Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പെരിന്തല്‍മണ്ണ: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം. അദ്ധ്യാപകരുടെ പീഡനം മൂലമാണ് കുട്ടി ജീവനൊടുക്കിയതെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. മലപ്പുറം പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തേജസ് ആണ് ആത്മഹത്യ ചെയ്തത്.

സ്‌കൂളില്‍ നിന്നുള്ള പീഡനം മൂലം രക്ഷിതാക്കള്‍ ടിസി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മോറല്‍ സയന്‍സില്‍ മാര്‍ക്ക് കുറവായതിനാല്‍ പരീക്ഷ എഴുതി ജയിച്ചാലേ ടിസി നല്‍കൂവെന്ന് അദ്ധ്യാപകര്‍ വാശിപിടിച്ചു. ഇത് കുട്ടിയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. കുട്ടിയെ നിരന്തരം പീഡിപ്പിച്ചതിനാലാണ് ടിസി ആവശ്യപ്പെട്ടതെന്നും രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു.

സ്‌കൂളില്‍ നിന്ന് മാനസികമായി പീഡനമേറ്റിരുന്നതായി സഹപാഠികളും വ്യക്തമാക്കുന്നുണ്ട്. സ്‌കൂളില്‍ നടന്ന സില്‍വര്‍ ജൂബിലി പരിപാടിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെയും രക്ഷിതാവിനേയും മാറ്റി നിര്‍ത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

അതേസമയം സ്‌കൂള്‍ അധികൃതര്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ സ്‌കൂളുമായി ബന്ധപ്പെട്ടു നടക്കുന്ന വ്യാജ പ്രചാരണം അവാസ്തവവും സത്യത്തിന് നിരക്കാത്തതുമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. പരീക്ഷയെഴുതി ഒന്‍പതാം ക്ലാസിലേക്ക് പ്രൊമോഷന് അര്‍ഹനായ വിദ്യാര്‍ത്ഥി മാര്‍ച്ചിലെ പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അടച്ചതിന് ശേഷം സ്‌കൂളുമായോ അദ്ധ്യാപകരുമായോ ബന്ധം പുലര്‍ത്തിയിരുന്നില്ല. വീട്ടില്‍ തുടരുന്നതിനിടെയാണ് അനിഷ്ടസംഭവം ഉണ്ടായതെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Recent Posts