
ജയ്‌പൂരിലെ പിങ്ക് സിറ്റിയോട് യാത്ര പറഞ്ഞ് ബസ് നീങ്ങിയപ്പോള്‍ കുട്ടികളുടെ മനസ്സില്‍ ഭീമന്‍ സമ്രാട്ട് യന്ത്രമായിരുന്നു. യാത്ര തുടരുന്തോറും ഭൂപ്രകൃതി മാറിക്കൊണ്ടിരുന്നു. രാജസ്ഥാനിലെ വരണ്ട പ്രദേശങ്ങളില്‍ നിന്നും പച്ചപ്പണിഞ്ഞ ഗംഗാ സമതലങ്ങളിലേക്ക് അവര്‍ പ്രവേശിച്ചു. ഒടുവില്‍ അവര്‍ ഗംഗാനദിയുടെ തീരത്തുള്ള, ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നായ വാരണാസിയില്‍ എത്തിച്ചേര്‍ന്നു.
നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. ദൂരെ നിന്ന് ഒഴുകിവരുന്ന ശംഖനാദവും മണികളുടെ ശബ്ദവും കേട്ട് ചിന്തു ഉറക്കമുണര്‍ന്നു. ജനലിലൂടെ പുറത്തേക്ക് നോക്കിയ അവള്‍ അമ്പരന്നു പോയി. ഇടുങ്ങിയ ഗലികളും പഴയ കെട്ടിടങ്ങളും നിറഞ്ഞ ഒരു മാന്ത്രിക ലോകത്ത് എത്തിയതുപോലെ അവള്‍ക്ക് തോന്നി.
‘മാഷേ, ഇവിടെയെന്താ ഇത്ര തിരക്ക്? റോഡുകളൊക്കെ എത്ര ചെറുതാണ്! പക്ഷേ ഈ കെട്ടിടങ്ങള്‍ക്കെല്ലാം എന്തോ ഒരു പ്രത്യേക ഗാംഭീര്യമുണ്ടല്ലോ?’ ചിന്തു തന്റെ സംശയം ചോദിച്ചു.
‘ചിന്തൂ, നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് വെറുമൊരു നഗരത്തിലല്ല, ചരിത്രം ഉറങ്ങുന്ന മണ്ണിലാണ്. ‘വാരണാസി ചരിത്രത്തേക്കാള്‍ പഴക്കമുള്ളതാണ്, ഐതിഹ്യങ്ങളേക്കാള്‍ പ്രായമുള്ളതാണ്, പാരമ്പര്യത്തേക്കാള്‍ പഴക്കമേറിയതാണെന്ന്’ പ്രശസ്ത സാഹിത്യകാരന്‍ മാര്‍ക്ക് ട്വയിന്‍ പറഞ്ഞിട്ടുണ്ട്. ലോകത്ത് ഇന്നും ജനവാസമുള്ള ഏറ്റവും പഴയ നഗരങ്ങളില്‍ ഒന്നാണിത്,’ മാഷ് പറഞ്ഞു.
‘അപ്പോള്‍ ജയ്‌പൂരിനേക്കാളും പഴക്കമുണ്ടോ മാഷേ ഇതിന്?’ അപ്പുവിന് സംശയം.
അപ്പോള്‍ മീര ടീച്ചര്‍ ഇടപെട്ടു: ‘തീര്‍ച്ചയായും അപ്പൂ! ജയ്‌പൂര്‍ പ്ലാന്‍ ചെയ്ത് നിര്‍മ്മിച്ച നഗരമാണെങ്കില്‍, വാരണാസി ആയിരക്കണക്കിന് വര്‍ഷങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സംസ്‌കാരമാണ്.’
ഘട്ടുകള്‍ക്ക് അടുത്തായി ബസ് നിര്‍ത്തി. കുട്ടികള്‍ ഗംഗാനദിയുടെ തീരത്തേക്ക് നടന്നു. പടവുകളില്‍ ഇരിക്കുന്ന സന്യാസിമാരും, വിദേശ വിനോദസഞ്ചാരികളും, പ്രാര്‍ത്ഥനയില്‍ മുഴുകിയ ജനങ്ങളും… അതൊരു വല്ലാത്ത കാഴ്ചയായിരുന്നു.
‘ടീച്ചറേ, നോക്കിയേ! അവിടെയും ഒരു ജന്തര്‍ മന്തര്‍ പോലെ എന്തോ കാണുന്നുണ്ടല്ലോ?’ ദശാശ്വമേധ ഘട്ടിന് മുകളിലുള്ള ഒരു കെട്ടിടത്തിലേക്ക് വിരല്‍ ചൂണ്ടി മീനാക്ഷി ചോദിച്ചു.
‘മിടുക്കി! നീ ശ്രദ്ധിച്ചത് ശരിയാണ്. നമ്മള്‍ ജയ്‌പൂരില്‍ കണ്ട രാജാ സവായ് ജയ് സിംഗ് രണ്ടാമന്‍ ഇവിടെയും ഒരു നിരീക്ഷണാലയം നിര്‍മ്മിച്ചിട്ടുണ്ട്. അതാണ് ആ കാണുന്നത്. രാജാ മാന്‍സിങ്ങിന്റെ കൊട്ടാരത്തിന് മുകളിലായി നിര്‍മ്മിച്ചതുകൊണ്ട് ഇതിനെ ‘മാന്‍ സിംഗ് ഒബ്സര്‍വേറ്ററി’ എന്ന് വിളിക്കുന്നു. കാശി വെറുമൊരു തീര്‍ത്ഥാടന കേന്ദ്രം മാത്രമല്ല, പണ്ടുകാലം മുതലേ ജ്യോതിശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും വലിയൊരു കേന്ദ്രം കൂടിയായിരുന്നു എന്ന് ഇത് തെളിയിക്കുന്നു,’ മാഷ് ആവേശത്തോടെ പറഞ്ഞു.
‘ടീച്ചറേ, ഇവിടെ എല്ലാവരും നെറ്റിയില്‍ ചന്ദനക്കുറിയൊക്കെ ഇട്ട് എന്തൊക്കെയോ പുസ്തകങ്ങള്‍ വായിക്കുന്നുണ്ടല്ലോ? ഇവര്‍ക്കൊക്കെ ഇത് എവിടെ നിന്ന് കിട്ടുന്നു?’ വീണ്ടും അപ്പു സംശയവുമായി വന്നു.
‘അപ്പൂ, വാരണാസി അറിയപ്പെടുന്നത് തന്നെ ‘സര്‍വ്വവിദ്യകളുടെയും തലസ്ഥാനം’ എന്നാണ്. വാരണാസി, കാശി, ബനാറസ് എന്നിങ്ങനെ മൂന്ന് പേരുകളില്‍ ഈ നഗരം അറിയപ്പെടുന്നുണ്ട്. പണ്ട് കാലത്ത് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യ തേടി ആളുകള്‍ ഇവിടെ എത്തിയിരുന്നു. സംസ്‌കൃത പഠനത്തിനും വേദപഠനത്തിനും ഇവിടെയുള്ള പാഠശാലകള്‍ ഇന്നും ലോകപ്രശസ്തമാണ്. അതുകൊണ്ടാണ് ഇതിനെ ‘കാശി’ എന്ന് വിളിക്കുന്നത്കാശി എന്നാല്‍ പ്രകാശിക്കുന്നത്, അതായത് അറിവിന്റെ പ്രകാശം പരത്തുന്ന ഇടം എന്നാണ്,’ ടീച്ചര്‍ അവന്റെ സംശയം തീര്‍ത്തു.
‘അപ്പോള്‍ നമ്മുടെ സ്‌കൂള്‍ പോലെ ഇവിടെ പണ്ട് വലിയ സര്‍വ്വകലാശാലകള്‍ ഉണ്ടായിരുന്നോ?’ ചിന്തു പതിവുപോലെ കുസൃതി ചോദ്യവുമായെത്തി.
മാധവന്‍ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു:
‘പിന്നെയില്ലാതെ! പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ സ്ഥാപിച്ച ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഇന്നും ഏഷ്യയിലെ ഏറ്റവും വലിയ സര്‍വ്വകലാശാലകളില്‍ ഒന്നാണ്. ആയുര്‍വേദം, സംഗീതം, സാഹിത്യം എന്നിവയിലെല്ലാം വാരണാസി നല്‍കിയ സംഭാവനകള്‍ വലുതാണ്.’
സന്ധ്യയായപ്പോള്‍ അവര്‍ ഗംഗാ ആരതി കാണാനായി പടവുകളില്‍ ഇരുന്നു. വലിയ പിച്ചള വിളക്കുകളേന്തിയ പൂജാരിമാര്‍ ആരതിയുഴിയുമ്പോള്‍ അന്തരീക്ഷത്തില്‍ മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങിക്കേട്ടു. കര്‍പ്പൂരഗന്ധമുള്ള കാറ്റില്‍ ആയിരക്കണക്കിന് ദീപങ്ങള്‍ ഗംഗയില്‍ ഒഴുകി നടക്കുന്നത് കണ്ടപ്പോള്‍ കുട്ടികള്‍ നിശബ്ദരായി ആ മാന്ത്രികതയില്‍ ലയിച്ചു.
‘മാഷേ, ജയ്‌പൂരില്‍ നമ്മള്‍ കണ്ടത് കല്ലിലെ കൃത്യതയാണെങ്കില്‍ ഇവിടെ നമ്മള്‍ കാണുന്നത് ഒഴുകുന്ന ഒരു സംസ്‌കാരമാണല്ലേ?’ മീനാക്ഷി ഗൗരവത്തോടെ ചോദിച്ചു.
മാധവന്‍ മാഷ് പുഞ്ചിരിച്ചുകൊണ്ട് അവളുടെ തലയില്‍ തലോടി. ‘അതേ മീനാക്ഷീ, മാറുന്ന ലോകത്തിനിടയിലും മാറാതെ നില്‍ക്കുന്ന നമ്മുടെ സംസ്‌കാരത്തിന്റെ അടയാളമാണ് വാരണാസി.’
ആ രാത്രിയില്‍, ഗംഗയുടെ തണുത്ത കാറ്റേറ്റ് മടങ്ങുമ്പോള്‍ കുട്ടികളുടെ മനസ്സില്‍ ഭാരതത്തെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാടുണ്ടായിരുന്നു. ഇത് വെറുമൊരു ഭൂപടമല്ല. ആയിരക്കണക്കിന് വര്‍ഷത്തെ അറിവിന്റെയും വിശ്വാസത്തിന്റെയും വലിയൊരു പുസ്തകമാണ് ഭാരതം .
ബസ് വീണ്ടും മുന്നോട്ട് നീങ്ങി… അടുത്തത് എങ്ങോട്ടായിരിക്കും? കുട്ടികള്‍ ആകാംക്ഷയോടെ മാഷിനെ നോക്കി.