ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതി സജി പിടിയിലായി. സജി വീടിന് പുറതിലുള്ള മലയിൽ ഒളിച്ചിരിക്കുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഡ്രോണും മറ്റും ഉപയോഗിച്ച് അന്വേഷണ സംഘം പരിശോധന തുടങ്ങിയതോടെ സജി താഴേയ്‌ക്ക് ഇറങ്ങി വരുകയായിരുന്നു. ഇവിടെ വച്ചാണ് സജിയെ പോലീസ് പിടികൂടുകയായിരുന്നു.
സജിയുടെ മാതാവ് മേരി (70) സഹോദരന്‍ റെജി (48) എന്നിവരുടെ മൃതദേഹമാണേ കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. കുറച്ചു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് വീട്ടുവളപ്പിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സജിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ക്രൂരമായ ഈ കൊലപാതകത്തിന് പിന്നിൽ കുടുംബതർക്കമാണെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടയിൽ മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018 ൽ കാണാതായതിൽ പുനരന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സമാനമായ സാഹചര്യത്തിലാണ് മാത്യവിനെ 2018 മെയ് 5 മുതൽ കാണാതായത്. സുവിശേഷകനായിരുന്ന മാത്യവിനെ കാണാനില്ലെന്ന് റെജി പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ അദ്ദേഹത്തെ കണ്ടത്താനായില്ല.
മാത്യു പൊതുവെ സുവിശേഷ വേലയ്‌ക്കായി മാറി നില്‍ക്കാറുണ്ടായിരുന്നു അതുകൊണ്ടുതന്നെ ദിവസങ്ങളോളം കാണാതിരുന്നപ്പോഴും അസ്വാഭാവികതയുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തില്‍ മാത്യുവിന്റെ തിരോധാനത്തിലും ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്.
















