Kerala

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മെയ് മാസത്തെ പെന്‍ഷന്‍ തിരുവനന്തപുരം ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഇതുവരെയും വിതരണം ചെയ്തില്ല. ഇടതുപക്ഷ മുന്നണിയുടെ ഭരണം നഷ്ടപ്പെട്ടതിന്റെ പ്രതികാരമായി ഇടതുപക്ഷം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ കണ്‍സോര്‍ഷ്യത്തിലേക്ക് തുക അനുവദിക്കാത്തതിനാലാണ് പെന്‍ഷന്‍ മുടങ്ങിയത്.

ഈ ജില്ലകളിലെ പെന്‍ഷന്‍കാര്‍ മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ്. അതിനാല്‍ പുതുതായി അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പെന്‍ഷന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് കെഎസ്ടി പെന്‍ഷനേഴ്‌സ് സംഘ് (ബിഎംഎസ്) ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരോടുള്ള അവഗണനയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ പതനത്തിന് ഒരു കാരണം എന്നും പെന്‍ഷനേഴ്‌സ് സംഘ് ഓര്‍മപ്പെടുത്തി.

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കുന്നതിനാണ് കണ്‍സോഷ്യം രൂപീകരിച്ചതെങ്കിലും ഒരു മാസം പോലും പെന്‍ഷന്‍കാര്‍ക്ക് കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ അതിന് കഴിഞ്ഞിട്ടില്ല. പക്ഷേ എല്ലാ മാസവും പാവപ്പെട്ട പെന്‍ഷന്‍കാരുടെ പേരില്‍ അനധികൃതമായി ദിവസങ്ങളോളം ഈ തുകയ്‌ക്ക് പലിശ വാങ്ങുന്നുമുണ്ട്. നിലവില്‍ സഹകരണ സംഘം കണ്‍സോര്‍ഷ്യം വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനാല്‍ സര്‍ക്കാരിന് പലിശയിനത്തില്‍ കോടികള്‍ നഷ്ടം വരുന്നു. അതിനാല്‍ കണ്‍സോര്‍ഷ്യത്തെ ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് പെന്‍ഷന്‍ നല്‍കുന്നതിനുള്ള നടപടി ഉണ്ടാകണം. അതിലൂടെ പാവപ്പെട്ട കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ദുരിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കെഎസ്ടി പെന്‍ഷനേഴ്‌സ് സംഘ് (ബിഎംഎസ്) ആവശ്യപ്പെട്ടു.

Recent Posts