ത്രീയ പരിശോധനാഫലം. പാളികളിൽ നിന്ന് സ്വർണപ്പൂശ് മാത്രം നീക്കം ചെയ്തതാകാമെന്നാണ് റിപ്പോർട്ടിലെ സൂചന.
ദ്വാരപാലക ശിൽപ്പപാളിയിലും കട്ടിളപ്പാളിയിലും നിന്ന് ശേഖരിച്ച എട്ട് സാമ്പിളുകളുടെ പരിശോധനാഫലങ്ങളാണ് എസ്ഐടിക്ക് കൈമാറിയത്. കേസിന്റെ അന്വേഷണത്തിൽ നിർണായക തെളിവായി റിപ്പോർട്ട് മാറുമെന്നാണ് വിലയിരുത്തൽ.
അതേസമയം, അന്വേഷണ നടപടികൾ അവസാനഘട്ടത്തിലാണെന്നും കേസിൽ കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രധാന രേഖയായ ഈ റിപ്പോർട്ട് ഇതിനകം കൊല്ലം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.