മലയാള സിനിമാ പ്രേമികൾക്ക് ഒരുപാട് കുടുംബ ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട് ബാലചന്ദ്രമേനോന്‍. സിനിമ ചെയ്യുന്നതിൽ വളരെ സെലക്ടീവാണ് താരം. ബിഗ് സ്ക്രീനിൽ വിരളമായി പ്രത്യക്ഷപ്പെടുന്ന താരം സോഷ്യൽമീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ ദമ്പതികൾക്ക് ദാമ്പത്യം മനോഹരമാക്കാൻ നുറുങ്ങ് വിദ്യകൾ നൽകികൊണ്ട് പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിവാഹമേ വേണ്ടെന്ന് തീരുമാനിച്ച് ജീവിച്ച ആളായിരുന്നു ബാലചന്ദ്രമേനോന്‍. സിനിമയുമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം വരദയെ കണ്ടുമുട്ടിയത്
ഇരുവരും ഒരുമിച്ചിട്ട് ഇന്നേക്ക് നാൽപ്പത്തിനാല് വർഷമാകുന്നു. ഭർത്താവായ താൻ ഓന്തും ഭാര്യ അരണയുമായതുകൊണ്ടാണ് തന്റെ ദാമ്പത്യം സുഗമമായി പോകുന്നതെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്ന് പറഞ്ഞ് പ്രചരിപ്പിച്ചവർ ഒരു മുൻകൂർ ജാമ്യം എടുത്തതാണെന്നാണ് എന്റെ വിശ്വാസം. ദൈവമായിട്ട് കൂട്ടിച്ചേർത്തവരെ മനുഷ്യരായിട്ട് വേർപിരിക്കല്ലേ എന്ന് വേദപുസ്തകത്തിൽ അനുശാസിക്കുന്നതും വിവാഹം എന്ന ചടങ്ങിന്റെ മാറ്റ് കൂട്ടുന്നു.
കല്യാണത്തോട് അനുബന്ധിച്ച് വിരുന്നുകളും ഹണിമൂൺ യാത്രകളും സഹജം. അങ്ങനെ ഏതോ ദുർബല നിമിഷത്തിൽ ഞങ്ങളൊന്ന് ഊട്ടിയുടെ തണുപ്പ് തേടി പോയപ്പോൾ ഒന്ന് കുതിരപ്പുറത്ത് കയറാമെന്ന് കരുതി. അന്ന് കേട്ട ആ കുതിരക്കുളമ്പടി ശബ്ദമാണ് ഇന്നും ഞങ്ങളെ നയിക്കുന്നത്. ഒന്നോർത്താൽ വിവാഹം അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് ഞാൻ പറയും. രണ്ട് വിഭിന്ന സാഹചര്യങ്ങളിൽ ജനിച്ച ഒരു പുരുഷനേയും സ്ത്രീയേയും കരക്കാരെ വിളിച്ച് വരുത്തി അഗ്നിസാക്ഷിയാക്കി ചെണ്ടകൊട്ടിയും നാഗസ്വരം വായിച്ചും വിരട്ടി താലികെട്ടി ശിഷ്ടകാലം മുഴുവൻ ഒരുമിച്ച് ഒരു കൂരക്ക് കീഴെ ജീവപര്യന്തം കഴിച്ച് കൂട്ടാനുള്ള ഒരു വിധിയാണ് അന്ന് വിളംബരം ചെയ്യുന്നത്.
ജീവിതം മുന്നോട്ട് പോകും തോറും കല്യാണം കരുതിയതുപോലെ സുഖപ്രദമല്ല എന്ന തിരിച്ചറിവ് രണ്ടുപേർക്കും ഉണ്ടാവാം. വൈകാതെ കൊച്ചുങ്ങൾ കൂടി ഉണ്ടായില്ലെങ്കിൽ രണ്ടുപേർ മാത്രമുള്ള ഏകാങ്കനാടകം ചിലപ്പോൾ ദുസ്സഹമായി തുടങ്ങും. കൂടുതൽ വഷളാക്കാൻ അമ്മായിഅമ്മമാരോ നാത്തൂന്മാരോ മറ്റുള്ളവരോ എന്നും റെഡി. എന്നെ മൈൻഡ് ചെയ്യുന്നില്ല, സ്ത്രീ ധനം കുറഞ്ഞുപോയി, വിവാഹസമ്മാനമായി മോഹിപ്പിച്ച കാർ ഇതേ വരെ വന്നില്ല… അങ്ങനെ പരാതികളും പരിഭവങ്ങളും ഏറെ.
പരിചയം അവജ്ഞ വളർത്തുന്നു എന്ന് സായിപ്പ് പണ്ടേ പറഞ്ഞിട്ട് പോയത് വെറുതെയല്ല. എന്നും ഈ വളിച്ച സാമ്പാറും മെഴുക്കുപുരട്ടിയും കൂട്ടി എത്രനാൾ ഞാൻ ഉണ്ണും എന്ന് ഭർത്താവും ചേട്ടന് ഇപ്പോൾ പണ്ടത്തെപ്പോലെ എന്നോട് ഇഷ്ടമില്ല എന്ന് ഭാര്യയും നയം വ്യക്തമാക്കുന്നതോടെ പ്രശ്നം ഗുരുതരമായിയെന്ന് ന്യായമായും നമുക്ക് സംശയിക്കാം. പിന്നെ പുറമെ ദൈനംദിനം നടക്കുന്നത് വിശദമായി നമ്മെ ധരിപ്പിക്കുവാൻ പത്രമാധ്യമങ്ങളും പൊടിപ്പും തൊങ്ങലുമോടെ കൊട്ടിഘോഷിക്കാൻ ചാനലുകളുമുണ്ട്. ഭർതൃ വീട്ടിൽ പീഡനം നവവധു തൂങ്ങി മരിച്ചു, കിണറ്റിൽ ചാടി, പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്നു, തീപ്പൊള്ളലേറ്റു മരിച്ചു, ആക്‌ഷൻ ഡ്രാമാ അങ്ങനെ തുടരുന്നു. ഇതിനെന്താ ഒരു പരിഹാരം? നാം നന്നാവുക എന്നത് മാത്രമേയുള്ളു മാർഗം. കുടുംബ സിനിമകൾക്ക് കഥകൾ എഴുതിയുള്ള അനുഭവം കൊണ്ട് പറഞ്ഞോട്ടെ. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത സൂക്ഷിക്കാൻ രണ്ടുപേരും ഒരേപോലെ ശ്രമിക്കണം. പരസ്‌പര ബഹുമാനത്തോടെ ഇടപഴകണം. എന്ത് കാര്യവും പറയാനും കേൾക്കാനും പരിഹാരം കണ്ടെത്താനും സമയം കണ്ടെത്തണം.
സ്വന്തം ഭാര്യയുടെ മീൻ കറിക്ക് രുചിയില്ലെന്നും അടുത്ത വീട്ടിലെ മറിയച്ചേടത്തിയുടെ ചിക്കൻ കറി കലക്കിയെന്നും പറഞ്ഞുപോകരുത്. ഇനി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഈയുള്ളവന്റെ ചില തിരിച്ചറിവുകൾ കൂടി ഒന്ന് പങ്കിടാം. ഭർത്താവായതുകൊണ്ടോ ശമ്പളക്കാരനായത് കൊണ്ടോ അടുക്കളക്കാരിയായ ഭാര്യയെ അങ്ങ് കേറി ഭരിച്ചുകളയാമെന്ന് കരുതരുത്. ഓണത്തിനും സംക്രാന്തിക്കുമെങ്കിലും ഏതെങ്കിലും കാര്യത്തിൽ അവളെ പ്രശംസിച്ചതുകൊണ്ട് നിങ്ങളുടെ മീശയൊന്നും കരിഞ്ഞ് പോകില്ല. ഞാൻ ഗാരന്റീ. എന്താ പ്രശ്‌നമെന്നോ കോളേജ് പ്രണയമാണ് നിങ്ങളെ ഭർത്താവാക്കിയതെങ്കിൽ ഒന്ന് മനസിലാക്കുക. അന്ന് അവൾ ഒരു പാവാടക്കാരിയായിരുന്നു. അവളുടെ നോട്ടവും ചിരിയും എല്ലാം നിങ്ങൾക്ക് ഇഷ്ട്ടമായി. വർഷങ്ങൾ കഴിഞ്ഞപ്പോൾ അനുഭവങ്ങൾ ഏറി അവൾ ഇപ്പോൾ പാവാടക്കാരിയല്ല കണ്ണട വെച്ച ഹെഡ് മിസ്ട്രസാണ്. അത് മനസിലാക്കി പെരുമാറാൻ പഠിക്കണം.
അമൃതാ ടിവിക്ക് വേണ്ടി നടൻ സിദ്ദിക്ക് വർഷങ്ങൾക്ക് മുമ്പ് എന്നെയും ഭാര്യയേയും ഒരുമിച്ചിരുത്തി എന്നോട് ചോദിച്ചു.എങ്ങനെയാണ് സാർ കുടുംബജീവിതം സുഗമമായി കൊണ്ട് പോകുന്നത്? ഞാൻ പറഞ്ഞു..ഭർത്താവായ ഞാൻ ഓന്താണ്. ഭാര്യ വരദ അരണയും. ഞാൻ മിനിട്ടിന് മിനിട്ടിന് നിറം മാറിക്കൊണ്ടിരിക്കും. വരദ മറന്ന് കൊണ്ടിരിക്കും. വിവാഹജീവിതം മനോഹരമാക്കാൻ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. ഭാര്യയും മക്കളുമൊത്ത് കഴിയുന്ന വീട്ടിൽ ഒരു ബോർഡ് കാണത്തക്ക വണ്ണം തൂക്കിയിടുക. I am the BOSS of this HOUSE & I have my WIFE’s permission to say so… ഈ ഒറ്റമൂലി ഒന്ന് പരീക്ഷിച്ച് നോക്കു. വിജയം ഉറപ്പ്. വിവാഹ സംബന്ധിയായ ഈ സുവിശേഷ പ്രസംഗത്തിന് ഒരു കാരണമുണ്ട്. ഇന്ന് എന്റെയും ഭാര്യ വരദയുടെയും വിവാഹവാർഷികമാണ്. മകൻ വിനു ദുബായിലും മകൾ ഭാവന ന്യൂ ജേഴ്സിയിലുമാണ്. തമ്മിത്തല്ലാൻ അവരെക്കിട്ടില്ല. ഭാര്യ തന്നെ ശരണം. അപ്പോൾ…. വിവാഹിതരെ ഇതിലെ.ബാലചന്ദ്രമേനോന്‍ കുറിച്ചു.
















