കൊൽക്കത്ത ; ബംഗാളിൽ ബിജെപി പ്രവർത്തകൻ ടിഎംസി അനുയായികളുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു . സന്ദേശ്ഖലിയിൽ കേന്ദ്ര സേനയ്‌ക്ക് നേരെ വെടിവയ്‌പ്പുമുണ്ടായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, ടിഎംസി അനുയായികൾ അക്രമം അഴിച്ചു വിടുകയാണ് . ന്യൂ ടൗണിലാണ് , ബിജെപി പ്രവർത്തകൻ മധു മണ്ഡലിനെ ടിഎംസി അനുയായികൾ മർദ്ദിച്ചത് . ക്രൂരമർദ്ദനത്തിനു പിന്നാലെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതരായാണ് നാട്ടുകാർ ടിഎം സി ഓഫീസ് തകർത്തത് . ന്യൂ മാർക്കറ്റ് ഏരിയയിലെ ടിഎംസി യൂണിയൻ ഓഫീസാണ് ജനക്കൂട്ടം ബുൾഡോസർ ഉപയോഗിച്ച് തകർത്ത് കളഞ്ഞത്.
അനധികൃത കയ്യേറ്റത്തിലൂടെ സമ്പാദിച്ച ഭൂമിയിലാണ് ഓഫീസ് നിർമ്മിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെത്തുടർന്ന്, പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ന്യൂ മാർക്കറ്റ് പ്രദേശത്തെ ടിഎംസി ഓഫീസ് നാട്ടുകാർ നിലംപരിശാക്കിയിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കാൻ പ്രദേശമാകെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്, പട്രോളിംഗ് ഇപ്പോഴും നടക്കുന്നുണ്ട്.
നോർത്ത് 24 പർഗാനാസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സന്ദേശ്ഖലിയിലെ സ്ഥിതി അങ്ങേയറ്റം രൂക്ഷമാണ്. ബമൻ ഘേരി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെയും കേന്ദ്ര സേനയുടെയും സംയുക്ത സംഘത്തിന് നേരെ അക്രമികൾ വെടിയുതിർത്തു. ആക്രമണത്തിൽ, നജാത്ത് പോലീസ് സ്റ്റേഷൻ ഓഫീസർ-ഇൻ-ചാർജ് ഭാരത് പുർകൈറ്റ്, വനിതാ ഉദ്യോഗസ്ഥ, രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ അഞ്ച് പേർക്ക് വെടിയേറ്റു. പരിക്കേറ്റ എല്ലാവരെയും കൊൽക്കത്തയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു











