അഹമ്മദാബാദ്: പരോളിലിറങ്ങി മുങ്ങിയ ശേഷം പേര് മാറ്റി ബിഗ് ബജറ്റ് ബോളിവുഡ്-മലയാളം സിനിമകളിൽ വരെ അഭിനയിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ ഗുജറാത്ത് പൊലീസിന്റെ പിടിയിൽ. അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് നഗിൻദാസ് പുരുഷോത്തംദാസ് എന്ന ഹേമന്ത് മോദി (53) ആണ് നീണ്ട 12 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ വലയിലായത്.
അഹമ്മദാബാദിലെ ഗീതകാന്ത മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2005-ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്തുണ്ടായ ഭൂമി തർക്കത്തെത്തുടർന്നുള്ള സംഘർഷത്തിൽ നരേന്ദ്ര എന്ന നാനോ യശ്വന്ത് കാംബ്ലെ എന്നയാൾ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഹേമന്ത്. 2008 ഓഗസ്റ്റിൽ കോടതി ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. തുടർന്ന് മെഹ്സാന ജയിലിൽ ശിക്ഷ അനുഭവിക്കവെ 2014 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി ഇയാൾക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചു. എന്നാൽ പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിലേക്ക് തിരിച്ചെത്താതെ ഹേമന്ത് മുങ്ങുകയായിരുന്നു.
തുടർന്ന് പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുന്നതിനിടയിലും ഹേമന്ത് തന്റെ അഭിനയമോഹം തുടർന്നു പോന്നു. ‘ട്വിങ്കിൾ മുകുന്ദ് ദവെ’, ‘സ്പന്ദൻ മോദി’ തുടങ്ങിയ വ്യാജ പേരുകളിലാണ് ഇയാൾ സിനിമാ-സീരിയൽ ലോകത്ത് അറിയപ്പെട്ടിരുന്നത്. നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്ന ഇയാൾ പിന്നീട് ബോളിവുഡിലെ വമ്പൻ സിനിമകളിൽ വരെ സഹനടനായി വേഷമിട്ടു. അമിതാഭ് ബച്ചനും ആമിർ ഖാനും ഒന്നിച്ച ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ’, റൺവീർ സിംഗിന്റെ ‘ജയേഷ്ഭായ് ജോർദാർ’ തുടങ്ങിയ പ്രശസ്ത ഹിന്ദി ചിത്രങ്ങളിലും ‘വാഗ്ലെ കി ദുനിയ’ തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും ഇയാൾ അഭിനയിച്ചു.
ഇതുകൂടാതെ, ബിഗ് ബജറ്റ് മലയാള ചിത്രം ‘എൽ 2: എമ്പുരാൻ’, സണ്ണി ഡിയോളിന്റെ ‘ലാഹോർ 1947’ എന്നീ പുതിയ പ്രോജക്റ്റുകളിലും ഇയാൾ ഭാഗമായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പഴയ സുഹൃത്തുക്കളുമായും കുടുംബവുമായും പൂർണ്ണമായും ബന്ധം ഉപേക്ഷിച്ച ഹേമന്തിന് സോഷ്യൽ മീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ യാതൊരു സാന്നിധ്യവും ഉണ്ടായിരുന്നില്ല.













