Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല.വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് പവര്‍ എക്‌സ്‌ചേഞ്ചിനെ കെഎസ്ഇബി സമീപിച്ചെങ്കിലും വൈദ്യുതി ലഭ്യമല്ലെന്നാണ് മറുപടി ലഭിച്ചത്. ദേശീയതലത്തില്‍ ആവശ്യകത വര്‍ധിച്ചതും കാരണമാണ്.കെഎസ്ഇബി സ്ഥിതിഗതികള്‍ വിലയിരുത്തി.

ചൊവ്വാഴ്ച ഉന്നതതല യോഗം ചേരും. കൂടുതല്‍ വൈദ്യുതി നിയന്ത്രണത്തിനും ബോര്‍ഡ് തയ്യാറെടുക്കുകയാണ്. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന പീക്ക് അവറില്‍ പതിനഞ്ച് മിനിറ്റ് വരെ നിലവില്‍ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ട്. ഇത് അരമണിക്കൂര്‍ വരെ നീട്ടുന്ന കാര്യം പരിഗണനയിലാണ്.

പുറത്ത് നിന്നും വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി, വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സമീപിക്കുന്നത് കഴിഞ്ഞ എട്ടിനാണ്.എന്നാല്‍ കമ്മീഷന്‍ തീരുമാനം നീട്ടിക്കൊണ്ടു പോയി.കഴിഞ്ഞ 24 ന് കമ്മീഷന്‍ ഹിയറിംഗ് നടത്തിയെങ്കിലും തീരുമാനം എടുത്തില്ല. വൈദ്യുതി വകുപ്പില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായപ്പോഴാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കിയത്.വൈകിട്ട് തന്നെ പവര്‍ എക്‌സ്‌ചേഞ്ചിനെ സമീപിച്ചെങ്കിലും വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് കെഎസ്ഇബിക്ക് ലഭിച്ചത്.

ഇനി എന്ന് ലഭ്യമാകുമെന്ന കാര്യവും അറിയില്ലെന്ന് കെ എസ് ഇ ബി വൃത്തങ്ങള്‍ അറിയിച്ചു. 90 ദിവസം മുമ്പ് തന്നെ അഡ്വാന്‍സ് ആയി പവര്‍ എക്‌സ്‌ചേഞ്ചില്‍ അപേക്ഷിക്കാം. വേനലിലെ വര്‍ധിച്ച ആവശ്യം മുന്‍കൂട്ടി കണ്ട് ഇക്കാര്യത്തില്‍ നടപടി എടുക്കുന്നതില്‍ കെഎസ്ഇബിക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്.

Recent Posts