ഭാരതീയ പാരമ്പര്യമനുസരിച്ച് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന ദേവതാസങ്കല്‍പ്പത്തെ കാണാന്‍ കഴിയും. സരസ്വതീദേവിയെ ജ്ഞാനത്തിന്റേയും കലകളുടെയും അധിദേവതയായി കണക്കാക്കുന്നു. ദേവശില്പിയായ വിശ്വകര്‍മ്മാവാണ് തൊഴിലാളികളുടെ ആരാധ്യദേവത. വൈദ്യശാസ്ത്രമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ധന്വന്തരിയെ പൂജിക്കുന്നു. അതുപോലെ ദേവര്‍ഷി നാരദനെ സൃഷ്ടിയിലെ ആദ്യത്തെ വാര്‍ത്താവിനിമയത്തിന്റെ ഉപജ്ഞാതാവെന്ന് കരുതപ്പെടുന്നു. ഭാരതീയ കാലഗണനയനുസരിച്ച് വൈശാഖമാസത്തിലെ കൃഷ്ണപക്ഷത്തിലെ ദ്വിതീയ ദിനത്തിലാണ് (ഉത്തരഭാരതത്തില്‍ ജ്യേഷ്ഠ കൃഷ്ണ ദ്വിതീയ) ദേവര്‍ഷി നാരദജയന്തി.
മാധ്യമങ്ങളുടെ പ്രാഥമികധര്‍മ്മം വിവരങ്ങളും വാര്‍ത്തകളും വിനിമയം ചെയ്യുക എന്നതാണല്ലോ. ആശയവിനിമയ രംഗത്ത് വൈവിധ്യങ്ങളായ സംവിധാനങ്ങള്‍ വികസിക്കുന്നതിനനുസരിച്ച്, അത് പ്രിന്റ്, ഇലക്ട്രോണിക്, വെബ്, സോഷ്യല്‍ മീഡിയ എന്നിവയുള്‍പ്പെടെ വിവിധ രൂപങ്ങളിലേക്ക് പരിണമിച്ചു. എന്നാല്‍ പുരാതനകാലത്ത് ആശയവിനിമയം പ്രധാനമായും നേരിട്ട് വാക്കാലുള്ളതായിരുന്നു. തീര്‍ത്ഥാടനങ്ങള്‍, പൊതുപരിപാടികള്‍, മേളകള്‍, യജ്ഞങ്ങള്‍ എന്നിവയ്‌ക്കായി ഒത്തുകൂടുമ്പോള്‍ ആളുകള്‍ വിവരങ്ങള്‍ കൈമാറുമായിരുന്നു. ദേവര്‍ഷി നാരദന്‍ നിരന്തരം ആശയവിനിമയം നടത്തി. വിവിധ സ്ഥലങ്ങളില്‍ വര്‍ത്തമാനത്തെയും ഭൂതകാലത്തെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി. അദ്ദേഹത്തിന് ഭാവി പ്രവചിക്കാനുള്ള അസാമാന്യകഴിവ് കൂടിയുണ്ടായിരുന്നു. അതിനാല്‍ ഭൂതകാലത്തിനും വര്‍ത്തമാനത്തിനും പുറമേ, അദ്ദേഹം ചിലപ്പോള്‍ ഭാവിയെക്കുറിച്ചും ആളുകളെ അറിയിച്ചു.
പൊതുനന്മയ്‌ക്കും സമാജത്തില്‍ ധര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി അദ്ദേഹം പക്ഷപാതമില്ലാതെ ആശയവിനിമയം നടത്തി. ഒരു ഉത്തമ വാര്‍ത്താവിനിമയക്കാരന്‍, സംവാദകന്‍ എന്ന നിലയില്‍, മൂന്ന് ലോകങ്ങളിലും (ദേവ- അസുര-മനുഷ്യ) ആശയവിനിമയം നടത്തുന്നതില്‍ അദ്ദേഹത്തിന് ഒരുപോലെ പ്രാവീണ്യമുണ്ടായിരുന്നു. യുദ്ധസമയത്തുപോലും രണ്ട് ക്യാമ്പുകള്‍ക്കിടയില്‍ പോയി എളുപ്പത്തില്‍ ആശയവിനിമയം ചെയ്യാന്‍ കഴിയുമായിരുന്നു.
എല്ലാവര്‍ക്കും അദ്ദേഹത്തില്‍ അത്ര വിശ്വാസമുണ്ടായിരുന്നു. ദേവര്‍ഷി നാരദന്‍ നല്‍കിയ വിവരങ്ങള്‍ ആരും നിസ്സാരമായി എടുത്തില്ല. ആ കാലഘട്ടത്തിലെ ആശയവിനിമയമേഖലയിലെ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ നൂതനവും വേഗത്തിലുള്ളതും ഫലപ്രദവുമായിരുന്നു. ഇത്തരത്തില്‍ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ചെയ്ത നാരദമഹര്‍ഷിയുടെ ജീവിതവും ദര്‍ശനവും സന്ദേശവും ഇന്ന് കൂടുതല്‍ പ്രസക്തമാണ്.
ആരായിരുന്നു ദേവര്‍ഷി നാരദന്‍?
ഭാരതീയ പൗരാണിക ഗ്രന്ഥങ്ങളില്‍ ബ്രഹ്‌മാവിന്റെ മാനസപുത്രനായും മഹവിഷ്ണുവിന്റെ പരമഭക്തനായും നാരദര്‍ അറിയപ്പെടുന്നു. ഭഗവദ്ഗീതയില്‍ വിഭൂതിയോഗത്തിലെ 26-ാം ശ്ലോകത്തില്‍ ദേവര്‍ഷിമാരില്‍ നാരദനാണ് ഞാന്‍ എന്നാണ് ഭഗവാന്‍ പറയുന്നത്. നാരദന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘നാരം പരമാത്മ വിഷയകം ജ്ഞാനം ദദാതി ഇതി നാരദഃ’ എന്നാണ്. മാനവരാശിക്ക് പരമമായ ജ്ഞാനം പ്രദാനം ചെയ്യുന്നവന്‍ എന്നര്‍ത്ഥം. അദ്ധ്യാത്മവിദ്യയും രാജധര്‍മ്മവും മനുഷ്യധര്‍മ്മവും സമാജഹിതവും രാഷ്‌ട്രഹിതവും എല്ലാം ഉപദേശിക്കുന്ന മഹാത്മാവായിരുന്നു അദ്ദേഹം.
ഇതിഹാസങ്ങളും നാരദനും
ലോകോപകാരിയായ, കാവ്യരചനയ്‌ക്ക് യോജിച്ച ഒരു മാതൃകാ കഥാനായകനെ അന്വേഷിക്കുകയായിരുന്നു വാല്മീകി. ആ സന്ദര്‍ഭത്തില്‍ നാരദന്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ലോകഹിതത്തിനായി ഒരു കാവ്യരചന നടത്താന്‍ ധര്‍മ്മജ്ഞത, കര്‍മ്മജ്ഞത, സത്യനിഷ്ഠ, ദൃഢവ്രത്രം, സര്‍ഗശേഷി, സംശുദ്ധി, ഭൂതദയ, സാമര്‍ത്ഥ്യം, ധൈര്യം, വൈദുഷ്യം, പ്രസന്നത, അക്രോധം, തേജസ്വിത, അനസൂയ, ആത്മസംയമനം എന്നീ പതിനഞ്ച് ഗുണങ്ങളുള്ള ഒരു ഉത്തമപുരുഷനെ നിര്‍ദ്ദേശിക്കണമെന്ന് വാല്മീകി മാമുനിയോട് അഭ്യര്‍ത്ഥിക്കുന്നു. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രനെ കുറിച്ച് പതിനഞ്ചിന്റെ നാലിരട്ടി ഗുണങ്ങള്‍ വര്‍ണ്ണിച്ചു കൊടുക്കുകയാണ് ദേവര്‍ഷി. സമൂഹത്തിനും രാഷ്‌ട്രത്തിനും പ്രയോജനപ്പെടുന്നവയും ആചരണയോഗ്യവുമായിരുന്നു വിശദീകരിച്ച എല്ലാ ഗുണങ്ങളും. ഉജ്ജ്വലമായ ആ വര്‍ണ്ണനയില്‍ നിന്ന് രാമായണ രചന നടത്തിയ വാല്മീകി തന്റെ കൃതിയില്‍ ആദ്യശ്ലോകത്തില്‍ നാരദനെ കുറിച്ച് പറയുന്നു.
തപഃ സ്വാധ്യായ നിരതം
തപസ്വീ വാഗ്വിദാം പരം
നാരദം പരിപപ്രഛ വാല്മീകിര്‍
മുനിപുംഗവം
(തപസ്സിലും വേദപഠനത്തിലും മുഴുകി ജീവിക്കുന്ന, മഹാജ്ഞാനിയും വാഗ്മിതയില്‍ ശ്രേഷ്ഠനുമായ മുനിപുംഗവന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.)
വ്യാസഭാരതത്തില്‍ ആദിപര്‍വ്വം മുതല്‍ സ്വര്‍ഗാരോഹണപര്‍വ്വം വരെയുള്ള പതിനൊന്നു പര്‍വ്വങ്ങളില്‍ വ്യത്യസ്തഘട്ടങ്ങളിലായി പ്രത്യക്ഷപ്പെടുന്ന നാരദമുനി സമയോചിതമായ ഇടപെടലുകള്‍ നടത്തുന്നതായി കാണാം. ധാര്‍മ്മികഭരണത്തേയും രാജധര്‍മ്മത്തേയും ആഴത്തില്‍ അവതരിപ്പിക്കുന്ന സഭാപര്‍വ്വത്തിലെ യുധിഷ്ഠിര നാരദ സംവാദം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ‘ഗുഡ് ഗവേര്‍ണേന്‍സിന്റെ’ ശാശ്വത മാതൃകയാണ്. ചോദ്യാത്തര രൂപേണയുള്ള സംവാദത്തിലെ നാരദന്റെ ഓരോ ചോദ്യങ്ങളും ഉപദേശങ്ങളും ഭരണരംഗത്തെ പഠിക്കാനുള്ള ചെക്ക്ലിസ്റ്റായി ഇന്നും ഉപയോഗിക്കാവുന്നതാണ്
ധര്‍മ്മാനുസൃതമായാണോ രാജ്യം ഭരിക്കുന്നത്? ജനക്ഷേമം ഉറപ്പാക്കാന്‍ വ്യവസ്ഥയുണ്ടോ? ഭരണം കാര്യക്ഷമമാണോ? എന്നാദ്യം അന്വേഷിക്കുന്നു.
മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് -സത്യസന്ധരേയും ബുദ്ധിന്മാന്മാരേയും രാജ്യഹിതൈകചിന്തകരേയുമാണോ മന്ത്രിമാരാക്കിയത്? സ്വാര്‍ത്ഥമതികളേയും സ്വഭാവദൂഷ്യമുള്ളവരേയും ഒഴിവാക്കണം. മന്ത്രിസഭയിലെ ചര്‍ച്ചകള്‍ രഹസ്യമാക്കി സൂക്ഷിക്കുന്നുണ്ടോ?
നിഷ്പക്ഷമായ നീതിന്യായസംവിധാനം ഉറപ്പുവരുത്തുന്നുണ്ടോ? കുറവാളികള്‍ക്ക് കനത്ത ശിക്ഷയും നിരപരാധികള്‍ക്ക് സംരക്ഷണവും ലഭിക്കുന്നുണ്ടോ? ജനങ്ങള്‍ക്ക് നിര്‍ഭയരായി ജീവിക്കാന്‍ സാഹചര്യമുണ്ടോ?
വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാണോ?
കൃഷി കേവലം സാമ്പത്തികപ്രവര്‍ത്തനമല്ല, രാജ്യത്തിന്റെ അടിത്തറയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ടോ? രാജ്യം നിലനിര്‍ത്തുന്ന കര്‍ഷകര്‍ക്ക് പ്രകൃതിദുരന്തങ്ങളില്‍ നിന്ന് സംരക്ഷണം കിട്ടാന്‍ വ്യവസ്ഥയുണ്ടോ? കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കിയിട്ടുണ്ടോ? ഭാവിയില്‍ കൃഷി ചെയ്യാനുള്ള വിത്ത് സംരക്ഷിക്കാനുള്ള സംവിധാനം എന്താണ്? അമിതനികുതിഭാരം വരാതിരിക്കാന്‍ ശ്രദ്ധയുണ്ടോ?
രാജ്യം ശത്രുക്കളില്‍ നിന്ന് സുരക്ഷിതമാണോ? സൈന്യം ശക്തമാണോ? രഹസ്യാന്വേഷണ സംവിധാനം സുശക്തമാണോ?
രാജാവ് വ്യക്തിജീവിതത്തില്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും പുരുഷാര്‍ത്ഥങ്ങളുടെ സന്തുലനം നിലനിര്‍ത്തി ജീവിക്കേണ്ടതിനെപ്പറ്റിയും ഓര്‍മ്മപ്പെടുത്തുന്നു.
വേദോപനിഷത്തുക്കളില്‍
ഋഗ്വേദത്തിലും അഥര്‍വ വേദത്തിലും ഐതരേയ ബ്രാഹ്‌മണത്തിലും ഛാന്ദോഗ്യോപനിഷത്തിലും നാരദ മുനി പ്രത്യക്ഷപ്പെടുന്നുണ്ട്. ഋഗ്വേദത്തിലെ എട്ടാം മണ്ഡലത്തിലെ പതിമൂന്നാമത്തെ സൂക്തം അദ്ദേഹത്തിന്റേതാണ്.
അധികാരത്തിലിരിക്കുന്നവര്‍ സ്ഥാനമദത്തോടെ ജ്ഞാനികളെ ഉപദ്രവിക്കുമ്പോഴുണ്ടാകുന്ന ദുര്‍ഘടസ്ഥിതിയെ പരാമര്‍ശിക്കുന്ന അഥര്‍വവേദത്തിലെ അഞ്ചാം കാണ്ഡത്തിലെ സൂക്തം അദ്ദേഹത്തിന്റേതാണ്. ഛാന്ദോഗ്യ ഉപനിഷത്തിലെ സനത്കുമാരന്‍ ഗുരുവും നാരദന്‍ ശിഷ്യനുമായുള്ള സംവാദത്തില്‍ തനിക്കെന്തെല്ലാം അറിയാം എന്ന ഗുരുവിന്റെ ചോദ്യത്തിന് ചതുര്‍വേദങ്ങള്‍ അറിയാം ഇതിഹാസപുരാണങ്ങളറിയാം വ്യാകരണം, ഗണിതം നിധിശാസ്ത്രം, തര്‍ക്കശാസ്ത്രം, ദേവവിദ്യ, ബ്രഹ്‌മവിദ്യ, ഭൂതവിദ്യ, ക്ഷത്രവിദ്യ, നക്ഷത്രവിദ്യ ഇവയെല്ലാം അഭ്യസിച്ചു, എന്നാല്‍ ആത്മജ്ഞാനമില്ല എന്ന നാരദന്റെ ഉത്തരം കേള്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അറിവിന്റെ ആഴം മനസിലാവുന്നത്. താന്‍ ഇച്ഛിച്ച ആത്മവിദ്യയും കൂടി ലഭിച്ചതോടെ ഏത് ഉത്തുംഗസ്ഥാനമാണ് അദ്ദേഹത്തിനെന്ന് ബോധ്യമാകും.
പ്രധാന കൃതികള്‍
നാരദപുരാണം, നാരദസ്മൃതി, നാരദഭക്തിസൂത്രം, നാരദപഞ്ചരാത്രം എന്നിവ നാരദന്റെ പ്രധാന കൃതികളാണ്. ഇവ കൂടാതെ നാരദീയജ്യോതിഷം, നാരദീയസിദ്ധാന്തം, നാരദീയജാതകം, നാരദീയസംഹിത തുടങ്ങിയ ജ്യോതിഷസംബന്ധിയായ കൃതികളും നാരദരുടേതെന്ന് അറിയപ്പെടുന്നു.
ഭാരതീയ മാധ്യമരംഗത്ത് ദേവര്‍ഷി
1826 ല്‍ കല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ഭാരതത്തിലെ ആദ്യത്തെ ഹിന്ദി ദിനപത്രമായ ‘ഉദ്ധന്ത് മാര്‍ത്താണ്ഡ്’ ആരംഭിച്ചത് നാരദ ജയന്തി ദിനത്തിലാണ്. പത്ര പ്രവര്‍ത്തനത്തിന്റെ പിതാവ് എന്ന തലക്കെട്ടോടെ നാരദന്റെ ചിത്രവും പ്രാധാന്യത്തോടെ ഒന്നാമത്തെ പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1940 കളില്‍ ക്രിസ്ത്യന്‍ മിഷണറികള്‍ നാഗ്പൂരില്‍ ആരംഭിച്ച പ്രമുഖ പത്രപ്രവര്‍ത്തന ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു ഹിസ്ലാപ് കോളജ്. ആ കാലഘട്ടത്തില്‍ കോളജ് കവാടത്തിനു മുമ്പില്‍ വീണാപാണിനിയായ നാരദന്റെ പ്രതിമ നേരില്‍ കണ്ടതായി പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ അച്യുതാനന്ദ മിശ്ര രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് നവീകരണത്തിനുശേഷം ഉദ്ഘാടനത്തോടനുബന്ധിച്ചു 1972 ല്‍ തിരുവിതാംകൂര്‍ രാജവംശത്തിന്റെ അന്നത്തെ പ്രതിനിധിയായിരുന്ന ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ പ്രസ് ക്ലബിന് സമ്മാനമായി നല്‍കിയത് വാര്‍ത്താവിനിമയത്തിന്റെ പരമാചാര്യനായ ദേവര്‍ഷി നാരദന്റെ ചിത്രമായിരുന്നു.
നാരദീയ മാധ്യമ ധര്‍മ്മവും മാധ്യമങ്ങളും
ഇന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ സത്യസന്ധമായ വാര്‍ത്താവിനിമയത്തേക്കാള്‍ നരേറ്റീവ് നിര്‍മാണത്തിലാണ് ശ്രദ്ധിക്കുന്നത്. പെയ്ഡ് ന്യൂസ്, ഫേക്ക് ന്യൂസ്, മൂലധനശക്തികളുടെ സ്വാധീനം, രാഷ്‌ട്രീയപക്ഷപാതം തുടങ്ങിയവ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകര്‍ത്തിരിക്കുന്നു. ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന നിലയില്‍ സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്തില്‍ സത്യസന്ധതയും ധാര്‍മ്മികതയും ദേശീയ ഉത്തരവാദിത്വവും നിര്‍വ്വഹിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. പ്രശ്നഗ്രസ്തമായ മാധ്യമ രംഗത്തിന് ശാശ്വതമായ മൃതസഞ്ജീവനിയാണ് ദേവര്‍ഷി നാരദന്റെ ധര്‍മ്മാധിഷ്ഠിതമായ ജീവിതവും വാര്‍ത്താവിനിമയ ദര്‍ശനവും.
(ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാര്‍ പ്രമുഖാണ് ലേഖകന്‍ [email protected])
















