പത്തനംതിട്ട: നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. പത്തനംതിട്ടയിൽ പറക്കോട്ടാണ് സംഭവം. പറക്കോട് പീടികയിൽ മറിയം ബീവിയാണ് (60) മരിച്ചത്. കെ പി റോഡിൽ സ്കൂൾ ജംങ്ഷന് സമീപം പുലർച്ചെ മൂന്നര മണിയോടെയായിരുന്നു അപകടം.
പത്തനാപുറം ഇളമണ്ണൂർ ഭാഗത്തുനിന്നും മെറ്റലുമായി എത്തിയ ടോറസ് ലോറിയാണ് വീടിനു മുകളിലേക്ക് മറിഞ്ഞത്. വർഷങ്ങളായി കടമുറിയോട് ചേർന്ന വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ചുവരികയായിരുന്നു മറിയം ബീവി. വീടിന്റെ ഭിത്തി മറിയം ബീവിയുടെ ശരീരത്തിലേക്ക് ഇടിഞ്ഞുവീണ നിലയിലായിരുന്നു. നിയന്ത്രണംവിട്ട ലോറി ഇലക്ട്രിക് പോസ്റ്റ് തകർത്ത് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മറിയം ബീവിയെ പുറത്തെടുത്തത്. വീടിന്റെ അവശിഷ്ടങ്ങൾക്കിടെയിൽപെട്ട് മറിയം ബീവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















