ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ വിദ്യാർത്ഥിനി ശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കാരണം തെരുവുനായ്‌ക്കൾ തമ്പടിച്ചിരുന്ന പരിസരത്ത് നിന്നും കുഞ്ഞിനെ ജീവനോടെ രക്ഷിക്കാനായി.
ആശുപത്രിയിലെ രാത്രികാല ഡ്യൂട്ടി ഡോക്ടർമാരാണ് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ കാത്തത്. പെൺകുട്ടി ശൗചാലയത്തിൽ കയറിയതിന് പിന്നാലെ പുറത്തുനിന്ന് നേരിയ കരച്ചിൽ ശബ്ദം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഇവർ നടത്തിയ തിരച്ചിലിലാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.
വലിയ കല്ലുകളും കമ്പികളും കൂട്ടിയിട്ടിരുന്ന ഭാഗത്തേക്കാണ് കുഞ്ഞ് വീണത്. കുഞ്ഞിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അമ്മയ്‌ക്കും കുഞ്ഞിനും ആശുപത്രിയിൽ വെച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ പരിചരണത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















