Kerala

“സമുദായ സംഘടന വേണ്ട!” -ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനത്തിന് എത്തിയ എൻഎസ്എസ് ബാലസംഘത്തെ പ്രവേശിപ്പിക്കാതെ വിദ്യാർത്ഥി നേതാക്കൾ

സംഭവത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാവിനെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: കോട്ടയം പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ പെട്ട അകലക്കുന്നം തെക്കുംതല കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയ കുട്ടികളെയും ഒപ്പമുണ്ടായിരുന്നവരെയും തടഞ്ഞ് സ്റ്റുഡൻസ് കൗൺസിൽ. ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റു‌ഡിയോയിൽ മെയ് 16 ന് ആയിരുന്നു സംഭവം. പാമ്പാടി 215-ാം നമ്പർ എൻഎസ്‌എസ് കരയോഗം മന്നം ബാല സമാജത്തിലെ കുട്ടികളും ഭാരവാഹികളും ഇൻസ്റ്റിറ്റ്യൂട്ട് കാണാനെത്തിയപ്പോഴായിരുന്നു സംഭവം. സമുദായ സംഘടനയുടെ നേതൃത്വത്തിൽ ആയതിനാലാണെന്ന് പറഞ്ഞാണ് സർക്കാർ സ്ഥാപനത്തിൽ പഠനാവശ്യത്തിനെത്തിയ കുട്ടികൾക്കും ഒപ്പം ഉണ്ടായിരുന്നവർക്കും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സംഘടന പ്രവർത്തകർ വിലക്കേർപ്പെടുത്തിയത്. സംഭവത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാവിനെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സണ്ണി ജോസഫ് ബാലസമാജം അംഗങ്ങൾക്ക് സ്റ്റുഡിയോയിൽ ക്ലാസെടുക്കുന്നതി നിടെയാണ് ക്യാംപസിലെ സംഘടനയായ ‘സ്റ്റുഡന്റ്സ് കൗൺസിലി’ന്റെ പ്രതിനിധികളായ പത്തോളം പേർ മുറിയിൽക്കയറിയത്.സമുദായ സംഘടനയുടെ പേരിൽ സന്ദർശനം അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ വാദം.ജനാധിപത്യപരമായും മതേതരമായും സാമൂഹികനീതിയിൽ അധിഷ്ഠിതമായ ഒരു സ്ഥാപനമായതിനാൽ ഒരു സമുദായത്തിന്റെ പേരിലെ നടപടികൾ അനുവദിക്കാനാവില്ല എന്നാണ് സ്റ്റുഡൻസ് കൗൺസിൽ യൂണിറ്റ് സെക്രട്ടറി എം വിപിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ഭാരവാഹികളോട് പറഞ്ഞത്.

സമുദായ പ്രവർത്തനത്തിനല്ല കുട്ടികളെ മുൻകൂർ അനുമതി വാങ്ങി പഠന ആവശ്യത്തിനാണ് എത്തിയത് എന്ന് എൻഎസ്എസ് ഭാരവാഹികൾ വാദിച്ചു എങ്കിലും ഫലമുണ്ടായില്ല. തങ്ങൾ ഇത് വൈകി മാത്രമാണ് അറിഞ്ഞതെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും വിദ്യാർത്ഥി സംഘടന വിശദീകരിച്ചു.കുട്ടികൾക്കെതിരെയുള്ള പ്രവർത്തിയിൽ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചതായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ സണ്ണി ജോസഫ് അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ചാണ് ബാലസമാജം അംഗങ്ങൾ സന്ദർശനത്തിന് എത്തിയത്. കുട്ടികൾക്കുണ്ടായ പ്രയാസത്തിൽ ഖേദമുണ്ട്. സംഭവത്തിന് നേതൃത്വം നൽകിയ എം വിപിനെ 7 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. സംഘടനയുടെ വിശദീകരണം തേടാനും മെയ് 16 വൈകിട്ട് നടന്ന ഉന്നത തല യോഗത്തിൽ തീരുമാനമായി. കുട്ടികളെയും ഭാരവാഹികളെയും തടഞ്ഞ നടപടി സമരമല്ല, സമരാഭാസമാണെന്ന് സ്ഥലം എംഎൽഎ ചാണ്ടി ഉമ്മൻ പറഞ്ഞു. രാഷ്‌ട്രീയ വൈരാഗ്യം കുട്ടികളോടും ജനത്തോടും തീർക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു