ഡെറാഡൂൺ: അടൽബിഹാരി വാജ്‌പേയി രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിൽ വൻ വിപ്ലവമാക്കി മാറ്റി നിർമ്മിച്ച സുവർണ ചതുഷ്‌കോണ പാതയുടെ നിർമ്മാണച്ചുമതലക്കാരൻ മേജർ ജനറൽ ബി.സി. ഖാണ്ഡൂരി എന്ന ഭുവൻ ചന്ദ്ര ഖാണ്ഡൂരിയുടെ ഭൗതിക ദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങളെത്തി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ച ഖാണ്ഡൂരി, 36 വർഷം സൈനിക സേവനത്തിലുണ്ടായിരുന്നു. 1971 ലെ ഭാരത- പാകിസ്ഥാൻ യുദ്ധത്തിൽ കമാൻഡർ റജിമെന്റിൽ ഉണ്ടായിരുന്നയാളാണ് അദ്ദേഹം.
ഉത്തരാണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഹരിദ്വാറിൽ ഖണ്ഡൂരിയുടെ അന്ത്യകർമങ്ങളിൽ പങ്കെടുത്തു. മുതിർന്ന ബിജെപി നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ഛത്തീസ്ഗഢ് സന്ദർശനം ചുരുക്കി അദ്ദേഹം ഡെറാഡൂണിലേക്ക് മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി ബസന്ത് വിഹാറിലെ ഖണ്ഡൂരിയുടെ വസതിയിലേക്ക് നേരിട്ട് പോയി. അവിടെ അദ്ദേഹം അന്തരിച്ച നേതാവിന് പുഷ്പാർച്ചന നടത്തി, ദുഃഖിതരായ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ചു.
ഉത്തരാഖണ്ഡിനും പൊതുജീവിതത്തിനും ജനറൽ ഖണ്ഡൂരിയുടെ സംഭാവനകളെ അനുസ്മരിച്ച് ധാമി മൂന്ന് ദിവസത്തെ സംസ്ഥാന ദുഃഖാചരണം പ്രഖ്യാപിച്ചു. ഒരു ദിവസത്തെ പൊതു അവധി പ്രഖ്യാപിക്കുകയും പൂർണ പോലീസ് ബഹുമതികളോടെ അന്ത്യകർമങ്ങൾ നടത്തുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു.
വികാരഭരിതനായി ധാമി ആദരാഞ്ജലി അർപ്പിക്കുകയും മൃതദേഹം തോളിലേറ്റി ശവസംസ്‌കാര ചടങ്ങിൽ പങ്കുചേരുകയും ചെയ്തു.
പാർട്ടി ആസ്ഥാനത്ത് ഖണ്ഡൂരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ധാമി
ഹരിദ്വാറിൽ അന്തിമോപചാരം അർപ്പിച്ചു. സൈന്യത്തിലായിരിക്കുമ്പോൾ ഭാരതമാതാവിന്റെ സേവനത്തിന് ബഹുമാന്യനായ ഖണ്ഡൂരി ഗണ്യമായ സംഭാവനകൾ നൽകി. അതിനുശേഷം, ദേശീയ താൽപ്പര്യവും സാമൂഹിക സേവനവും തന്റെ ജീവിത ദൗത്യമാക്കി ഭാരതീയ ജനതാ പാർട്ടിയിലൂടെ പൊതുസേവനത്തിന്റെ പാത അദ്ദേഹം തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ അച്ചടക്കമുള്ള ജീവിതം, ലളിതമായ വ്യക്തിത്വം, പൊതുജനക്ഷേമത്തിനായുള്ള സമർപ്പണം എന്നിവ നമുക്കെല്ലാവർക്കും എക്കാലവും പ്രചോദനമായി തുടരും,’ ധാമി എക്‌സിൽ പോസ്റ്റ് ചെയ്തു.
















