തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രമേശ് ചെന്നിത്തലയ്‌ക്ക് ഉറപ്പുനൽകിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇന്ന് നടന്ന വി.ഡി സതീശൻ-രമേശ് ചെന്നിത്തല കൂടിക്കാഴ്ചയിലാണ് തീരുമാനം. സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.
മന്ത്രിസഭയിലേക്ക് വരണമെങ്കിൽ ആഭ്യന്തരവകുപ്പ് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേതൃത്വം പതിവായി നീക്കം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കം സാധ്യമായത്. ആഭ്യന്തരം വിട്ടുനൽകുന്ന കാര്യത്തിൽ വി.ഡി. സതീശൻ പൂർണ തൃപ്തനല്ലെങ്കിലും മുഖ്യമന്ത്രിപദം ലഭിച്ച സ്ഥിതിക്ക് ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് കൊടുക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു. തനിക്ക് ആഭ്യന്തരമില്ലെങ്കിൽ ധനകാര്യം വേണമെന്ന് സതീശൻ നിലപാടെടുത്തെന്നാണ് റിപ്പോർട്ട്.
മന്ത്രിസഭയിലെ പ്രാതിനിധ്യത്തിനൊപ്പം, തന്റെ ഒപ്പമുള്ള രണ്ട് പേരെ മന്ത്രിയാക്കണമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴയ്‌ക്കനെ പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യമുന്നയിച്ചിരുന്നു. ഈ കാര്യത്തിൽ ഉടൻ തീരുമാനം ആകുമെന്നാണ് ആർ.സി. ക്യാംപ് പ്രതീക്ഷിക്കുന്നത്. അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നീ പേരുകളാണ് മന്ത്രിസ്ഥാനത്തേയ്‌ക്ക് ഉയർന്നുകേൾക്കുന്നത്.
















