തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 16 ആയി ഉയർന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ (58) ആണ് അന്തരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വെന്റിലേറ്ററിലായിരുന്ന ഉണ്ണികൃഷ്ണനെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉണ്ണികൃഷ്ണന് 70 ശതമാനത്തിലേറെ പൊള്ളൽ ഏറ്റിരുന്നുവെന്നാണ് സൂചന. വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന തിരുവമ്പാടി വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണന്റെ മരണവും സ്ഥിരീകരിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ചൊവ്വാഴ്ച പകൽ 3.20 ഓടെ തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. അഞ്ച് ഷെഡുകൾ പൂർണമായും തകർന്നിരുന്നു. അപകടത്തിൽ പരിക്കേറ്റ നിരവധി പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.











