Kerala

കൊച്ചി കപ്പല്‍ ദുരന്തം: ഒന്നാം വര്‍ഷത്തിലും നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നു; രാജ്യം വിടാന്‍ അനുവദിക്കണമെന്ന് കപ്പല്‍ ജീവനക്കാര്‍

Published by
എസ്. കൃഷ്ണകുമാര്‍

മട്ടാഞ്ചേരി: കൊച്ചിക്ക് പടിഞ്ഞാറ് അപകടത്തില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന കപ്പല്‍ ദുരന്തത്തിന് നാളെ ഒരു വയസ്. 2025 മെയ് 25ന് ഉച്ചയ്‌ക്കാണ് ലെബീരിയന്‍ ഫ്‌ലാഗ് കപ്പലായ എംഎസ്‌സി എല്‍സ-3 കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ട് ചരിയുകയും തുടര്‍ന്ന് കടലില്‍ മുങ്ങിത്താഴുകയും ചെയ്തത്. കപ്പലിലെ 24 ജീവനക്കാരെ ഭാരത നാവികസേനയും തീര രക്ഷാസേനയും രക്ഷപ്പെടുത്തി. മെഡിറ്റേറിയന്‍ കപ്പല്‍ കമ്പനിയുടെ എല്‍സ-3 വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു. അപകടകരമായ കാല്‍സ്യം കാര്‍ബൈഡിന്റെ 12 ഉം, ജൈവ രാസവസ്തുവിന്റെ ഒന്നും, പ്ലാസ്റ്റിക്ക് തരിയുമായുള്ള കണ്ടെയ്‌നറുകളടക്കം 623 കണ്ടെയ്‌നറുകളും, 367.7 ടണ്‍ ഫര്‍ണസ് ഓയില്‍, 84.44 ടണ്‍ ഡീസലുമായാണ് എല്‍സ-3 ചരക്ക് കപ്പല്‍ മുങ്ങിയത്.

പരിസ്ഥിതിക്കൊപ്പം മത്സ്യബന്ധനം, അന്താരാഷ്‌ട്ര കണ്ടെയ്‌നര്‍ ചരക്ക് നീക്കം എന്നിവയ്‌ക്ക് തിരിച്ചടിയാകുന്ന പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചത്. കേന്ദ്ര മര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് ശക്തമായ നടപടികളുമായെത്തി. അനുമതിയില്ലാതെ കപ്പലിലെ ജീവനക്കാര്‍ രാജ്യംവിടരുതെന്ന് നിര്‍ദേശിച്ചു. ഒപ്പം മുങ്ങിയ കപ്പലില്‍ നിന്ന് മാസങ്ങള്‍ക്കകം പ്രത്യേക സംഘം ഡീസലും ഫര്‍ണസ് ഓയിലും നീക്കം ചെയ്തു. ഇതിനിടെ കപ്പലിന്റെ മുകള്‍പ്പരപ്പില്‍ നിന്ന് കേരള തീരത്ത് 50ല്‍ ഏറെ കണ്ടെയ്നറുകളും പ്ലാസ്റ്റിക്ക് തരികളും ഒഴുകിയെത്തി. തമിഴ്‌നാട് തീരത്തും സമാനഭീഷണിയുയര്‍ന്നു. ഇതിനിടെ നഷ്ടപരിഹാരവുമായി മത്സ്യമേഖലയെത്തിയതോടെ കോടതി നടപടിയുമുണ്ടായി. സംസ്ഥാന കോസ്റ്റല്‍ പോലീസ് കമ്പനിയെ പ്രതിചേര്‍ത്ത് കേസെടുത്തു. കപ്പല്‍ അപകട വിഷയത്തില്‍ പരിസ്ഥിതി ആഘാതമടക്കമുള്ളവ ഉയര്‍ത്തി കേരള സര്‍ക്കാര്‍ 26 ജനുവരിയില്‍ 9531 കോടി രൂപയുടെ നഷ്ടപരിഹാരമാവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാര്‍ അവസരം വിനിയോഗിച്ച് ഉയര്‍ന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ആരോപണവുമുയര്‍ന്നിരുന്നു. 1227.62 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തില്‍ കപ്പല്‍ കമ്പനി കോടതിയില്‍ ബാങ്ക് ഗാരന്റിയും നല്കി. കേസ് വിസ്താരം പൂര്‍ത്തിയാകുമ്പോള്‍ വിധിക്കനുസരിച്ച് തുക ലഭിക്കും. ഇതിനിടെ 2025 ആഗസ്തില്‍ ഉന്നത ശ്രേണിയില്‍ നിന്നുള്ളവര്‍ ഒഴികെ 15 ഓളം കപ്പല്‍ ജീവനക്കാര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങി. പ്ലാസ്റ്റിക് തരിമൂലമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ തമിഴ്‌നാടും 1041 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തുവന്നു.

കപ്പല്‍ അപകടം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം, പരിസ്ഥിതി സംരക്ഷണം, മത്സ്യമേഖല പുനര്‍ജീവനം തുടങ്ങിയവയിലും നിയമ നടപടികളിലും കാര്യമായ ചലനങ്ങളുണ്ടായിട്ടില്ല. കൊച്ചി കോസ്റ്റല്‍ പോലീസ് കേസ് എടുത്തുവെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നാണ് പറയുന്നത്. ഇതിനിടെ നിയമ നടപടികളില്‍പ്പെട്ട കപ്പലിലെ മാസ്റ്റര്‍, ചീഫ് എന്‍ജിനീയര്‍, സെക്കന്റ് എന്‍ജിനീയര്‍, നാല് രാജ്യങ്ങളില്‍ നിന്നുള്ള നാല് ക്രൂ അംഗങ്ങളടക്കം തങ്ങളുടെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നും പിടിച്ചെടുത്ത പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ മടക്കി നല്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസുമയച്ചിട്ടുണ്ട്. കടലില്‍ മുങ്ങിത്താഴ്ന്ന കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ ഉപേക്ഷിച്ച സമീപനമാണ് കപ്പല്‍ കമ്പനിയുടേത്. കപ്പലപകട വിഷയം നിയമനടപടികളില്‍പ്പെട്ട് നീളുന്നത് നഷ്ടപരിഹാര വിതരണത്തിനും പുനര്‍ജീവനത്തിനും കാലതാമസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.