
ഗാസ സിറ്റി: വടക്കൻ ഗാസയിൽ രണ്ട് മുതിർന്ന ഹമാസ് തീവ്രവാദികളെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്നും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ഭീകര സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ നേതാവും ഒക്ടോബർ 7 ലെ കൂട്ടക്കൊലയുടെ ആസൂത്രകരിൽ ഒരാളുമായ മുഹമ്മദ് ഒദെഹിനെ ഗാസയിൽ വെച്ച് ഇസ്രായേലി പ്രതിരോധ സേന ഇല്ലാതാക്കിയതിന് ശേഷമാണ് ഈ പുതിയ ആക്രമണം നടന്നിരിക്കുന്നത്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെയും നിർദ്ദേശപ്രകാരമാണ് ഓപ്പറേഷൻ നടത്തിയത് എന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
അതേസമയം മധ്യ ഗാസ നഗരത്തിലെ ഒരു റെസിഡൻഷ്യൽ വീട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് നാല് പലസ്തീനികൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.