തൃശൂര്‍: ജന്മശതാബ്ദി വേളയില്‍ ഡോ. സുകുമാര്‍ അഴീക്കോടിനെ മറന്ന് കേരളം. ഒരുകാലത്ത് കേരളത്തിന്റെ സാംസ്‌കാരിക മനസാക്ഷിയും ശബ്ദവുമായി അറിയപ്പെട്ടിരുന്ന സുകുമാര്‍ അഴീക്കോടിന്റെ ജന്മശതാബ്ദി ഇന്നലെയായിരുന്നു.
കേരള സാഹിത്യ അക്കാദമിയോ സംസ്ഥാന സര്‍ക്കാരോ അറിഞ്ഞ മട്ട് കാണിച്ചില്ല. സാഹിത്യ അക്കാദമി അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്ന സുകുമാര്‍ അഴീക്കോടിന്റെ പേരില്‍ ഒരു അനുസ്മരണം പോലും സംഘടിപ്പിച്ചില്ല. പ്രശസ്ത സാഹിത്യ വിമര്‍ശകനും പ്രഭാഷകനുമായിരുന്ന അഴീക്കോട് ജീവിച്ചിരുന്നപ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക അംബാസഡറായാണ് അറിയപ്പെട്ടിരുന്നത്. അഴീക്കോടിന്റെ വാക്കുകളുടെ മൂര്‍ച്ച അറിയാത്തവര്‍ വിരളം. കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും അതിനിശിതമായി അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. സാംസ്‌കാരിക നായകന്‍ എന്ന വാക്ക് തന്നെ മലയാളത്തില്‍ പ്രചാരം നേടിയത് അഴീക്കോടിനെ കുറിച്ചാണ്.
1926 മെയ് 12നാണ് കണ്ണൂര്‍ അഴീക്കോട് സുകുമാര്‍ അഴീക്കോട് ജനിക്കുന്നത്. മലയാളത്തിലും സംസ്‌കൃതത്തിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു. അഴീക്കോടിന്റെ തത്വമസി ഭാരതീയ തത്വചിന്തയെ വിശകലനം ചെയ്യുന്ന മഹത്തായ ഗ്രന്ഥമാണ്. ഇതിനുപുറമേ നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. ആയിരക്കണക്കിന് വേദികളിലെ ഉജ്ജ്വലമായ പ്രസംഗങ്ങളിലൂടെ അഴീക്കോട് ഭാഷയെ ധന്യമാക്കിയിട്ടുണ്ട്. സാഗര ഗര്‍ജ്ജനം എന്നാണ് പ്രസംഗത്തെ വിശേഷിപ്പിക്കാറുള്ളത്. പത്മശ്രീയടക്കം ഉന്നത പുരസ്‌കാരങ്ങള്‍ നേടിയ, മലയാളിയുടെ മനസാക്ഷിയുടെ ശബ്ദമായി ഒരുകാലത്ത് അറിയപ്പെട്ടിരുന്ന അഴീക്കോടിനെ ഭരണകൂടം മറന്നതില്‍ സാംസ്‌കാരിക ലോകത്ത് വലിയ അതൃപ്തിയുണ്ട്.
തൃശൂര്‍ ജില്ലയിലെ ഇരവിമംഗലത്ത് അഴീക്കോടിന്റെ വീട് ഏറ്റെടുത്ത് സ്മാരകമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. വീട് ഏറ്റെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. വീട് കേട് കൂടാതെ സംരക്ഷിക്കാന്‍ പോലും സംവിധാനമില്ലാത്തതിനാല്‍ പലഭാഗങ്ങളും തകര്‍ന്ന നിലയിലാണ്.
















