Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: അഞ്ചലില്‍ പൊലീസുകാരന്റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ട് യുവതികളെ കസ്റ്റഡിയിലെടുത്തു.ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിനി ഗായത്രി മോഹന്‍ (26), കൊല്ലം, ശൂരനാട് സ്വദേശിനി ആരതി (24) എന്നിവരാണ് അറസ്റ്റിലായത്.

പൊലീസുകാരന്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് വൈരാഗ്യത്തിന് കാരണം. ആറന്‍മുള സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിവേകിന്റെ ബുള്ളറ്റ് ബൈക്കാണ് യുവതികള്‍ കഴിഞ്ഞ ദിവസം കത്തിച്ചത്. വീടിന് മുന്നില്‍ കരി ഓയില്‍ ഒഴിച്ചതിനാല്‍ വിവേകും മാതാപിതാക്കളും വാഹനം കത്തുന്നത് കണ്ട് പുറത്ത് ഇറങ്ങിയപ്പോള്‍ തെന്നി വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലെ ലാത്തി ചാര്‍ജ് ആണ് ബൈക്ക് കത്തിച്ചതിന് പിന്നിലെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ കൃത്യത്തിന് പിന്നില്‍ രാഷ്‌ട്രീയ വിരോധമല്ലെന്നാണ് തെളിഞ്ഞത്.

ഇതിനിടെ പൊലീസ് കസ്റ്റഡിയില്‍ യുവതികളില്‍ ഒരാള്‍ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തി. പുനലൂരിലെ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ച് മടങ്ങുമ്പോഴാണ് യുവതികളില്‍ ഒരാള്‍ വിഷം കഴിച്ചത്. തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍ വിദ്യാര്‍ത്ഥിനികളായ രണ്ടു പേരെയും സമീപത്തെ ലോഡ്ജില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

യുവതികളില്‍ ഒരാള്‍ക്ക് വിവേകിനെ നേരത്തെ പരിചയമുണ്ടായിരുന്നു. തുടര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് ഈ വിവാഹത്തില്‍ നിന്ന് വിവേക് പിന്‍മാറി. ഇതിലുളള പകയാണ് ബൈക്ക് കത്തിക്കാന്‍ കാരണമെന്ന് യുവതികള്‍ പൊലീസിനോട് പറഞ്ഞു.

വിവേകിന്റെ വീടിന് മുന്നില്‍ നിന്ന് മൂന്ന് പേജുള്ള കത്തും ലഭിച്ചിരുന്നു. ഞങ്ങള്‍ ഇനി തിരിച്ച് വരില്ലെന്ന് നീ കരുതിയോ? തുടങ്ങിയ പരാമര്‍ശങ്ങളാണ് രാഷ്‌ട്രീയ വിരോധമാണ് കൃത്യത്തിന് പിന്നിലെന്ന സംശയത്തിലേക്ക് എത്തിച്ചത്.

 

Recent Posts