ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ഹല്‍മഹേര ദ്വീപിലെ മൗണ്ട് ഡുകോണോയിലുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ കുടുങ്ങിയ രണ്ട് പര്‍വതാരോഹകരുടെ മൃതദേഹം കണ്ടെത്തി. സിങ്കപ്പൂര്‍ സ്വദേശികളായ സഞ്ചാരികളാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
അപകടത്തില്‍ കാണാതായ ഇന്‍ഡോനേഷ്യന്‍ ഹൈക്കര്‍ ഏഞ്ചലിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ഏതാനും മീറ്റര്‍ അകലെയായാണ് ഇന്നലെ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രധാന ഗര്‍ത്തത്തിന്റെ അരികില്‍ ഏകദേശം 50 മീറ്റര്‍ അകലെയായിരുന്നു മൂന്ന് പേരുടെയും മൃതദേഹം. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍ പുറത്തുവന്ന വസ്തുക്കളുടെ പാളികളാല്‍ മൂടപ്പെട്ട നിലയിലായിരുന്നു സഞ്ചാരികളുടെ മൃതദേഹങ്ങള്‍.
സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ച് 1,355 മീറ്റര്‍ (4,445 അടി) ഉയരമുള്ള അഗ്നിപര്‍വതത്തില്‍ കയറിയ 20 പേരുടെ സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ചവര്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഡുകോണോ പൊട്ടിത്തെറിച്ച് പ്രദേശത്ത് 10 കിലോമീറ്റര്‍ ഉയരത്തില്‍ ചാരം വ്യാപിച്ചത്. ഉടന്‍ ഹൈക്കിങ് സംഘത്തിലുണ്ടായിരുന്ന പതിനേഴ് പേരെ സുരക്ഷിതമായി ഒഴിപ്പിച്ചെങ്കിലും മൂന്ന് പേരെ കണ്ടെത്താനായില്ല.
2008 മുതല്‍ മൗണ്ട് ഡുകോണോ സജീവമാണ്. 2024 ഡിസംബറില്‍ സജീവമായ ഗര്‍ത്തത്തിന് ചുറ്റും നാല് കിലോമീറ്റര്‍ (2.5 മൈല്‍) ഹൈക്കിങ് അധികൃതര്‍ നിരോധിച്ചിരുന്നു.











