ബെംഗളൂരു ; സിദ്ധരാമയ്യയുടെ രാജിയോടെ കർണാടക കോൺഗ്രസിലെ പ്രതിസന്ധിയ്‌ക്ക് താൽക്കാലിക പരിഹാരം . രാഹുൽ ഗാന്ധി പറയുന്നതെന്തും താൻ ചെയ്യുമെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രസ്താവന . എന്നാൽ സിദ്ധരാമയ്യയെ താഴെയിറക്കി ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയായി നിയമിക്കുന്നതിൽ ചരട് വലി നടത്തിയത് പ്രിയങ്ക ഗാന്ധിയാണെന്നാണ് സൂചന.
ഏറ്റവും ദുഷ്‌കരമായ സമയങ്ങളിൽ പോലും പാർട്ടിയോടൊപ്പം നിൽക്കുന്നവരെ പിന്തുണയ്‌ക്കണമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ നിലപാട് . അതനുസരിച്ചാണ് ഡികെയ്‌ക്ക് നറുക്ക് വീണത്. കേന്ദ്ര ഏജൻസികളുടെ സമ്മർദ്ദം ഉണ്ടായാലും പാർട്ടി വിടാത്ത നേതാക്കൾ ഉണ്ടെന്നായിരുന്നു ഡികെയുടെ കാര്യത്തിൽ പ്രിയങ്ക വ്യക്തമാക്കിയത് . അത്തരം സമർപ്പിതരായ നേതാക്കളെ പിന്തുണയ്‌ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധിയെ കൂടാതെ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും നേതൃമാറ്റത്തെ പിന്തുണച്ചു. രാഹുൽ ഗാന്ധി ഇരു നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തി .
കർണാടകയിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, റൊട്ടേഷൻ കരാർ പ്രകാരം ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണോ അതോ മറ്റാരെയെങ്കിലും കൂടി പരിഗണിക്കണോ എന്ന് തീരുമാനിക്കേണ്ടി വന്നപ്പോൾ, പ്രിയങ്ക ഗാന്ധി വാദ്ര തന്നെ തന്റെ നിലപാട് വ്യക്തമാക്കുകയും ഡി.കെ. ശിവകുമാറിനെ മാത്രമേ തിരഞ്ഞെടുക്കാവൂ എന്നും മറ്റാരെയും തിരഞ്ഞെടുക്കരുതെന്നും നേതൃത്വത്തെ ഉപദേശിക്കുകയും ചെയ്തു.
















