Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Published by
ഗോപന്‍ ചുള്ളാളം

തിരുവനന്തപുരം: ചായ എന്ന കേവലം രണ്ടക്ഷരത്തില്‍ ഒതുങ്ങുന്നതല്ല മലയാളിക്ക് അത് നല്‍കുന്ന ഊര്‍ജവും ഉണര്‍വും. സ്‌ട്രോങ്, ലൈറ്റ്, മീഡിയം, വിത്ത്, വിത്തൗട്ട്, അടിച്ചത്, അടിക്കാത്തത്, പൊടി, കട്ടന്‍, വിത്ത് നാരങ്ങ, പ്രവാസികളുടെ ഓര്‍മ്മയിലെ സുലൈമാനി….. ഇങ്ങനെ നീളുന്നു ചായ വിശേഷണങ്ങള്‍. കൊച്ചുവെളുപ്പാന്‍ കാലത്ത് അല്പം പരദൂഷണവും കുറച്ച് രാഷ്‌ട്രീയവും നാട്ടുകാര്യവും വിളമ്പാന്‍ ഒത്തുചേരുന്ന ചായപ്പീടികയില്‍ പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ചതാകട്ടെ വിലക്കയറ്റത്തിന്റെ വേലിയേറ്റം.

വന്‍കിട കമ്പനികളുടെ പെട്രോള്‍ പമ്പുകളില്‍ ഡീസലിന് ഏതാനം പൈസ കൂടുമ്പോള്‍ ബഹളം വയ്‌ക്കുന്നവനാണ് മലയാളി. പ്രസ്താവനകളുമായി രാഷ്‌ട്രീയക്കാരുടെ പടയും എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കുത്തനെ ചായയ്‌ക്ക് വില കൂടിയിട്ടും പ്രതിഷേധമോ പ്രസ്താവനകളോ ഉണ്ടായില്ല. 33 ശതമാനത്തിനു മുകളിലാണ് ചായയുടെ വില വര്‍ധന. ഒരു ലിറ്റര്‍ ചായയുടെ വില നിലവില്‍ 100 രൂപയാണ്. കേരളത്തില്‍ ഒരുലിറ്റര്‍ ഡീസലിനും വില 100 രൂപ തന്നെയാണ്.

ഒരു ഗ്ലാസ് ചായയ്‌ക്ക് പത്തുരൂപയായിരുന്നതാണ് പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗ്യാസ് ക്ഷാമം നേരിട്ടതോടെ 15 രൂപയായത്. ഒരു ഗ്ലാസ് ചായയുടെ അളവ് 150 മില്ലിലിറ്ററാണ്. ഒരു ലിറ്ററെന്നാല്‍ 6.66 ഗ്ലാസ് ചായയാണ്. ലിറ്ററിന് 66.6 രൂപയായിരുന്ന ചായയ്‌ക്ക് ഇപ്പോള്‍ ഈടാക്കുന്നതാകട്ടെ 100 രൂപയാണ്.

അമിതമായി ചായ കുടിക്കുന്നത് ഉറക്കം കുറയാന്‍ കാരണമാകുമെന്ന് പറയാറുണ്ട്. എന്നാല്‍ ചായയുടെ അമിത വിലയാണ് ഇന്ന് മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

Recent Posts