India

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് റിലീസ് വൈകിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ:: ആദ്യ പ്രദർശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് റദ്ദാക്കിയ വിവരം ചിത്രത്തിന്റെ നിർമാതാക്കളില്‍ ഒരാളായ എസ് ആർ പ്രഭു എക്സിലൂടെ അറിയിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് റിലീസ് വൈകിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിജയ്‌യുടെ ഫോട്ടോ പങ്കിട്ടാണ് പ്രത്യേക ഷോയ്‌ക്ക് അനുമതി ലഭിച്ച വിവരം ഡ്രീം വാരിയർ പിക്ചേഴ്സ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ഷോകള്‍ക്ക് പ്രത്യേക അനുമതി നല്‍കിയ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു കൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരുന്നത്. പ്രദർശനം ആരംഭിക്കുന്ന ആദ്യ രണ്ട് ദിവസങ്ങളില്‍ ചിത്രത്തിന് ഒരു ദിവസം അഞ്ച് പ്രദർശനങ്ങള്‍ വീതം അനുവദിച്ചതായും നിർമാതാക്കള്‍ അറിയിച്ചിരുന്നു. പക്ഷെ റിലീസാകുന്നതിന് മണിക്കൂറുകള്‍ മുമ്പ് റദ്ദാക്കിയ വിവരം ലഭിക്കുകയായിരുന്നു.

മുഖ്യമന്ത്രി വിജയ്‌യുടെ പ്രത്യേക അനുമതിയോടെയാണ് ചിത്രം ആദ്യ പ്രദർശനത്തിനൊരുങ്ങിയത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കറുപ്പ്. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം വിജയ് ചിത്രത്തിന്റെ പ്രദർശനത്തിന്റെ സമയക്രമത്തില്‍ പ്രത്യേകാനുമതി നല്‍കിയത് ഏറെ ചർച്ചയായിരുന്നു.

ആർ ജെ ബാലാജി രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ ഡ്രാമയാണ് കറുപ്പ്. സൂര്യ, തൃഷ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, നാറ്റി നട്‌രാജ്, സ്വാസിക, ശിവദ, അനഘ മായ രവി, സുപ്രീത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സായ് അഭ്യങ്കറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

സംവിധായകൻ ആർ ജെ ബാലാജി നേരത്തെ തന്നെ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും നിർമാതാക്കള്‍ അത് പരിഹരിക്കുമെന്ന വിശ്വാസമുണ്ടെന്നും പങ്കുവച്ചിരുന്നു. പ്രദർശനം റദ്ദാക്കിയെന്ന എസ്.ആർ. പ്രഭുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, നിരവധി ആരാധകരാണ് നിരാശ പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകള്‍ ഇട്ടത്. ചിത്രത്തിനായി രണ്ട് വർഷത്തിലേറെയായി കാത്തിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.

Recent Posts