കോട്ടയം : പൊതുപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡിജോ കാപ്പന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു. പാലായിലെ ചെറുപുഷ്പം പള്ളിവിലയില്‍ ഞായറാഴ്ച വൈകുന്നേരം 4.30 ഓടെ ആയിരുന്നു സംസ്‌കാരം.ഇന്നലെ വൈകുന്നേരം നാലുമണി മുതല്‍ തുടങ്ങിയ പൊതുദര്‍ശനം ഇന്ന് മൂന്നുമണിവരെ നീണ്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ജോസ് കെ മാണി, ചാണ്ടി ഉമ്മന്‍ , പി സി തോമസ് തുടങ്ങിയവരടക്കം പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.മൂന്നുമണിയോടെ വീടിനു സമീപത്തെ ചെറുപുഷ്പം പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോയി. സംസ്‌കാര ശുശ്രൂഷകള്‍ക്ക് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്‍കി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ ഡിജോ കാപ്പന്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് അന്തരിച്ചത്.
വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണ് ഡിജോ കാപ്പന്റേയും രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് 87ല്‍ പിളര്‍പ്പുണ്ടായപ്പോള്‍ അദ്ദേഹം പി ജെ ജോസഫിനൊപ്പം നിന്നു.പിന്നീട് ബാലകൃഷ്ണപിള്ളയ്‌ക്കൊപ്പവും നിന്നു. മാണി വിരുദ്ധ രാഷ്‌ട്രീയത്തിനൊപ്പമാണ് ഏറെക്കാലം നിന്നതെങ്കിലും യുഡിഎഫിനോട് തന്നെയായിരുന്നു ആഭിമുഖ്യം.പിന്നീട് രാഷ്‌ട്രീയ പ്രവര്‍ത്തനത്തേക്കാള്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ ചാരിനില്‍ക്കാത്ത പൊതുപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു.ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ മുന്നിലെത്തിക്കാനുള്ള നാവായി. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്റെ അമരക്കാരന്‍ കൂടിയാണ്.പാലായില്‍ മാണി സി കാപ്പന്‍ അട്ടിമറി വിജയം നേടിയപ്പോള്‍ പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍ണായക ശക്തിയും ഡിജോ കാപ്പനായിരുന്നു.














