തിരുവനന്തപുരം: വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മഹിളാ മോർച്ച് പ്രവർത്തകർ മാർച്ച് നടത്തിയ സംഭവത്തിൽ മൊഴി നൽകണമെന്ന് ആവശ‍്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ ഡെപ‍്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്ക് പൊലീസ് നോട്ടീസ് അയച്ചു. നാളെ മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നോട്ടീസ്.
മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ കേസിലെ അഞ്ചാം പ്രതിയാണ്. കേസിലെ ആറാം പ്രതിയാണ് ആശാ നാഥ്. സുമി ബാലു ആണ് ഒന്നാം പ്രതി. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജെപി കൗൺസിലർമാർക്കെതിരെ നടപടി സ്വീകരിച്ചത്. ശ്രീലേഖ സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് നൽകിയിട്ടില്ല.
നെട്ടയത്തുണ്ടായ സിപിഎം- ബിജെപി സംഘർഷത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകരെ മർദിച്ച പൊലീസുകാർക്കെതിരേ നടപടി വേണമെന്നാവശ‍്യപ്പെട്ടായിരുന്നു മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പോടാ പുല്ലേ പൊലീസേ എന്നത് അടക്കമുള്ള മുദ്രാവാക‍്യം ഉയർന്നതും ഈ പ്രതിഷേധ മാർച്ചിലാണ്.
കഴിഞ്ഞ ദിവസമാണ് ആർ ശ്രീലേഖയെ കേസിൽ പ്രതിചേർത്തത്. ശ്രീലേഖയ്‌ക്ക് നോട്ടീസുമായി പൊലീസ് വീട്ടിലെത്തിയെങ്കിലും അവർ ടൂറിലായതിനാൽ നൽകാൻ കഴിഞ്ഞില്ല.
















