കൊച്ചി: ആഗോളതലത്തിൽ എബോള വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ, രോഗലക്ഷണങ്ങളോടെ എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി കൊച്ചി നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി. വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക നിരീക്ഷണ സംവിധാനം ഉടനടി സജ്ജീകരിക്കും. ലോകാരോഗ്യ സംഘടന എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൊച്ചിയിലും സുരക്ഷാ നടപടികൾ ഊർജിതമാക്കിയത്.
വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനുപുറമെ, അന്താരാഷ്‌ട്ര ടെർമിനലുകളിൽ എത്തുന്ന യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി തെർമൽ സ്ക്രീനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവ ഏർപ്പെടുത്തും.
വിമാനത്താവളത്തിലും പരിസരങ്ങളിലും ത്രി-ലെയർ മാസ്കുകളുടെ ഉപയോഗം, സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചുള്ള കൈകഴുകൽ ഉൾപ്പെടെയുള്ള വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ ജീവനക്കാരും യാത്രക്കാരും കർശനമായി പാലിക്കണമെന്നാണ് നിർദേശം. എയർപോർട്ടിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ മാറ്റുന്നതിനായി ജില്ലയിൽ വിപുലമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
എറണാകുളം ജനറൽ ആശുപത്രി, കളമശേരി സർക്കാർ മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക ഐസൊലേഷൻ വാർഡുകൾ ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളിൽ ഏറ്റവും അപകടകാരിയായ ‘ബുണ്ടിബുഗ്യോ എബോള വൈറസ്’ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക സിയാൽ ഉദ്യോഗസ്ഥർ അടിയന്തിരമായി ചേർന്ന യോഗത്തിൽ പങ്കുവച്ചു. ഈ വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്സിനോ കൃത്യമായ ചികിത്സയോ ലഭ്യമായിട്ടില്ല എന്നത് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
രോഗബാധയുണ്ടായാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ച് ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ 2 മുതൽ 21 ദിവസം വരെ സമയമെടുക്കും. ശക്തമായ പനി, തൊണ്ടവേദന, കടുത്ത തലവേദന, പേശി വേദന തുടങ്ങിയ ലക്ഷണങ്ങളാണ് പ്രാരംഭഘട്ടത്തിൽ പ്രകടമാകുന്നത്. എബോള ബാധിക്കുന്നവരിലെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെ ഉയർന്നതാണെന്നത് രോഗത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.















